Skip to main content

തരിശിടാത്ത സംസ്ഥാനമായി കേരളത്തെ മാറ്റണം: മന്ത്രി എം വി ഗോവിന്ദന്‍

കൃഷി വ്യാപകമാക്കികൊണ്ട്  തിരിശില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റണമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കൃഷി വകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകശ്രദ്ധനേടിയ  കാര്‍ഷിക ഭൂമികയായിരുന്നു ഒരുകാലത്ത് കേരളം. ഏറ്റവും മികച്ച അരി കേരളത്തിന്റെ സംഭാവനയായിരുന്നു. എന്നാല്‍ പിന്നീട്  പാടങ്ങള്‍ നികത്താന്‍ ഭൂമാഫിയകള്‍ പലയിടത്തും ശ്രമം നടത്തി. അതിനെയെല്ലാം സമര പോരാട്ടങ്ങളിലൂടെയാണ് ചെറുത്ത് തോല്‍പ്പിച്ചത്. നിശ്ചയ ദാര്‍ഡ്യത്തോടെ പ്രവര്‍ത്തിച്ച് ഇനിയും കാര്‍ഷിക മേഖലയെ കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകണം. ആധുനിക കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. മറ്റ് പല സംസ്ഥാനങ്ങളിലും ദരിദ്രര്‍ അതിദരിദ്രരും സമ്പന്നര്‍ അതിസമ്പന്നരും ആകുമ്പോള്‍ കേരളത്തില്‍ വികസനവും സേവനങ്ങളും ദരിദ്രരില്‍ നിന്നാണ് ആരംഭിക്കുന്നത്. അതിനാലാണ് ഇവിടെയുള്ള ജനതയ്ക്ക് ഗുണമേന്മയുള്ള ജീവിതം നയിക്കാന്‍ സാധിക്കുന്നത്  - മന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞു.
ബക്കളം വയലില്‍ നെല്‍ വിത്ത് വിതച്ചാണ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. താഴെ ബക്കളത്ത് നിന്നും ഘോഷയാത്രയായാണ് മന്ത്രിയെ വയലിലേക്ക് ആനയിച്ചത്.  അഡ്വ. പി സന്തോഷ് കുമാര്‍ എം പി അധ്യക്ഷത വഹിച്ചു. കര്‍ഷക കാരണവരായ കുഞ്ഞമ്പു മുതുവാണി, കുട്ടി കര്‍ഷകനായ ആദിഷ് രഘുനാഥ് എന്നിവരെ  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ആദരിച്ചു. അങ്കണവാടികളില്‍ പച്ചക്കറി കൃഷി ചെയ്യുന്ന ഹരിതവാടി പദ്ധതിയുടെ നഗരസഭാതല ഉദ്ഘാടനം ആന്തൂര്‍ നഗരസഭ ഉപാധ്യക്ഷ വി സതീദേവി, വീടുകളില്‍ വൃക്ഷ തൈകള്‍ വിതരണം ചെയ്യുന്ന ഫലസമൃദ്ധി പദ്ധതിയുടെ നഗരസഭാ തല ഉദ്ഘാടനം ആന്തൂര്‍ നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ കെ വി പ്രേമരാജന്‍ മാസ്റ്റര്‍, വാഴക്കന്ന് വിതരണം സ്ഥിരം സമിതി അധ്യക്ഷ ഓമന മുരളീധരന്‍, പച്ചക്കറി വിത്ത് വിതരണം സ്ഥിരം സമിതി അധ്യക്ഷന്‍ കെ പി ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, വിത്ത് വണ്ടി ഫ്‌ലാഗ് ഓഫ്  സ്ഥിരം സമിതി അധ്യക്ഷ ആമിന ടീച്ചര്‍ എന്നിവര്‍ നിര്‍വ്വഹിച്ചു. ഞങ്ങളും കൃഷിയിലേക്ക് എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചിത്രരചന മത്സ വിജയികള്‍ക്ക് കണ്ണൂര്‍ കൃഷി വിജ്ഞാന കേന്ദ്രം മേധാവി പി ജയരാജ് സമ്മാനം നല്‍കി. സ്ഥിരം സമിതി അധ്യക്ഷന്‍ പി കെ മുഹമ്മദ് കുഞ്ഞി, വാര്‍ഡ് അംഗം ടി കെ വി നാരായണന്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ എ സുരേഷ്,  ജില്ലാ കൃഷി ഓഫീസര്‍ പി അനിത എന്നിവര്‍ സംസാരിച്ചു.

date