Skip to main content

ലീവിലുള്ള ആരോഗ്യ വകുപ്പ് ജീവനക്കാരെ തിരിച്ച് വിളിച്ചു

അടിയന്തരി സാഹചര്യം നേരിടുന്നതിനായി ലീവിലുള്ള ആരോഗ്യവകുപ്പ് ജീവനക്കാരോട് ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചതായി  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു. ആരോഗ്യ വകുപ്പിലെ മുഴുവന്‍ ഉദ്യോഗസ്ഥരുടെയും മൊബൈല്‍ ഫോണുകള്‍ സധാ സമയവും ലഭ്യമാകത്തക്ക രീതിയില്‍ പ്രദര്‍ശിപ്പിക്കുന്നതിനും  പോലീസ്, റവന്യൂ, ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്താനും ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഡിഎംഒ അറിയിച്ചു.
ദുരിതാശ്വാസ ക്യാംപുകളില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായിട്ടുണ്ട്.
പ്രശ്നബാധിത പ്രദേശങ്ങളായി കണ്ടെത്തിയ ചുങ്കത്തറ, നിലമ്പൂര്‍, വണ്ടൂര്‍, എടവണ്ണ, ഊര്‍ങ്ങാട്ടിരി എന്നിവിടങ്ങളില്‍ ഓരോ ഡോക്ടര്‍മാരെയും ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍, ബ്ലോക്ക് സൂപ്പര്‍ വൈസര്‍ എന്നിവരെയും ആരോഗ്യപ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടങ്ങള്‍ക്കായി ചുമതലപ്പെടുത്തിയതായി ഡി.എം.ഒ പറഞ്ഞു.
ഡോക്ടര്‍മാരുടെ സേവനത്തോടൊപ്പം മരുന്നുകളും ക്ലോറിനേഷന് ആവശ്യമായ ബ്ലീച്ചിങ് പൗഡര്‍, ക്ലോറിന്‍ ടാബ്ലെറ്റുകള്‍, ടോയ്ലറ്റ് സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്. തിളപ്പിച്ചാറിയ വെള്ളം മാത്രമേ ക്യാമ്പുകളില്‍ നല്‍കാവൂ എന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ദിവസത്തില്‍ രണ്ട് തവണ   സന്ദര്‍ശിച്ച് റിപ്പോര്‍ട്ടുകള്‍ നല്‍കാന്‍ മെഡിക്കല്‍ സംഘത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പുതിയതായി ക്യാംപുകളില്‍ എത്തുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കാനും നിര്‍ദേശമുണ്ട്. ബന്ധു വീടുകളില്‍ അഭയം തേടിയവരുടെ ആരോഗ്യനിലകള്‍ അന്വേഷിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. കൗമാരക്കാര്‍ക്കും സ്ത്രീകള്‍ക്കും ആവശ്യമായ സാനിറ്ററി നാപ്കിനുകള്‍ ഉള്‍പ്പടെയുള്ളവയുടെ ലഭ്യതയും ഉറപ്പ് വരുത്തിയതായി ഡി.എം.ഒ അറിയിച്ചു.
നിലവില്‍ അഞ്ച് ആംബുലന്‍സുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ മറ്റ് ആംബുലന്‍സ് സേവനദാതാക്കളുടെ സഹായം ലഭ്യമാക്കുമെന്നും ഡി.എം.ഒ അറിയിച്ചു. സഞ്ചാര ആവശ്യങ്ങള്‍ക്കായി ആരോഗ്യ വകുപ്പിന്റെയോ മറ്റ് സര്‍ക്കാര്‍ വാഹനങ്ങളോ മതിയാകാതെ വരികയാണെങ്കില്‍ പുറമെ നിന്ന് വാഹനങ്ങള്‍ വാടകയിനത്തില്‍ ലഭ്യമാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കര്‍ക്കിടക വാവിനോടനുബന്ധിച്ച് തിരുന്നാവായില്‍ പിതൃദര്‍പ്പണത്തിനെത്തുന്നവര്‍ക്ക് ആവശ്യമായ പ്രഥമശുശ്രൂഷ അടക്കമുള്ള സേവനങ്ങള്‍ ആരോഗ്യ വകുപ്പ് ഒരുക്കിയതായും ഡി.എം.ഒ പറഞ്ഞു.

 

date