Skip to main content

ഗൃഹചൈതന്യം, വീട്ടില്‍ ഒരു വേപ്പും കറിവേപ്പും:  ശില്പശാല സംഘടിപ്പിച്ചു

 

സംസ്ഥാന ഔഷധസസ്യ ബോര്‍ഡിന്റെ 'ഗൃഹചൈതന്യം, വീട്ടില്‍ ഒരു വേപ്പും കറിവേപ്പും' പദ്ധതിയുടെ ജില്ലാതല ശില്‍പശാല കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു ഉദ്ഘാടനം ചെയ്തു.  വിവിധ പദ്ധതികളിലൂടെ ജൈവകൃഷിയും പരമ്പരാഗത ജീവിതരീതികളും തിരികെ വന്നുകൊണ്ടിരിക്കുകയാണെന്ന് ഉല്‍ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.  ജില്ലയില്‍ 15,000 ത്തോളം വീടുകള്‍ ഹരിതഭവനങ്ങളായി മാറിക്കഴിഞ്ഞു.  ജില്ലയില്‍ മാത്രം കഴിഞ്ഞ വര്‍ഷം 21 ലക്ഷം ഫലവൃക്ഷത്തൈകളാണ് ഉല്‍പ്പാദിപ്പിക്കാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.  ഗ്രാമപഞ്ചായത്തുകളെ ഔഷധസസ്യ ഗ്രാമങ്ങളാക്കുകയാണ്  പദ്ധതിയുടെ ലക്ഷ്യം.  നിലവില്‍ 38 പഞ്ചായത്തുകളിലാണ് ഗൃഹചൈതന്യം പദ്ധതി നടപ്പാക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയിലൂടെ പഞ്ചായത്ത് നഴ്‌സറികളില്‍ ഉല്‍പ്പാദിപ്പിക്കുന്ന വേപ്പ്, കറിവേപ്പ് തൈകള്‍ വരുന്ന കേരളപ്പിറവി ദിനത്തില്‍ 38 പഞ്ചായത്തുകളിലെയും  ഓരോ വീടുകളിലും വിതരണം ചെയ്യും. ഇതിനായി പഞ്ചായത്ത് പ്രസിഡന്റിനെ   അധ്യക്ഷനാക്കി സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്.   പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട ആവശ്യങ്ങളും സംശയങ്ങളും പഞ്ചായത്ത് പ്രസിഡന്റുമാരും തൊഴിലുറപ്പ് പ്രതിനിധികളും ശില്‍പശാലയില്‍ അവതരിപ്പിച്ചു. ഔഷധ ബോര്‍ഡ് എക്‌സിക്യൂട്ടീവംഗം ഡോ. പി. സഞ്ജീവ്കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഔഷധ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗം കെ.വി. ഗോവിന്ദന്‍ പദ്ധതി അവതരിപ്പിച്ചു.  ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ഡോ. കെ. രാധാകൃഷ്ണന്‍, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രാഗ്രാം കോ ഓര്‍ഡിനേറ്റര്‍ ബാലചന്ദ്രന്‍ നായര്‍, ഹരിതകേരളം മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ഡി. ഹുമയൂണ്‍, ജനപ്രതിനിധികള്‍, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, തൊഴിലുറപ്പ് പ്രതിനിധികള്‍ തുടങ്ങിയവരും ശില്‍പശാലയില്‍ പങ്കെടുത്തു.
(പിആര്‍പി 1848/2018)

date