Skip to main content
ദേശീയ ആയുർവേദ ദിനം ജില്ലാതല ഉദ്ഘാടനം രാമവർമ്മ ആയുർവേദ ആശുപത്രയിൽ മന്ത്രി ആർ. ബിന്ദു നിർവഹിക്കുന്നു

ആയുർവേദം ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നത് സ്വീകാര്യത കൂട്ടുന്നു: മന്ത്രി ആർ. ബിന്ദു

 

ആയുർവേദം ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നത് ഇപ്പോൾ സ്വീകാര്യത കൂട്ടുന്നുവെന്ന്  ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു. പുത്തൻ സാങ്കേതികവിദ്യയുടെ  പ്രയോജനങ്ങൾ ആയുർവേദ മേഖലയിൽ ഉപയോഗപ്പെടുത്തി കാലത്തിനനുസരിച്ച് മാറ്റം വരുത്താനായത് നേട്ടമായെന്നും മന്ത്രി പറഞ്ഞു. "എല്ലാ ദിവസവും എല്ലാ വീട്ടിലും ആയുർവേദം" എന്ന സന്ദേശത്തോടെയുള്ള ഏഴാമത്  ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി.

സർക്കാരിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ആയുർവേദ കേന്ദ്രങ്ങൾ മികച്ച രീതിയിലാണ് മുന്നോട്ടു പോകുന്നത്. അവയുടെ പുരോഗതിക്കായി  നിരവധി പദ്ധതികളാണ് സർക്കാർ ഒരുക്കുന്നതെന്നും മന്ത്രി പറഞ്ഞു. കേരള സമൂഹത്തിലെ എല്ലാ വിഭാഗത്തെയും ഒന്നിപ്പിച്ച്  മതേതരത്വ പാരമ്പര്യത്തെ വളർത്തിയെടുക്കുന്നതിൽ ആയുർവേദ ചികിത്സ മുഖ്യ പങ്കുവഹിച്ചു. എല്ലാവരിലും ആയുർവേദ ചികിത്സയുടെ സ്വീകാര്യത വർദ്ധിപ്പിക്കാനായെന്നും മന്ത്രി അഭിപ്രായപ്പെട്ടു. 

ആയുർവേദ മേഖല നേരിടുന്ന അസംസ്കൃത വസ്തുക്കളായ ഔഷധസസ്യങ്ങളുടെ  ലഭ്യത കുറവ് പരിഹരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ നിരവധി പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ട്. ആയുഷ് മിഷന്റെ  സഹായത്തോടെ സർക്കാർ തലത്തിൽ നിന്ന് എല്ലാവിധ സഹായം നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ആയുർവേദ ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ ആയുർവേദ ആശുപത്രിയിൽ  പൊതുജനങ്ങൾക്കായി ആയുർവേദ അടിസ്ഥാന തത്വങ്ങൾ ആസ്പദമാക്കിയുള്ള ഭക്ഷ്യവിഭവങ്ങളുടെ പ്രദർശനമേളയും മന്ത്രി സന്ദർശിച്ചു.

ഭാരതീയ ചികിത്സാ വകുപ്പിന്റെയും നാഷണൽ ആയുഷ് മിഷന്റെയും ആഭിമുഖ്യത്തിൽ  രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിൽ നടന്ന പരിപാടിയിൽ പി ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  പി കെ ഡേവിസ് മാസ്റ്റർ  വിശിഷ്ടാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എ വി വല്ലഭൻ, ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.പി ആർ സലജകുമാരി,  ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ലീനാറാണി, ആയുർവേദ മെഡിക്കൽ അസോസിയേഷൻ പ്രതിനിധി ഡോ. ഹേമമാലിനി , വുമൺ സിവിൽ എക്സൈസ്  ഓഫീസർ കെ കെ സതി, നാഷണൽ ആയുഷ് മിഷൻ ഡിപിഎം ഡോ.എം എസ്  നൗഷാദ് എന്നിവർ സംസാരിച്ചു.

date