Skip to main content

കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ വാട്ടര്‍ അതോറിട്ടി  എത്തിച്ചത് 1.6 ലക്ഷം ലിറ്റര്‍ വെള്ളം (UPDATED STORY)

 

പ്രളയ ബാധിത മേഖലകളില്‍ ആവശ്യത്തിനു കുടിവെള്ളമെത്തിക്കാന്‍ വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ തീവ്ര ശ്രമം നടക്കുന്നു. ഇന്നലെ ദക്ഷിണ മേഖലാ സര്‍ക്കിളിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ വാട്ടര്‍ അതോറിട്ടി എത്തിച്ചത് 1,60,720 ലക്ഷം ലിറ്റര്‍ വെള്ളം. 

ടാങ്കര്‍ ലോറികളിലും കുപ്പിവെള്ളമായുമാണു വെള്ളം എത്തിക്കുന്നത്. ശനിയാഴ്ച വൈകിട്ട് അഞ്ചു മുതല്‍ ഇന്നലെ വൈകിട്ട് അഞ്ചു വരെയുള്ള 24 മണിക്കൂറിനിടെ പത്തനംതിട്ട ജില്ലയില്‍ മാത്രം 1,27,000 ലിറ്റര്‍ വെള്ളം എത്തിച്ചതായി വാട്ടര്‍ അതോറിറ്റി കണ്‍ട്രോള്‍ റൂമില്‍നിന്ന് അറിയിച്ചു. 

കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ 64000 ലിറ്റര്‍ വെള്ളം വിതരണം ചെയ്തു. പ്രളയ ബാധിത മേഖലകളില്‍ വാട്ടര്‍ അതോറിറ്റിക്കു സാധാരണ നിലയില്‍ കുടിവെള്ളം എത്തിക്കാന്‍ കഴിയാത്തതിനാലാണു ടാങ്കറില്‍ വെള്ളമെത്തിക്കുന്നത്. ഇതിനു പുറമേ ദുരിതാശ്വാസ ക്യാമ്പുകളില്‍ കുപ്പിവെള്ളവും എത്തിക്കുന്നുണ്ട്.

തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ കുടിവെള്ള ദൗര്‍ലഭ്യം അനുഭവപ്പെടുന്ന സ്ഥലങ്ങളില്‍ ടാങ്കറില്‍ വെള്ളം എത്തിക്കുന്നുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിലടക്കം തിരുവനന്തപുരം ജില്ലയില്‍ ഇന്നലെ 17,000 ലിറ്റര്‍ വെള്ളം ടാങ്കറില്‍ വിതരണം ചെയ്തു. കൊല്ലത്ത് 35000 ലിറ്ററും എത്തിച്ചു. വെള്ളക്കെട്ടിനെത്തുടര്‍ന്ന് ജലവിതരണം താറുമാറായ ഭാഗങ്ങളില്‍ അറ്റകുറ്റപ്പണി നടത്തി വെള്ളം എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
(പി.ആര്‍.പി. 2169/2018)

date