Skip to main content

സൈബർ ലോകത്തെ ചതിക്കുഴികൾ  വെളിപ്പെടുത്തി  പോലീസ് സൈബർ കുറ്റകൃത്യങ്ങളും സൈബർ സുരക്ഷയും : സെമിനാർ സംഘടിപ്പിച്ചു

കോട്ടയം: സൈബർ ലോകത്ത് ശ്രദ്ധിക്കേണ്ട വിവരങ്ങൾ  ചർച്ച ചെയ്ത് കേരള പൊലീസ്   സംഘടിപ്പിച്ച   സെമിനാർ വെളിപ്പെടുത്തിയത് സ്മാർട്ട്‌ ഫോണുകൾ നിരന്തരം ഉപയോഗിക്കുന്നവർ നേരിടാൻ  സാധ്യതയുള്ള ചതിക്കുഴികൾ.
 സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ  എന്റെ കേരളം പ്രദർശന വിപണനമേളയിൽ  സംഘടിപ്പിച്ച സെമിനാറിൽ സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്നതിന്റെ കാരണങ്ങളും, ഇത്തരം കുറ്റകൃത്യങ്ങളിൽ കുട്ടികളും, മുതിർന്നവരും സ്വമേധയാ ഇരകളായി മാറുന്ന സാഹചര്യങ്ങളെക്കുറിച്ചും ചർച്ച ചെയ്തു. 
മൊബൈൽ ഫോണുകളിൽ നിർബന്ധമായും ലോക്കുകൾ സജ്ജീകരിക്കണം, ഇ-മെയിൽ പാസ്‌വേഡുകൾ മറ്റൊരാൾക്ക് ലഭിക്കാത്തവിധം സംരക്ഷിക്കണം, ടു സ്റ്റെപ് വെരിഫിക്കേഷൻ ഉറപ്പുവരുത്തണം. അനാവശ്യ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിലൂടെ നൽകുന്ന പെർമിഷനിലൂടെ സ്വന്തം വിവരങ്ങൾ കൈമാറാതെ നോക്കണം ,തുടങ്ങിയ സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും സെമിനാർ മുന്നറിയിപ്പ് നൽകി.
ഇന്റർനെറ്റ് ഉപയോഗം അധികമായതോടെ സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണവും വർദ്ധിച്ചിരിക്കുകയാണ് മോർഫിങ്, മെസ്സേജ് സ്പൂഫിങ് , കാൾ സ്പൂഫിങ്, ഓൺലൈൻ പണം തട്ടിപ്പ് തുടങ്ങി പല പേരിലും വ്യാപകമായ സൈബർ കുറ്റകൃത്യങ്ങളും  ചർച്ചയായി. ഇത്തരം കുറ്റകൃത്യങ്ങൾക്ക് തടയിടുന്നതിന്  24
മണിക്കൂറും പ്രവർത്തിക്കുന്ന  കൺട്രോൾറൂമും സജ്ജമാണ്. 1930  എന്ന ടോൾ ഫ്രീ നമ്പറിലും പരാതികൾ നൽകാം.

ജില്ലാ സൈബർ പോലീസ് വിഭാഗം ഉദ്യോഗസ്ഥൻ   ജോർജ് ജേക്കബ് സെമിനാർ നയിച്ചു. . ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ അരുൺ കുമാർ, സൈബർ ക്രൈം ഇൻസ്‌പെക്ടർ അരുൺ എം ജെ, സബ് ഇൻസ്‌പെക്ടർ ജയചന്ദ്രൻ , സൈബർ സെൽ വിഭാഗത്തിലെ ഉദ്യോഗസ്ഥരായ  സുരേഷ് കുമാർ വി എൻ,  രാജേഷ് കുമാർ,  സുബിൻ പി വി എന്നിവർപങ്കെടുത്തു
 

date