Skip to main content

സംസ്ഥാനത്തെ ആദ്യ യുവജന സഹകരണ  സംഘം കോട്ടയത്ത് രജിസ്റ്റർ ചെയ്തു   

 

യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്നതിന് സഹകരണ വകുപ്പിനു കീഴില്‍ ആരംഭിക്കുന്ന യുവജന സഹകരണ സംഘങ്ങളില്‍ സംസ്ഥാനത്ത് ആദ്യത്തേത് കോട്ടയത്ത് രജിസ്റ്റര്‍ ചെയ്തു. കോട്ടയം യുവജന സംരംഭക സഹകരണ സംഘം ക്ലിപ്തം നമ്പർ കെ 1232 എന്ന പേരില്‍ കോട്ടയം ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുക. പ്രവര്‍ത്തന പരിധിയില്‍ കോട്ടയം, ചങ്ങനാശേരി താലൂക്കുകള്‍ ഉള്‍പ്പെടുന്നു.

അടിസ്ഥാന സൗകര്യ മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളിലാണ് ഇവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.  വിദ്യാസമ്പന്നരും തൊഴില്‍ നൈപുണ്യമുള്ളവരുമായ യുവാക്കളെ ഏകോപിപ്പിച്ച് പരമാവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം.  

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിലും സർക്കാരിന്‍റെ നൂറുദിന കർമ്മപരിപാടിയിലും ഉള്‍പ്പെട്ട പദ്ധതിയാണ്  യുവജന സംരംഭക സഹകരണ സംഘങ്ങള്‍. മുഴുവന്‍ സംഘങ്ങള്‍ക്കുമായി സഹകരണ വകുപ്പ് പ്രത്യേക നിയമാവലി  തയ്യാറാക്കിയിട്ടുണ്ട്. കൃഷി, ഐടി, വ്യവസായം, സേവന മേഖല എന്നിവയിൽ സംരംഭം തുടങ്ങാനുള്ള ആശയവും ഓഹരിത്തുകയുമുള്ള 45 വയസ്സ് തികയാത്ത യുവജനങ്ങള്‍ക്ക് സംഘങ്ങളില്‍ പങ്കാളികളാകാം.

1.75 കോടി രൂപയാണ് സംഘത്തിന് ഉണ്ടായിരിക്കേണ്ട ഓഹരി മൂലധനം. ഓഹരികള്‍, പ്രവേശന ഫീസ്, എ ക്ലാസ് അംഗങ്ങളില്‍നിന്നുള്ള സ്ഥിര നിക്ഷേപം, ധനകാര്യ സ്ഥാപനങ്ങളില്‍നിന്നുള്ള വായ്പകളും ധനസഹായവും, സര്‍ക്കാര്‍ സബ്സിഡി, ഗ്രാന്‍റ്, രജിസ്ട്രാര്‍ അംഗീകരിച്ച മറ്റു ഫണ്ടുകള്‍ എന്നിവയാണ് സംഘത്തിന്‍റെ ഫണ്ടുകളില്‍ ഉള്‍പ്പെടുന്നത്. 

ആദ്യ സംഘത്തിന്‍റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് കോട്ടയം സഹകരണ സംഘം ജോയിന്‍റ് രജിസ്ട്രാർ എൻ. അജിത്കുമാർ സംഘത്തിന്‍റെ ചീഫ് പ്രമോട്ടർ കെ.ആര്‍. അജയ്ക്ക് കൈമാറി.  കോട്ടയം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ.എം.രാധാകൃഷ്ണനും സന്നിഹിതനായിരുന്നു.

date