Skip to main content

മാലിന്യ സംസ്‌കരണം കൊയിലാണ്ടി മാതൃക

കൊയിലാണ്ടി നഗരസഭക്ക് മാലിന്യസംസ്‌കരണത്തിന് സ്വപ്‌നപദ്ധതികള്‍ ഏറെയുണ്ട്. ആറു മാസം കൊണ്ട് കൊയിലാണ്ടി നഗരസഭയെ സമ്പൂര്‍ണ്ണ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചിരിക്കുകയാണ്. 'ക്ലീന്‍ & ഗ്രീന്‍ കൊയിലാണ്ടി' . സമഗ്രമാലിന്യ സംസ്‌കരണ ഹരിതവല്‍ക്കരണ പദ്ധതിയാണ് ഇതിനായി രൂപവല്‍ക്കരിച്ചത്. മാലിന്യസംസ്‌കരണത്തോടൊപ്പം തന്നെ കൊയിലാണ്ടിയുടെ ഹരിതഭംഗിയും നിലനിര്‍ത്തുന്നു. ശുചിത്വസാക്ഷരത, ശുചിത്വഭവനം, സമഗ്രമാലിന്യസംസ്‌കരണം എന്നീ മൂന്ന് ഘട്ടങ്ങളിലൂടെയാണ് മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇതിലൂടെ പകര്‍ച്ചവ്യാധികള്‍ തടഞ്ഞ് കൊയിലാണ്ടി നഗരസഭയെ രോഗമുക്തമായ നഗരമായി മാറ്റിയെടുക്കാന്‍ സാധിക്കും. കേരളത്തില്‍ ആദ്യമായി പ്ലാസ്റ്റിക് ക്യാരിബാഗ് നിരോധിച്ചത് കൊയിലാണ്ടി നഗരസഭയിലാണ്. മന്തുരോഗികള്‍ ഇല്ലാത്ത നഗരസഭ എന്നതും ഈ നഗരസഭയുടെ പ്രത്യേകതയാണ്. 

2015 നവംബറില്‍ ചുമതലയേറ്റ ഭരണസമിതി പ്രഥമ പരിഗണന നല്‍കിയത് മാലിന്യങ്ങള്‍ നീക്കം ചെയ്ത് പരിസ്ഥിതി സംരക്ഷിക്കുക എന്നതിനാണ്. 2016 മാര്‍ച്ച് 30ന് മുമ്പായി തന്നെ നഗരസഭയിലെ 17000 ത്തിലധികം വരുന്ന വീടുകളില്‍ അടിഞ്ഞ് കിടന്നിരുന്ന എല്ലാവിധ മാലിന്യങ്ങളും തരംതിരിച്ച് ചാക്കുകളിലാക്കി മാലിന്യസംസ്‌ക്കരണ കേന്ദ്രത്തിലേയ്ക്ക് കയറ്റി അയക്കാന്‍ നഗരസഭയ്ക്ക് സാധിച്ചു. കുടുംബശ്രീ പ്രവര്‍ത്തകരും ശുചീകരണതൊഴിലാളികളും മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചത് കൊണ്ട് മാത്രമാണ് ഇത് സാധ്യമായത്. ഈ പ്രവര്‍ത്തനത്തിനായി 8 ലക്ഷം രൂപയാണ് നഗരസഭ ചെലവാക്കിയത്. ഇതിന് മുന്നോടിയായി നല്ല പ്രചാരണ പ്രവര്‍ത്തനങ്ങളും, ബോധവല്‍ക്കരണവും നടത്തി. നോട്ടീസുകള്‍, ബാനറുകള്‍, കുടുംബശ്രീ യോഗങ്ങള്‍, വാര്‍ഡ് സഭകള്‍ തുടങ്ങി വിവിധയിനം പ്രവര്‍ത്തനങ്ങള്‍ നടത്തി. 

എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം' എന്ന സന്ദേശം പ്രാവര്‍ത്തികമാക്കുന്നതിനായി കഴിഞ്ഞ സാമ്പത്തിക വര്‍ഷങ്ങളില്‍ ഉറവിട മാലിന്യ ജൈവ സംസ്‌ക്കരണത്തിനായി വീടുകളിലേക്ക് 3000ത്തോളം റിംഗ് കമ്പോസ്റ്റുകള്‍ നല്‍കി. ഇവ വാങ്ങിവെക്കാന്‍ കഴിയാത്തവര്‍ക്ക് നഗരസഭയുടെ ആഭിമൂഖ്യത്തില്‍ കമ്പോസ്റ്റ് കുഴികള്‍ നിര്‍മ്മിച്ച് നല്‍കുകയും ചെയ്തു.  വീടുകളില്‍ നിന്ന് യൂസര്‍ഫ്രീ വാങ്ങിക്കൊണ്ട് ഹരിതസേന വളണ്ടിയര്‍മാര്‍ വീടുകള്‍ തോറും കയറി, വൃത്തിയാക്കിയ പ്ലാസ്റ്റിക് ശേഖരിച്ച് എട്ട് ലോഡ് കയറ്റി അയച്ചു. വീടുകളില്‍ ശേഖരിച്ചു വെച്ച മറ്റ് മൂന്ന് ഇനങ്ങള്‍ (ബാഗ്-ചെരുപ്പ്, പൊട്ടിയ കുപ്പിച്ചില്ലുകള്‍, ബള്‍ബ്, ട്യൂബ്, ഇവേസ്റ്റുകള്‍) ശേഖരിക്കാന്‍ തുടങ്ങി. തുടര്‍ന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകള്‍ ഹരിതവളണ്ടിയര്‍മാര്‍ നഗരസഭയുടെ എം.ആര്‍.എഫ് കേന്ദ്രങ്ങളിലെത്തിച്ച് വേര്‍തിരിക്കുകയും വരകുന്നിലുള്ള സൂപ്പര്‍ എം.ആര്‍.എഫ് കേന്ദ്രത്തിലെത്തിച്ച് ഗ്രാന്യൂളുകളാക്കി റോഡ് ടാറിംഗിന് ഉപയോഗിക്കാനുമാണ് ഉദ്ദേശിക്കുന്നത്. അതിനുള്ള മെഷീനും, ബെയ്‌ലിംഗ് മെഷീനും നഗരസഭയ്ക്കുണ്ട്. കൂടാതെ ഇതിനായി തെരഞ്ഞെടുക്കപ്പെട്ട 100 ഹരിത വളണ്ടിയര്‍മാര്‍ക്ക് പരിശീലനവും നല്‍കി കഴിഞ്ഞു.നഗരത്തിലെ ഹോട്ടല്‍ - കൂള്‍ബാറുകളില്‍ നിന്നെടുക്കുന്ന ജൈവമാലിന്യങ്ങള്‍, പച്ചക്കറി മാര്‍ക്കറ്റിലേതുള്‍പ്പെടെ സംസ്‌കരിച്ച് വളമാക്കുന്നതിന് 16 ലക്ഷത്തോളം രൂപ ചെലവ് ചെയ്ത് തുമ്പൂര്‍ മുഴി മോഡല്‍ സംസ്‌കരണത്തിനായി പതിനൊന്ന് യൂണിറ്റുകള്‍ നഗരത്തിന്റെ മൂന്ന് കേന്ദ്രങ്ങളില്‍ തയ്യാറായിക്കൊണ്ടിരിക്കുന്നു.        

date