Skip to main content

മഴക്കെടുതി നേരിടാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചു: ജില്ലാ കളക്ടര്‍

 

* ജില്ലാ കളക്ടര്‍ മഴക്കെടുതി നേരിടുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു
* 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

ജില്ലയില്‍ മഴക്കെടുതി നേരിടുന്നതിന് അടിയന്തര ദുരിതാശ്വാസ നടപടികള്‍ സ്വീകരിച്ചതായി ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി പറഞ്ഞു. ജില്ലയിലെ മഴക്കെടുതി നേരിടുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു കളക്ടര്‍. എല്ലാ താലൂക്കിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തിങ്കളാഴ്ച രാത്രി തന്നെ പ്രവര്‍ത്തനം ആരംഭിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി താലൂക്കുകളില്‍ പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കേണ്ടി വന്നാല്‍ അതിനാവശ്യമായ ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കുന്നതിന് സപ്ലൈകോയ്ക്കും ഹോര്‍ട്ടികോര്‍പ്പിനും നിര്‍ദേശം നല്‍കി. 

തമ്പാനൂരില്‍ വെള്ളക്കെട്ടിലായ എസ്.എസ്. കോവില്‍ റോഡ് സന്ദര്‍ശിച്ച കളക്ടര്‍ വ്യാപാരികളുമായി സംസാരിച്ചു. കരിമഠം കോളനി, മണക്കാട് എന്നിവിടങ്ങളിലെ വെള്ളംകയറിയ വീടുകളും സന്ദര്‍ശിച്ചു. മേലാറന്നൂരില്‍ എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്‌സിനു സമീപം മരം റോഡില്‍ വീണ് ഗതാഗത തടസമുണ്ടായി. കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ഫയര്‍ഫോഴ്‌സെത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു. 

തൈക്കാട്, ജഗതി, കാരക്കാട് എന്നിവിടങ്ങളില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ വെള്ളംകയറുന്ന വീടുകളില്‍ നിന്ന് വീട്ടുകാരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിന് തിരുവനന്തപുരം തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കി. കടകംപള്ളി താലൂക്കിലെ വേളി ഗുഡ്‌സ് യാഡ് കോളനിയിലെ വീടുകളില്‍ വെള്ളംകയറിയതിനെത്തുടര്‍ന്ന് താമസക്കാരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റി. നദികളിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ തീരവാസികള്‍ ജാഗ്രത പാലിക്കണമെന്നും വെള്ളക്കെട്ടില്‍ ഇറങ്ങാതെ ശ്രദ്ധിക്കണമെന്നും കളക്ടര്‍ പറഞ്ഞു.  തൈക്കാട് കിറ്റ്‌സില്‍ മരം വീണ് കാറിന് നാശനഷ്ടം സംഭവിച്ചു. കാട്ടാക്കടയില്‍ കള്ളിക്കാട് മേഖലയില്‍ വ്യാപകമായ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിവരം. കാട്ടാക്കട താലൂക്കിലെ കള്ളിക്കാട് മൂന്നു വീടും പെരുംകുളത്ത് രണ്ടു വീടും പൂര്‍ണമായി തകര്‍ന്നു. കുളത്തുമ്മലില്‍ രണ്ടു വീട് ഭാഗികമായി തകര്‍ന്നു. പലയിടത്തും വൈദ്യുതി ലൈനിനു മുകളിലേക്കും റോഡിലേക്കും മരങ്ങള്‍ വീണതിനാല്‍ വൈദ്യുതി തടസവും ഗതാഗത തടസവും ഉണ്ടായി. വൈദ്യുതി തടസം അടക്കം പരിഹരിക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കാന്‍ കെ.എസ്.ഇ.ബി.ക്കും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും കളക്ടര്‍ നിര്‍ദേശം നല്‍കി.  അസിസ്റ്റന്റ് കളക്ടര്‍ ജി. പ്രിയങ്കയും കളക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.  ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടര്‍ അനു. എസ്. നായരുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ നടപടികള്‍ പുരോഗമിക്കുന്നു.  
(പി.ആര്‍.പി. 1986/2018)
 

date