Skip to main content

ഊര്‍ജ കേരള മിഷന്‍ കേരളത്തെ മുന്‍പന്തിയിലെത്തിക്കും മന്ത്രി എം.എം. മണി

 

സംസ്ഥാന സര്‍ക്കാറിന്റെ ഊര്‍ജ കേരള മിഷന്‍ പദ്ധതികള്‍ ഊര്‍ജോത്പാദന രംഗത്തു കേരളത്തെ മുന്‍പന്തിയിലെത്തിക്കുമെന്നു വൈദ്യുതി മന്ത്രി എം.എം. മണി. ചെലവു കുറഞ്ഞ രീതിയില്‍ പരമാവധി വൈദ്യുതി ഉത്പാദിപ്പിക്കാനാണു സര്‍ക്കാറിന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ആര്യനാട് 33 കെവി സബ്‌സ്റ്റേഷന്റെയും ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസ് മന്ദിരത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഊര്‍ജോത്പാദന രംഗത്തു പുതിയ മാര്‍ഗങ്ങള്‍ വൈദ്യുതി വകുപ്പ് ആവിഷ്‌കരിച്ചുവരികയാണെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ഇതിന്റെ ഭാഗമായാണ് ഊര്‍ജ കേരള മിഷന്‍ എന്ന അഞ്ചിന കര്‍മ പദ്ധതി നടപ്പാക്കുന്നത്. 1000 മെഗാവാട്ട് സോളാര്‍ വൈദ്യുതി ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. വീടുകള്‍, ഡാമുകള്‍, കനാലുകള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍, സ്‌കൂളുകള്‍ തുടങ്ങിയവയിലെല്ലാം സോളാര്‍ പാനലുകല്‍ സ്ഥാപിച്ച് ഊര്‍ജോത്പാദനം സാധ്യമാക്കുകയാണു ലക്ഷ്യം. നിര്‍മാണത്തിലിരിക്കുന്ന ചെറുകിട ജലവൈദ്യുത പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ 300 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാകും. ഊര്‍ജ മേഖലയില്‍ ലോകമെമ്പാടും വലിയ മാറ്റങ്ങളുണ്ടായിക്കൊണ്ടിരിക്കെ കേരളത്തിനു മാത്രമായി മാറിനില്‍ക്കാനാവില്ലെന്നും ആ നിലയ്ക്കുള്ള നവീകരണ പ്രവര്‍ത്തനങ്ങളാണു കെഎസ്ഇബി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ആര്യനാട് വി.കെ. ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കെ.എസ്. ശബരിനാഥന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഡോ. എ. സമ്പത്ത് എംപി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ജില്ലാ പഞ്ചായത്ത് അംഗം വി. വിജു മോഹന്‍, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. അജിത കുമാരി, ആര്യനാട് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാമില ബീഗം, ഉഴമലയ്ക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ. റഹിം, കുറ്റിച്ചല്‍ പഞ്ചായത്ത് പ്രസിഡന്റ് ജി. മണികണ്ഠന്‍, വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി, പി. വിജയകുമാരി, സിജി ജോസ്, വി. പ്രദീപ് കുമാര്‍, ആര്‍. പ്രസന്ന, എന്‍. ജയമോഹന്‍, എസ്. ദീക്ഷിത്, കെ.കെ. രതീഷ്, കെ. സുകുമാരന്‍ നായര്‍, ഇറവൂര്‍ ഹരീന്ദ്രന്‍, കെ. സുരേന്ദ്രന്‍, ഡി. സുധാദേവി തുടങ്ങിയവര്‍ പങ്കെടുത്തു. 

(പിആര്‍പി 1836/2018)

date