Skip to main content

ഓമല്ലൂര്‍ വയല്‍ വാണിഭത്തിന് ഗംഭീര തുടക്കം; വര്‍ണാഭമായ സാംസ്‌കാരിക ഘോഷയാത്ര ആവേശമായി

ഓമല്ലൂര്‍ വയലേലകളില്‍ കാര്‍ഷിക സംസ്‌കാരത്തിന്റെ പുനഃസൃഷ്ടി. കാളകളും കാര്‍ഷിക വിളകളും വില്‍ക്കാനും വാങ്ങാനും എത്തിയവരുടെ തിരക്ക് ഓമല്ലൂരിനെ പഴയ പ്രതാപത്തിലേക്ക് മടക്കി കൊണ്ടു പോയി. നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ഓമല്ലൂര്‍ വയല്‍ വാണിഭത്തിനു മുന്നോടിയായി തിങ്കളാഴ്ച കൊല്ലം വെളിനെല്ലൂരില്‍ നിന്നും ദീപശിഖ പ്രയാണം നടന്നിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെതന്നെ കാളച്ചന്ത ആരംഭിച്ചു. കാളകളും പോത്തുകളും വില്പനയ്ക്കായി ഏറെ എത്തിയിരുന്നു. വിദൂരങ്ങളില്‍ നിന്നുപോലും ഇവയെ ഓമല്ലൂര്‍ വയലില്‍ എത്തിച്ചു വില്പന നടത്തി.

 

വിപണനമേള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് ജോണ്‍സണ്‍ വിളവിനാല്‍ ഉദ്ഘാടനം ചെയ്തു. കാര്‍ഷിക വിളകള്‍ വാങ്ങാനും വില്‍ക്കാനുമായി കൊല്ലം, ചെങ്ങന്നൂര്‍, മാവേലിക്കര, പത്തനാപുരം ഭാഗങ്ങളില്‍ നിന്നും കര്‍ഷകര്‍ എത്തിയിരുന്നു. ചേന, ചേമ്പ്, കിഴങ്ങ്, ഇഞ്ചി, കാച്ചില്‍, പുളി തുടങ്ങിയ കാര്‍ഷികവിളകളുടെ വന്‍ശേഖരം വില്പനയ്ക്കായി എത്തിച്ചിട്ടുണ്ട്. ഒരു മാസം നീണ്ടു നില്‍ക്കുന്ന  മേളയ്ക്കാണ് ചൊവ്വാഴ്ച തുടക്കമായത്. ആദ്യ ആഴ്ചകളില്‍ കാര്‍ഷിക വിളകളുടെ വിപണമാണ് പ്രധാനമായും നടക്കുക. മെച്ചപ്പെട്ട വില കര്‍ഷകനു ലഭിക്കുമെന്നതിനാല്‍ ഓമല്ലൂരിലേക്ക് സാധനങ്ങളുമായി എത്തുന്ന കര്‍ഷകരുടെ എണ്ണവും കൂടുതലാണ്.

 

ഗൃഹോപകരണങ്ങള്‍, പാത്രങ്ങള്‍ എന്നിവയുടെ വില്പനയും സജീവമാണ്.  പച്ചക്കറി വിത്തുകള്‍, തെങ്ങിന്‍തൈകള്‍, വാഴവിത്തുകള്‍, പൂച്ചെടികള്‍ എന്നിവയുടെ ശേഖരവും ഉണ്ട്. സെമിനാറുകള്‍, ശില്പശാലകള്‍, കലാപരിപാടികള്‍ തുടങ്ങിയവയുമായി കര്‍ഷകമേളയായി ഓമല്ലൂര്‍ വാണിഭം മാറിയിട്ടുണ്ട്.

 

ചൊവ്വാഴ്ച വൈകുന്നേരം പുലികളി അടക്കമുള്ള കലാരൂപങ്ങളുമായി അരങ്ങേറിയ സാംസ്‌കാരിക ഘോഷയാത്രയും സമ്മേളനവും ഓമല്ലൂരിനു പുതിയ അനുഭവവുമായി. തൃശൂരില്‍ നിന്നുള്ള പുലി കളി സംഘമാണ് ഘോഷയാത്രയില്‍ അണിനിരന്നത്. വിവിധ കലാരൂപങ്ങള്‍, ഫ്‌ളോട്ടുകള്‍ എന്നിവയും ഘോഷയാത്രയ്ക്ക് അകമ്പടിയായി.

 

മിനിസ്റ്റേഡിയത്തില്‍ നിന്നാരംഭിച്ച ഘോഷയാത്ര മാര്‍ക്കറ്റ് ജംഗഷനില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന സാംസ്‌കാരിക സമ്മേളനം  ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ വിളവിനാല്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി മുഖ്യപ്രഭാഷണം നടത്തി.

date