Skip to main content

നാനോ മാര്‍ക്കറ്റിങ് രംഗത്ത് പുത്തന്‍  വിജയഗാഥ രചിച്ച് നെയ്യാറ്റിന്‍കര കുടുംബശ്രീ

 

പുനയ്ക്കാട് കുടുംബശ്രീ യൂണിറ്റിന്റെ കൊമ്പന്‍ കുട അന്വേഷിച്ചു നിരവധി പേരാണു നെയ്യാറ്റിന്‍കര കുടുംബശ്രീ ഓഫീസില്‍ എത്തുന്നത്. നാടന്‍ നാരങ്ങ അച്ചാറിനും വാസന സോപ്പിനുമുണ്ട് നിരവധി ആവശ്യക്കാര്‍. നെയ്യാറ്റിന്‍കര കുടുംബശ്രീ യൂണിറ്റ് - ഒന്നിന്റെ നേതൃത്വത്തില്‍ ആരംഭിച്ച നാനോ മാര്‍ക്കറ്റിലൂടെ വിപണന രംഗത്തു പുതിയ വിജയഗാഥ കുറിയ്ക്കുകയാണു കുടുംബശ്രീ അംഗങ്ങള്‍.

കുടുംബശ്രീ ഉല്‍പന്നങ്ങളുടെ സാന്നിധ്യം പൊതു വിപണിയിലെത്തിച്ച് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് നാനോ മാര്‍ക്കറ്റിങ്. ഗുണമേന്മയും വിലക്കുറവുമാണ് നാനോ മാര്‍ക്കറ്റിംഗിനെ ആകര്‍ഷണീയമാക്കുന്നത്. 

കുട, സോപ്പ്, സാരി, ചുരിദാര്‍, നൈറ്റി, പലഹാരങ്ങള്‍, അച്ചാറുകള്‍ തുടങ്ങി നിരവധി ഉല്‍പന്നങ്ങളാണ് നെയ്യാറ്റിന്‍കര കുടുംബശ്രീ നാനോ മാര്‍ക്കറ്റില്‍ ഒരുക്കിയിരിക്കുന്നത്. കുടയ്ക്ക് 275 രൂപയാണ് വില.  നൈറ്റി 150 രൂപയ്ക്കും, ചുരിദാര്‍ 450 രൂപയ്ക്കുമാണു വില്‍ക്കുന്നത്. 

കുടുംബശ്രീ ഉല്‍പന്നങ്ങള്‍ക്ക് സ്ഥിരം വിപണി കിട്ടാത്തതുകൊണ്ടുള്ള ബുദ്ധിമുട്ടിനാണ് നാനോ മാര്‍ക്കറ്റിങ്ങിലൂടെ പരിഹാരമായിരിക്കുന്നത്. പ്രവര്‍ത്തനം തുടങ്ങി മൂന്നു മാസത്തിനുള്ളില്‍ 32,000 രൂപയുടെ ഉല്‍പ്പന്നങ്ങളാണ് നെയ്യാറ്റിന്‍കര കുടുംബശ്രീ യൂണിറ്റിലൂടെ വിറ്റത്. സിഡിഎസ്-ഒന്നിലെ ഇരുപതോളം അയല്‍ക്കൂട്ടങ്ങളാണു നാനോ മാര്‍ക്കറ്റിലേക്കുള്ള ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നത്. കൂടുതല്‍ സംരഭകര്‍ നാനോ മാര്‍ക്കറ്റിംഗിന്റെ സാധ്യത പ്രയോജപ്പെടുത്താന്‍ മുന്നോട്ടുവരുന്നുണ്ടെന്നു നെയ്യാറ്റിന്‍കര നഗരസഭ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ എസ്. രാജം പറഞ്ഞു.

 

date