Skip to main content
കേരള സംഗീത നാടക അക്കാദമിയുടെ പുരസ്കാര സമർപ്പണം 2022 ന്റെയും അക്കാദമിയുടെ പ്രസിദ്ധീകരണ വിഭാഗം ആസ്ഥാന മന്ദിരത്തിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കലാകാരന്മാർക്കുള്ള പിന്തുണ സർക്കാരിൻ്റെ നയം: മന്ത്രി ഡോ. ആർ ബിന്ദു

നിത്യജീവിതത്തിന്റെ പ്രശ്നങ്ങളെ കുറിച്ച് വേവലാതിയില്ലാതെ സംവദിക്കാൻ കലാകാരന്മാർക്ക് പിന്തുണ നൽകുക എന്നത് സർക്കാർ ഏറ്റവും പ്രാധാന്യത്തോടെയും മുൻഗണനയോടെയും കൂടിയാണ് കാണുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു ഡോ. ആർ ബിന്ദു. കേരള സംഗീത നാടക അക്കാദമിയുടെ പുരസ്കാര സമർപ്പണം 2022 ന്റെയും അക്കാദമിയുടെ പ്രസിദ്ധീകരണ വിഭാഗം ആസ്ഥാന മന്ദിരത്തിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കല അവതരിപ്പിക്കുന്നവർക്കും ആസ്വദിക്കുന്നവർക്കും ഒരുപോലെ ആനന്ദമാണ്. നമ്മുടേത് മത്സരാധിഷ്ഠിതമായ ലോകമാണ്. കലയുടെ വഴിയിൽ ഒരുപാട് കല്ലും മുള്ളും ചവിട്ടിയാണ് കലാകാരന്മാർ ഇവിടെ എത്തിയിട്ടുള്ളതെന്നും എല്ലാം ത്വജിച്ച് ആ വഴിയിലൂടെ മുന്നോട്ടുപോകുന്ന കലാകാരന്മാർക്ക് വേണ്ടുന്ന സാമ്പത്തികവും സാമൂഹികവുമായ പിന്തുണ നൽകേണ്ടത് സർക്കാരിന്റെയും സമൂഹത്തിന്റെയും ഉത്തരവാദിത്തങ്ങളിൽ ഒന്നാണെന്നും മന്ത്രി പറഞ്ഞു.

എല്ലാ കാലത്തേക്കുമായി കലാകാരന്മാരുടെ ജീവിതം, കലാ ആവിഷ്കാരം തുടങ്ങിയവ വരും തലമുറയ്ക്ക് പകർന്ന് നൽകാവുന്ന രീതിയിൽ ഡോക്യുമെന്റേഷൻ നടത്താൻ കഴിയണമെന്നും നാളത്തേക്ക് കലാ ആവിഷ്കാരങ്ങൾ കൈമാറ്റം ചെയ്യേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ഇഴ അടുപ്പമുള്ള ബന്ധങ്ങളെ കൂട്ടിയുറപ്പിക്കാൻ കഴിയുന്ന ഒന്നാണ് കല എന്നും മന്ത്രി കൂട്ടിച്ചേർത്തു.

അക്കാദമി ക്യാമ്പസിനെ ഹരിത ദീപ്തമാക്കുന്നതിന് പുതുതായി വിഭാവനം ചെയ്ത പ്ലാവ് ഉദ്യാനവും മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. 12 ഇനം പ്രാവുകൾ ആണ് ഉദ്യാനത്തിൽ നട്ടുപിടിപ്പിക്കുന്നത്.

ചടങ്ങിൽ 2022ലെ ഫെലോഷിപ്പ്, അവാർഡ്, ഗുരുപൂജ പുരസ്കാരം എന്നിവ മന്ത്രി വിതരണം ചെയ്തു . ഗോപിനാഥ് കോഴിക്കോട് (നാടകം), വിദ്യാധരൻ മാസ്റ്റർ (സംഗീതം ), കലാമണ്ഡലം പാഞ്ഞാൾ ഉണ്ണികൃഷ്ണൻ (ചെണ്ട) എന്നിവർക്ക് അക്കാദമിയുടെ പരമോന്നത പുരസ്കാരമായ ഫെലോഷിപ്പ് മന്ത്രി ഡോ. ആർ ബിന്ദു കൈമാറി.

വത്സൻ നിസരി (നാടകം), ബാബു അന്നൂർ (നാടകം), സുരേഷ്ബാബു ശ്രീസ്ഥ (നാടക രചന), ലെനിൻ ഇടക്കൊച്ചി (നാടകം), രജിത മധു (നാടകം), കോട്ടയ്ക്കൽ മുരളി (നാടകം), കലാമണ്ഡലം ഷീബാ കൃഷ്ണകുമാർ (മോഹിനിയാട്ടം), ബിജുല ബാലകൃഷ്ണൻ (കൂച്ചിപ്പുഡി ), പാലക്കാട് ശ്രീറാം (ശാസ്ത്രീയ സംഗീതം), തിരുവിഴ വിജു എസ് ആനന്ദ് (വയലിൻ), ആലപ്പുഴ എസ് വിജയകുമാർ (തവിൽ), പ്രകാശ് ഉള്ളിയേരി (ഹാർമോണിയം ), വിജയൻ കോവൂർ (ലളിത സംഗീതം), എൻ ലതിക (ലളിത സംഗീതം), കലാമണ്ഡലം രാധാമണി (തുള്ളൽ ), കലാമണ്ഡലം രാജീവ് (മിഴാവ്), എസ് നോവൽരാജ് (കഥാപ്രസംഗം) എന്നിവർക്ക് അക്കാദമി അവാർഡ് മന്ത്രി നൽകി.

മേപ്പയൂർ ബാലൻ (സംഗീതം, കഥാപ്രസംഗം, അഭിനയം), ആലപ്പി ആനന്ദൻ (ഉപകരണസംഗീതം), തൃക്കാക്കര വൈ എൻ ശാന്താറാം (ഗഞ്ചിറ), കെ. വിജയകുമാർ (കാരയ്ക്കാ മണ്ഡപം) (തബല), വൈക്കം ആർ ഗോപാലകൃഷ്ണൻ (ഘടം), ശിവദാസ് ചേമഞ്ചേരി (ഉപകരണ സംഗീതം), ഉസ്താദ് അഷറഫ് ഹൈദ്രോസ് (സംഗീതം), മാതംഗി സത്യമൂർത്തി (സംഗീതം), പൂച്ചാക്കൽ ഷാഹുൽ ( നാടകഗാനരചന), വെൺകുളം ജയകുമാർ ( നാടകം), തൃശൂർ വിശ്വം (നാടകം), ബാബു കിളിരൂർ (നാടകം), ടി പി ഭാസ്കര പൊതുവാൾ ( നാടകം), കുളത്തൂർ ലാൽ (നാടകം), കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ (നാടകം), കലാമണ്ഡലം കല്ലുവഴി വാസു ( കഥകളി വേഷം), കലാനിലയം കുഞ്ചുണ്ണി (കഥകളി ചെണ്ട), പൊൻകുന്നം സെയ്ദ് ( നാടക രചന) , അരിവാൾ ജോൺ (നാടകം), ആർട്ടിസ്റ്റ് രാംദാസ് വടകര (നാടകം), കവടിയാർ സുരേഷ് (നൃത്തനാടകം), തണ്ണീർമുക്കം സദാശിവൻ (കഥാപ്രസംഗം) എന്നിവർക്ക് ഗുരുപൂജ പുരസ്കാര അവാർഡും മന്ത്രി നൽകി.

അക്കാദമിയുടെ കെ ടി മുഹമ്മദ് തിയേറ്ററിൽ നടന്ന ചടങ്ങിൽ കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി അധ്യക്ഷനായി. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി, കേരള സംഗീത നാടക അക്കാദമി നിർവ്വാഹക സമിതി അംഗം ടി ആർ അജയൻ എന്നിവർ സംസാരിച്ചു. ചടങ്ങിനോടനുബന്ധിച്ച് കേരള സംഗീത നാടക അക്കാദമി പുരസ്കാര ജേതാക്കളും അക്കാദമി ഭാരവാഹികളും ഉൾപ്പെടുന്ന സംഗീത പ്രതിഭകൾ ഒരുക്കിയ പ്രകാശ് ഉള്ളിയേരി നയിച്ച മൺസൂൺ മ്യൂസിക് എന്ന സംഗീത പരിപാടിയും അരങ്ങേറി.

date