Skip to main content

താമരശ്ശേരി-ചുങ്കം മിനി ബൈപ്പാസ് നവീകരണ പ്രവൃത്തി ഉടന്‍ ആരംഭിക്കും

ഗതാഗത കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന താമരശ്ശേരിക്ക് ആശ്വാസമായി മിനി ബൈപ്പാസ് നവീകരണ പ്രവൃത്തി യാഥാര്‍ഥ്യത്തിലേക്ക്. പദ്ധതിയുടെ നവീകരണ പ്രവൃത്തിയുടെ ടെണ്ടര്‍ നല്‍കാനുള്ള നടപടികള്‍ പൂര്‍ത്തിയായി. നവീകരണത്തിനായി പൊതുമരാമത്ത് വകുപ്പ് രണ്ടരക്കോടിയാണ് അനുവദിച്ചത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഒക്ടോബര്‍-നവംബര്‍ മാസം പ്രവൃത്തി ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കാരാട്ട റസാക്ക് എംഎല്‍എ പറഞ്ഞു. 
കോഴിക്കോട്-ബംഗളൂരു ദേശീയപാത കടന്നു പോകുന്ന താമരശ്ശേരി ടൗണ്‍ ഗതാഗത കുരുക്കിലമര്‍ന്നിട്ട്് കാലങ്ങളായി. ദിനംപ്രതി പെരുകി വരുന്ന വാഹനങ്ങളെ ഉള്‍ക്കൊള്ളാനാകാതെ ടൗണിലെത്തുന്ന വാഹന യാത്രക്കാര്‍ മണിക്കൂറുകള്‍ റോഡില്‍ കുടുങ്ങുന്നത് പതിവാണ്. തുടര്‍ന്നാണ് ഗതാഗത കുരുക്കിന് പരിഹാരമായി മിനി ബൈപ്പാസ് നവീകരിക്കുക എന്ന ആശയം ഉയര്‍ന്നു വന്നത്.  താമരശ്ശേരി ബസ്ബേക്ക് സമീപത്ത് നിന്നാരംഭിച്ച് കൊയിലാണ്ടി റോഡില്‍ ബിഎസ്എന്‍എല്‍ ഓഫീസിന് സമീപത്ത്് അവസാനിക്കുന്നതാണ് നിലവിലുള്ള മിനി ബൈപ്പാസ് റോഡ്. ഓവുചാല്‍ നവീകരണം, റോഡ്  വീതി കൂട്ടല്‍, ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള ടാറിങ് തുടങ്ങിയവയാണ് നവീകരണത്തിന്റെ ഭാഗമായി നടപ്പാക്കുക. റാഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി സ്ഥലം ഏറ്റെടുക്കല്‍ നേരത്തെ ആരംഭിച്ചിരുന്നു. റോഡ് ആരംഭിക്കുന്ന ഭാഗത്താണ് ഇനി സ്ഥലം ഏറ്റെടുക്കാനുള്ളത്. ആവശ്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കി ജനപ്രതിനിധികളും വ്യാപാരികളും പദ്ധതിക്കായി രംഗത്തിറങ്ങാന്‍ തയ്യാറായതും നടപടികള്‍ക്ക് ആക്കം കൂട്ടി. റോഡിന്റെ തുടക്കം മുതല്‍ സര്‍വ്വേ നടത്തി ആവശ്യമായ സ്ഥലം ഏറ്റെടുത്താണ് റോഡിന്റെ നിര്‍മ്മാണം ആരംഭിക്കുന്നത്.
പ്രവൃത്തിയുമായി ബന്ധപ്പെട്ട് താമരശ്ശേരിയില്‍ സര്‍വ്വകക്ഷി യോഗം നടന്നു. മുഴുവന്‍ ജനങ്ങളുടെയും, രാഷ്ട്രീയ പാര്‍ട്ടികളുടെയും പൂര്‍ണ്ണ പിന്തുണ നിര്‍മ്മാണ പ്രവൃത്തിക്ക് നല്‍കാന്‍ യോഗത്തില്‍ തീരുമാനമാനിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി മുഹമ്മദ്, മെമ്പര്‍മാരായ കെ സരസ്വതി, എ പി മുസ്തഫ, നവാസ് ഈര്‍പ്പോണ, ബിന്ദു ആനന്ദ് തുടങ്ങിയവരും, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരികള്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍, റെസിഡന്റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍, പ്രദേശവാസികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. വാര്‍ഡ് മെമ്പര്‍ ചെയര്‍മാനും, പൊതുമരാമത്ത് എഇ കണ്‍വീനറുമായി നിര്‍മാണ കമ്മിറ്റിയും രൂപീകരിച്ചു. 
 

date