സ്ത്രീകൾക്കും കുട്ടികൾക്കുമായി വനിതാ ശിശുവികസന വകുപ്പിന്റെ പുതിയ പദ്ധതികൾ
സ്ത്രീകളുടേയും കുട്ടികളുടേയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും പ്രശ്‌നങ്ങൾ ദ്രുതഗതിയിൽ പരിഹരിക്കുന്നതിനുമായി ആവിഷ്‌കരിച്ച മൂന്നു പദ്ധതികൾക്കു ജില്ലയിലും തുടക്കമായെന്നു ജില്ലാ വനിതാ ശിശുവികസന ഓഫിസർ എസ്. സബീന ബീഗം അറിയിച്ചു.
'കാതോർത്ത്' എന്ന പദ്ധതിപ്രകാരം സമൂഹത്തിൽ വിവിധ പ്രശ്‌നങ്ങൾ നേരിടുന്ന സ്ത്രീകൾക്കു താമസ സ്ഥലത്തുതന്നെ പരാതിപ്പെടുന്നതിനും സൗജന്യമായി കൗൺസലിങ്, നിയമ സഹായം, പൊലീസ് സഹായം എന്നിവ ഓൺലൈനായി ലഭ്യമാക്കുന്നതിനുമുള്ള സൗകര്യം ഒരുക്കുന്നു. ഇതിനായി kathorthu.wcd.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം.
ഗാർഹിക അതിക്രമങ്ങളിൽപ്പെടുന്ന സ്ത്രീകൾക്കും കുട്ടികൾക്കും പരാതി സമർപ്പിക്കുന്നതിനായി വനിതാ ശിശു വികസന വകുപ്പും തപാൽ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന 'രക്ഷാദൂത്' പദ്ധതി പ്രകാരം അതിക്രമങ്ങൾക്ക് ഇരയായ സ്ത്രീക്കോ കുട്ടിക്കോ അവരുടെ പ്രതിനിധിക്കോ അടുത്തുള്ള പോസ്റ്റ് ഓഫിസിൽ നേരിട്ടെത്തി 'തപാൽ' എന്ന കോഡ് പറഞ്ഞു സ്വന്തം മേൽവിലാസം, പിൻകോഡ്, മൊബൈൽ നമ്പർ എന്നിവ മാത്രം രേഖപ്പെടുത്തി പോസ്റ്റ് ബോക്‌സിൽ നിക്ഷേപിക്കാം. സ്ത്രീകളുമായി ബന്ധപ്പെട്ട പരാതികൾ ഇവിടെനിന്നു വനിതാ സംരക്ഷണ ഓഫിസർക്കും കുട്ടികളുമായി ബന്ധപ്പെട്ട പരാതികൾ ശിശു സംരക്ഷണ ഓഫിസർക്കും അയക്കും. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരാതിക്കാരെ കണ്ടെത്തി ആവശ്യമായ ഇടപെടലുകൾ നടത്തും. കൂടുതൽ വിവരങ്ങൾക്ക് 0471 2969101 എന്ന നമ്പറിൽ ബന്ധപ്പെടണം.
ശൈശവ വിവാഹം എന്ന അനാചാരം പൂർണമായി നിർമാർജനം ചെയ്യുന്നതിനായി ശൈശവ വിവാഹവുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം നൽകുന്ന 'പൊൻവാക്ക്' എന്ന പദ്ധതിയും നടപ്പാക്കുന്നുണ്ട്. ശൈശവ വിവാഹം സംബന്ധിച്ചു സത്യസന്ധമായ വിവരങ്ങൾ മുൻകൂട്ടി അറിയിക്കുന്ന വ്യക്തിക്ക് 2500 രൂപ പാരിതോഷികമായി നൽകും. വിവരങ്ങൾ നൽകുന്ന ആളിന്റെ പേരോ വിവരങ്ങളോ വെളിപ്പെടുത്തില്ല. പാരിതോഷിക തുക രഹസ്യ സ്വഭാവം നിലനിർത്തിയാകും കൈമാറുക. ജില്ലാ വനിതാ ശിശു വികസന ഓഫിസർ മുഖേനയാണു പദ്ധതി നടപ്പാക്കുന്നത്. വിവരങ്ങൾക്ക് 9188969201 എന്ന ഫോൺ നമ്പറിലോ ponvak...@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ അറിയിക്കാമെന്നും ജില്ലാ വനിത ശിശു വികസന ഓഫിസർ അറിയിച്ചു.
- Log in to post comments