Skip to main content
ഫോട്ടോ- ജില്ലാ പബ്ലിക് ലൈബ്രറി ഹാളില്‍ നടന്ന കുമാരനാശാന്‍@150 ആശാന്‍ കാവ്യാസ്വാദന പരിപാടി ഉദ്ഘാടനം ചെയ്ത് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി സംസാരിക്കുന്നു

ആശാന്‍ കൃതികള്‍ സമൂഹത്തിലെ ആര്‍ത്തിയും ആക്രമങ്ങളും ഇല്ലാതാക്കുന്നത്: മന്ത്രി കെ.കൃഷ്ണന്‍കുട്ടി

ആശാന്‍ കൃതികള്‍ മനസ്സിരുത്തി വായിച്ചാല്‍ സമൂഹത്തിലെ ആര്‍ത്തിയും ആക്രമങ്ങളും ഇല്ലാതാവുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. മനുഷ്യമനസ്സുകളെ അത്രമാത്രം സ്വാധീനിക്കുന്ന ശൈലിയാണ്  ആശാന്റേത്. പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറി, തോന്നക്കല്‍ കുമാരനാശാന്‍ ദേശീയ സാംസ്‌കാരിക ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് നടത്തുന്ന കുമാരനാശാന്‍@150 ആശാന്‍ കാവ്യാസ്വാദന പരിപാടിയുടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സാമൂഹിക- ജനകീയ  പ്രശ്നങ്ങളും സമൂഹത്തിന്റെ ഉന്നമനത്തിനായി എഴുതുന്ന രീതിയും ഇന്ന് ഇല്ലാതായി. പിന്നാക്ക സമൂഹത്തിന്റെയും സ്ത്രീകള്‍-കുട്ടികള്‍ എന്നിവരുടെ ജീവിതം ചര്‍ച്ചയാക്കപ്പെടുന്നില്ല. ജാതി-മത-രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് അടിമയായ മനുഷ്യര്‍ സാമൂഹിക പ്രശ്നങ്ങള്‍ വിസ്മരിക്കുന്നതായും മന്ത്രി വ്യക്തമാക്കി. വികസനം മാത്രമാണ് ചര്‍ച്ചകള്‍. സാധാരണക്കാരുടെയും സമൂഹത്തിന്റെയും ഉന്നമനത്തിനായി പ്രവര്‍ത്തിച്ച കുമാരനാശാന്റെ എഴുത്ത് രീതികള്‍ തിരികെ വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പബ്ലിക് ലൈബ്രറി ഹാളില്‍ നടന്ന പരിപാടിയില്‍ കുമാരനാശാന്‍ ദേശീയ സാംസ്‌കാരിക ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ പ്രൊ. വി. മധുസൂദനന്‍ നായര്‍ അധ്യക്ഷനായി. പരിപാടിയില്‍ സ്മൃതിപദം-2023 എന്ന പേരിലുളള കുമാരനാശന്‍ പോസ്റ്റര്‍ പ്രദര്‍ശനം ജില്ലാ കലക്ടര്‍ ഡോ.എസ് ചിത്ര ഉദ്ഘാടനം ചെയ്തു. എഴുത്തുകാരും സാംസ്‌ക്കാരിക പ്രവര്‍ത്തകരുമായ പി.ടി നരേന്ദ്രമേനോന്‍, ആഷാ മേനോന്‍, പ്രൊ. പി.എ വാസുദേവന്‍, വിജയപ്രകാശ്, ടി.ആര്‍ അജയന്‍ എന്നിവര്‍ സംസാരിച്ചു. കവയത്രി ജ്യോതിഭായ് പരിയാടത്ത് ആശാന്‍ കവിതാലാപനം നടത്തി
 

date