Skip to main content

ഭിന്നശേഷിക്കാരായ പട്ടികവര്‍ഗക്കാര്‍ക്ക് സമഗ്ര പുനരധിവാസ പദ്ധതി

 

* പെന്‍ഷന്‍, സഞ്ചരിക്കാന്‍ മുച്ചക്ര വാഹനം തുടങ്ങിയവ ഉറപ്പുവരുത്തും

പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഭിന്നശേഷിക്കാരുടെ സമഗ്ര പുനരധിവാസം ലക്ഷ്യമിട്ടുള്ള പദ്ധതിക്ക് വിതുരയില്‍ തുടക്കമായി.  സംസ്ഥാനത്തെ 100 ഗ്രാമപഞ്ചായത്തുകളില്‍ നടപ്പാക്കാന്‍ പോകുന്ന പദ്ധതിയുടെ പൈലറ്റ് പ്രോജക്ടാണിത്.  പഞ്ചായത്തിലെ 21 ആദിവാസി സെറ്റില്‍മെന്റുകളിലെ 200 ഓളം പേരെ പദ്ധതിയുടെ ഭാഗമാക്കിയിട്ടുണ്ട്.  24,60,000 രൂപയുടേതാണ് പദ്ധതി.  വിജയകരമായാല്‍ മറ്റ് പഞ്ചായത്തുകളിലേയ്ക്കും വ്യാപിപ്പിക്കുമെന്ന് സാമൂഹിക സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷില്‍ പറഞ്ഞു.

ഭിന്നശേഷിക്കാരായ പട്ടികവര്‍ഗക്കാരുടെ ജീവിത നിലവാരം ഉയര്‍ത്തി സമഗ്ര പുനരധിവാസം സാധ്യമാക്കുക എന്നതാണ് പദ്ധതി ലക്ഷ്യം. പട്ടികവര്‍ഗ വികസന വകുപ്പ്, സാമൂഹ്യ നീതി വകുപ്പ്, സാമൂഹ്യ സുരക്ഷാ മിഷന്‍, ആരോഗ്യ വകുപ്പ് എന്നിവയുടെയും വിതുര ഗ്രാമ പഞ്ചായത്തിന്റെയും പങ്കാളിത്ത ത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടമെന്നോണം ആദിവാസി സെറ്റില്‍മെന്റുകളിലെ പട്ടികവര്‍ഗക്കാരുടെ അടിസ്ഥാന വിവരം ശേഖരിച്ചു. ഇവര്‍ക്കുള്ള മെഡിക്കല്‍ റീഹാബിലിറ്റേഷന്‍ ക്യാംപ് നടന്നു വരികയാണ്.

ആധാര്‍, വോട്ടേഴ്‌സ് ഐ.ഡി, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് മുതലായ രേഖകളില്ലാത്തവര്‍ക്ക് അവ ഉടന്‍ തയ്യാറാക്കിക്കൊടുക്കുകയും, ഭിന്നശേഷിക്കാര്‍ക്കായി പെന്‍ഷന്‍, സഞ്ചരിക്കാന്‍ മുച്ചക്ര വാഹനം ഉള്‍പ്പടെയുള്ളവ ലഭ്യമാക്കുകയുമാണ് റീഹാബിലിറ്റേഷന്‍ ക്യാംപില്‍ ചെയ്യുന്നത്.  ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് പഠന സൗകര്യവും ക്യാമ്പിലൂടെ ഉറപ്പുവരുത്തുമെന്ന് ട്രൈബല്‍ എഡ്യൂക്കേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഷുമിന്‍ എസ്. ബാബു അറിയിച്ചു.
(പി.ആര്‍.പി. 1968/2018)

date