Skip to main content

എല്ലാവര്‍ക്കും വീട്‌ സര്‍ക്കാര്‍ ലക്ഷ്യം :  മന്ത്രി കടകംപളളി സുരേന്ദ്രന്‍

സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്കും വീടെന്ന സ്വപ്‌നം സാക്ഷാത്‌കരിക്കലാണ്‌ സര്‍ക്കാര്‍ ലക്ഷ്യം വയ്‌ക്കുതെന്ന്‌ സഹകരണ-ദേവസ്വം-ടൂറിസം വകുപ്പ്‌ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഭവനരഹിതരായ ഒരാളും കേരളത്തില്‍ ഉണ്ടാകില്ല. ഗുരുവായൂര്‍ നഗരസഭയില്‍ പി.എം.എ വൈ. - ലൈഫ്‌ ഭവന പദ്ധതി വഴി നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഭവനങ്ങളുടെ താക്കോല്‍ദാനവും ഗുണഭോക്ത്യ സംഗമവും ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു മന്ത്രി. പി.എം എ. വൈ ലൈഫ്‌ പദ്ധതിയില്‍ കേരളത്തില്‍ 66,000 വീടുകള്‍ പൂര്‍ത്തീകരിക്കുവാന്‍ കഴിഞ്ഞതായി മന്ത്രി പറഞ്ഞു. സമൂഹത്തിലെ പാര്‍ശ്വവത്‌ക്കരിക്കപ്പെട്ടവരുടേയും സമൂഹത്തിലെ അടിത്തട്ടില്‍ ജീവിക്കുന്നവരുടേയും ജീവിതാഭിലാഷങ്ങള്‍ സാക്ഷാത്‌ക്കരിക്കും. അതിനായി രൂപീകരിച്ച മിഷനുകളുടെ പ്രവര്‍ത്തനം വലിയ നേട്ടങ്ങളുമായി മുന്നേറുകയാണെന്നും മന്ത്രി പറഞ്ഞു. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ 1,85000 വിദ്യാര്‍ത്ഥികള്‍ കൂടുതലായി ചേര്‍ന്നതും ആരോഗ്യമേഖലയില്‍ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മികവുറ്റതായും ഉദാഹരണമാണെന്നും മന്ത്രി പറഞ്ഞു. 

ചടങ്ങില്‍ കെ.വി അബ്ദുള്‍ ഖാദര്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. പി.എം.എ. വൈ ലൈഫ്‌ മിഷന്‍ ഗുണഭോക്താക്കള്‍ക്ക്‌ അയ്യങ്കാളി തൊഴിലുറപ്പ്‌ പദ്ധതിയുടെ തൊഴില്‍കാര്‍ഡ്‌ വിതരണവും നടത്തി. നഗരസഭയിലെ പി.എം.എ.വൈ- ലൈഫ്‌ പദ്ധതിയില്‍ 678 പേര്‍ അപേക്ഷ നല്‍കുകയും 430 പേര്‍ പദ്ധതിയില്‍ എഗ്രിമെന്റ്‌ വെക്കുകയും 89 പേര്‍ വീട്‌ നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും ചെയ്‌തിട്ടുണ്ട്‌ .വിവിധ കാരണങ്ങളാല്‍ ഭവന പദ്ധതി പൂര്‍ത്തീകരിക്കുവാന്‍ സാധിക്കാത്ത 112 പേരില്‍ 106 പേരുടെ വീടുകളും പൂര്‍ത്തീകരിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രൊഫ പി.കെ ശാന്തകുമാരി, വൈസ്‌ ചെയര്‍മാന്‍ കെ.പി വിനോദ്‌, സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ.വി. വിവിധ്‌, ടി.എസ്‌ ഷെനില്‍, നിര്‍മ്മല കേരളന്‍, എം. രതി, മുന്‍ ചെയര്‍മാന്‍ ടി.ടി ശിവദാസന്‍, കൗണ്‍സിലര്‍ ആര്‍.വി അബ്ദുള്‍ മജീദ്‌, പി.എം.എ.വൈ ലൈഫ്‌ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ അബ്ദുള്‍ ഖാദര്‍ എന്നിവര്‍ പങ്കെടുത്തു.

date