Skip to main content

ചാവക്കാട് ഹാർബർ വരുന്നു; മുനക്കക്കടവ് ഫിഷ് ലാന്റിംഗ് സെൻ്റർ ഹാർബർ ആക്കി ഉയർത്തും

ചാവക്കാട് മുനക്കക്കടവ് ഫിഷ് ലാന്റിംഗ് സെൻ്റർ ഹാർബർ ആക്കി ഉയർത്താൻ തീരുമാനിച്ചു. അതിനായി ആവശ്യമായ സ്ഥലം ഏറ്റെടുക്കാൻ തീരുമാനിച്ചു. ഫിഷറിസ്, ഹാർബർ, റവന്യു, ട്രേഡ് യൂണിയൻ ഭാരവാഹികൾ എന്നിവരുമായി എൻ കെ അക്ബർ എംഎൽഎ വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. നിലവിലെ ഫിഷ് ലാന്റിംഗ് സെൻ്റർ പ്രവർത്തിക്കുന്നത് 88 സെൻ്റ് സ്ഥലത്താണ്. ഹാർബറാക്കി ഉയർത്തണമെങ്കിൽ കുറഞ്ഞത് രണ്ടര ഏക്കർ സ്ഥലമെങ്കിലും ആവശ്യമാണ് എന്നതിനാലാണ് പരിസരത്തെ സ്ഥലം ഏറ്റെടുത്ത് ഹാർബർ യാഥാർത്ഥ്യമാക്കാൻ തീരുമാനിച്ചത്. 

സ്ഥലമുടമകളുടെ ആവശ്യങ്ങളും നിർദേശങ്ങളും അനുഭാവപൂർവ്വം പരിഗണിച്ച് സ്ഥലം ഏറ്റെടുക്കും. ഹാർബർ നിർമാണവുമായി ബന്ധപ്പെട്ട് ജൂൺ രണ്ടിന് ഫിഷറീസ് ആന്റ് ഹാർബർ എൻജിനീയറിംഗ് മന്ത്രി സജി ചെറിയാന് എൻ കെ അക്ബർ എംഎൽഎ നിവേദനം നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹാർബർ ആക്കി ഉയർത്താനുള്ള നടപടി ആരംഭിച്ചത്. 500ലധികം മത്സ്യത്തൊഴിലാളികളുടെ നേരിട്ടുള്ള ഉപജീവനമാർഗവും ആയിരത്തിലധികം അനുബന്ധ തൊഴിലാളികളും ആശ്രയിക്കുന്ന  മുനക്കകടവ് ഫിഷ് ലാൻ്റിംഗ് സെൻ്റർ ഹാർബർ ആക്കുന്നതോടെ കൂടുതൽ ജനങ്ങൾക്ക് ആശ്രയമാകും. സ്ഥലം ഏറ്റെടുക്കലിന് മുന്നോടിയായി പരിസരത്തെ പുറംമ്പോക്ക് സ്ഥലം കണ്ടെത്തുന്നതിന് സർവ്വെ നടത്തുന്നതിനായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറെ യോഗം ചുമതലപ്പെടുത്തി. ഫിഷ് ലാന്റിംഗ് സെൻ്ററിനോട് ചേർന്നുള്ള പ്രദേശങ്ങളിലെ കടൽഭിത്തികളുടേയും പുലിമുട്ടുകളുടേയും നിർമ്മാണം ഉടൻ പൂർത്തിയാക്കും. രാത്രിയിൽ അനധികൃതമായി നടത്തുന്ന മീൻപിടുത്തത്തിനും നിയമവിരുദ്ധമായി ബോട്ടുകൾ കെട്ടിയിടുന്നതിനും എതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിനും ഫിഷറീസ് അധികൃതർക്കും കോസ്റ്റൽ പൊലീസിനും എംഎൽഎ നിർദേശം നൽകി. 

എൻ കെ അക്ബർ എംഎൽഎ അധ്യക്ഷനായ യോഗത്തിൽ കടപ്പുറം പഞ്ചായത്ത് പ്രസിഡൻ്റ് ഹസീന താജുദ്ദീൻ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി മജു ജോസ്, ഹാർബർ എൻജിനിയറിംങ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ പി വി പാവന, എ ഇ മാരായ കെ സി രമ്യ, എം കെ സജീവൻ, ട്രേഡ് യൂണിയൻ നേതാക്കളായ കെ വി അഷറഫ്, കെ എം അബ്ദുൾ ലത്തീഫ്, പി കെ ബഷീർ, സി കെ ഷാഹുൽ ഹമീദ്, മറ്റ് റവന്യു അധികൃതർ എന്നിവർ പങ്കെടുത്തു.

date