Skip to main content

കോഴിക്കോടിനെ ഗൗരവമായി പരിഗണിച്ചു സമഗ്ര മാറ്റത്തിന് വഴിവെക്കുന്ന ബജറ്റ്: മന്ത്രി മുഹമ്മദ് റിയാസ്

പരിമിതികൾക്കുള്ളിൽനിന്നു സമസ്ത മേഖലകളിലും അടിസ്ഥാനപരവും സമഗ്രവുമായ മാറ്റങ്ങൾക്ക് വഴി തുറക്കുന്ന ബജറ്റാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചതെന്ന് പൊതുമരാമത്ത്-ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കി. കൃഷി, വ്യവസായം, അടിസ്ഥാന  സൗകര്യ വികസനം, ഗതാഗതം, വിനോദ സഞ്ചാരം, ഐ ടി, ശാസ്ത്ര സാങ്കേതികം തുടങ്ങി ഓരോ മേഖലയിലും കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ മുൻകൂട്ടിക്കണ്ടുകൊണ്ടുള്ള നിർദേശങ്ങളാണ് ബജറ്റ് മുന്നോട്ടുവയ്ക്കുന്നത്.  

കോഴിക്കോടിനെ ബജറ്റിൽ ഗൗരവമായി പരിഗണിച്ചതിൽ ധനമന്ത്രിയെ പ്രത്യേകം അഭിനന്ദിക്കുന്നു.  കോഴിക്കോട് വിവിധ റോഡുകളുടെ വികസനത്തിനായി  വിശദ പദ്ധതിരേഖ തയ്യറാക്കാൻ തുക വകയിരുത്തിയത് റോഡുകളുടെ വികസനത്തിന്റെ വേഗം വർധിപ്പിക്കും. കോഴിക്കോട് - കണ്ണൂർ ഐടി ഇടനാഴിയുടെ ഭാഗമായുള്ള ഗതാഗത സൗകര്യ വികസനവും ഈ മേഖലയിൽ കോഴിക്കോടിനെ സംബന്ധിച്ച് വലിയ വികസനത്തിന് കാരണമാവും.

സ്റ്റാർട്ട് അപ്പ്, ഇൻകുബേഷൻ സെന്റർ എന്നിവ ആരംഭിക്കുന്നതിനു സർവകലാശാലകൾക്ക് തുക അനുവദിച്ചതിന്റെ ഭാഗമായി കോഴിക്കോട് സർവകാലശാലയ്ക്ക്  ഇരുപത് കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ തൊഴിൽ അധിഷ്ഠിത സമീപനത്തിന് ഇത് ആക്കം കൂട്ടും. സൈബർ പാർക്കിന്റെ വിവിധ പ്രവർത്തനങ്ങൾക്കായി 12.83  കോടി രൂപയാണ് വകയിരുത്തിയത്. കോഴിക്കോടിന്റെ ഐ ടി മേഖലയിൽ ഇത് വലിയ മുതൽക്കൂട്ടാകും.  

കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രത്തിനു സമീപം വ്യവസായ യൂണിറ്റുകൾക്കും സ്റ്റാർട്ട് അപ്പുകൾക്കും  ഇങ്കുബേറ്ററുകൾക്കുമായി രണ്ടര കോടി രൂപ അനുവദിച്ചിട്ടുണ്ട്. ജില്ലയിലെ അഭ്യസ്തവിദ്യരായ, പുതിയ ആശയങ്ങൾ ഉള്ള ചെറുപ്പക്കാർക്ക് ഇത് വലിയതോതിൽ തൊഴിൽ അവസരങ്ങൾക്ക് ഇത് കാരണമാവും.  

ബേപ്പൂർ തുറമുഖം ഉൾപ്പെടെ ചരക്കു നീക്കത്തിനും യാത്രാ സൗകര്യം വർധിപ്പിക്കുന്നതിനും  41.51 കോടിയാണ് ബജറ്റിൽ മാറ്റിവച്ചത്. ബേപ്പൂർ തുറമുഖത്തിന്റെ വികസനത്തിനായി പതിനഞ്ചു കോടിയും നീക്കിവച്ചിട്ടുണ്ട്. ബേപ്പൂരിന്റെ മാത്രമല്ല, മലബാറിന്റെതന്നെ വലിയ വികസനത്തിന് ഇത്  വഴിയൊരുക്കും.   
 
കോവളം, കൊല്ലം, കൊച്ചി, ബേപ്പർ, മംഗലാപുരം, ഗോവ എന്നീ പ്രദേശങ്ങളെ കോർത്തിണക്കി ക്രൂയിസ് ടൂറിസം ആരംഭിക്കുന്നത് ഈ  5 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ടൂറിസം മേഖലയ്ക്ക് വലിയ ഉണർവുണ്ടാക്കും.

കോഴിക്കോട്ടെ സംകാരിക പ്രവർത്തകരുടെയും കലാകാരന്മാരുടെയും പ്രധാന തട്ടകമാണ് നഗര മധ്യത്തിലെ ആർട് ഗാലറി.  ആർട്  ഗാലറിയുടെയും  കൃഷ്ണമേനോൻ മ്യൂസിയത്തിന്റെയും നവീകരണത്തിന്  28.6 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

കോഴിക്കോട് ഗോത്രവർഗ മ്യൂസിയത്തിന്റെ പുനർ നിമ്മാണത്തിനുംനവീകരണത്തിനും ആദിവാസി കലാകേന്ദ്രത്തിന്റെ ആധുനിക വൽക്കരണത്തിനും ആദിവാസ്സി  സ്വാതന്ത്ര്യ സമര സേനാനികളെ സംബന്ധിച്ചുള്ള ഒരു മ്യൂസിയത്തിന്റെ നിര്മാണത്തിനുമായി കിർത്താഡ്‌സ് വഴി നടപ്പാക്കുന്ന പദ്ധതിക്ക് 53.33 ലക്ഷം രൂപ നീക്കി വച്ചത് വളരെ അഭിനന്ദനാർഹമാണെന്നും മന്ത്രി പറഞ്ഞു.

date