Skip to main content

മഴവെള്ളം പാഴാകില്ല;  സ്‌കൂളുകളില്‍ മഴവെള്ള സംപോഷണ പദ്ധതി

•    കുടിവെള്ള ലഭ്യത പരമാവധി ഉറപ്പ് വരുത്തുക ലക്ഷ്യം
•    3500 ലിറ്റര്‍ ശേഷിയുള്ള പിറ്റുകളില്‍ മഴവെള്ളം ശേഖരിച്ച്
       കിണറുകളിലെത്തിക്കും

കാട്ടാക്കട നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍  സ്‌കൂളികളില്‍ മഴവെള്ള സംപോഷണ പദ്ധതി നടപ്പിലാക്കുന്നു. നിയോജക മണ്ഡലത്തിനു കീഴിലെ ആറു പഞ്ചായത്തുകളിലെ സര്‍ക്കാര്‍ സ്‌കൂളുകളിലും ഘട്ടം ഘട്ടമായാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടമായി ഗവ. യു.പി.എസ് നേമം, ഗവ. എല്‍.പി.എസ് മച്ചേല്‍, ഗവ. എച്ച്.എസ്.എസ് വിളവൂര്‍ക്കല്‍, ഗവ. ജി.എച്ച്.എസ് കണ്ടല, യു.പി.എസ് ഭഗവതിനട എന്നീ സ്‌കൂളുകളില്‍ മഴവെള്ള സംപോഷണ പദ്ധതി നടപ്പിലാക്കി കഴിഞ്ഞതായി ഐ.ബി സതീഷ് എം.എല്‍.എ പറഞ്ഞു. രണ്ടാം ഘട്ടമെന്നോണം മണ്ഡലത്തിലെ ഒമ്പത് സ്‌കൂളുകളെക്കൂടി പദ്ധതിയുടെ ഭാഗമാക്കിയതായും അദ്ദേഹം അറിയിച്ചു.

സ്‌കൂള്‍ കെട്ടിടങ്ങളുടെ മേല്‍ക്കൂരയില്‍ പതിക്കുന്ന മഴവെള്ളം ശേഖരിച്ച് ഭൂമിക്കടിയിലേയ്ക്ക് എത്തിക്കുന്ന പദ്ധതിയാണ് മഴവെള്ള സംപോഷണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. കെട്ടിടങ്ങളുടെ മേല്‍ക്കുരയുമായി ബന്ധിപ്പിച്ചുള്ള പാത്തികള്‍, പി.വി.സി പൈപ്പുകള്‍ വഴി മഴവെള്ളം കിണറിനടുത്തായി സ്ഥാപിച്ചിരിക്കുന്ന പിറ്റുകളിലെത്തിക്കും. പിറ്റുകളില്‍ ശേഖരിക്കപ്പെടുന്ന മഴവെള്ളം ഭൂമിക്കടിയിലൂടെ കിണറിലേക്ക് സംഭരിക്കപ്പെടും. ഇതിലൂടെ പരിസരത്തെ കുടിവെള്ള ലഭ്യത പരമാവധി ഉറപ്പ് വരുത്താനാകും. 1.5 മീറ്റര്‍ വ്യാസത്തിലുള്ള കോണ്‍ക്രീറ്റ് റിംഗുകള്‍ ഉപയോഗിച്ചുള്ള 3500 ലിറ്റര്‍ ശേഷിയുള്ള പിറ്റുകളാണ് ഇതിനായി നിര്‍മ്മിച്ചിരിക്കുന്നത്.

ഓരോ റിംഗിനുമിടയില്‍ നിശ്ചിത അളവില്‍ ക്രമമായി കല്ലുകള്‍ ഘടിപ്പിച്ച് വിടവുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഏറ്റവും അടിയിലായി ചെറിയ പാറ കഷണങ്ങള്‍, ചല്ലികള്‍ എന്നിവ രണ്ടടി ഘനത്തില്‍ നിരത്തിയിരിക്കുന്നു. ഒഴുകി വരുന്ന ഇലകളും മറ്റ് അസംസ്‌കൃത വസ്തുക്കളും പിറ്റില്‍ എത്താതെ തടയാന്‍ വിവിധ ഭാഗങ്ങളില്‍ അരിപ്പ ഘടിപ്പിച്ചിട്ടുള്ള മാന്‍ഹോളുകളും നിര്‍മ്മിച്ചിട്ടുണ്ട്. വേനല്‍ കാലത്ത് വറ്റി വരണ്ടിരുന്ന പല സ്‌കൂളുകളിലെയും കിണറുകള്‍ മഴവെള്ള സംപോഷണി സ്ഥാപിക്കപ്പെട്ടതോടെ ജലസമൃദ്ധമായി. മാത്രമല്ല സമീപവാസികളുടെ വീടുകളിലെ കിണറുകളിലും ജലം സുലഭമായി ലഭിക്കുന്നുണ്ട്.  ഈ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് മണ്ഡലത്തിലെ സ്‌കൂളുകള്‍ കേന്ദ്രമാക്കി മഴവെള്ള സംപോഷണി സ്ഥാപിക്കാനുള്ള തീരുമാനമെടുത്തതെന്നും ഐ.ബി സതീഷ് എം.എല്‍.എ അറിയിച്ചു.

സ്‌കൂളുകളില്‍ വിജയകരമായതു കൊണ്ടു തന്നെ ആശുപത്രികളിലും, പോലീസ് സ്റ്റേഷനുകളിലും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഉള്‍പ്പടെ 22 ഇടങ്ങളില്‍ മൂന്നാം ഘട്ടമെന്നോണം മഴവെള്ള സംപോഷണ പദ്ധതി ആരംഭിക്കുമെന്ന് ഭൂവിനിയോഗ കമ്മീഷണര്‍ എ. നിസ്സാമുദ്ദീന്‍ അറിയിച്ചു. പദ്ധതി ആരംഭിക്കുന്നതിനുള്ള കണക്കെടുപ്പ് ആരംഭിച്ചിട്ടുണ്ട്. 75 ലക്ഷം രൂപയാണ് പദ്ധതി ചെലവ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
(പി.ആര്‍.പി. 2015/2018)

date