Skip to main content

ടണ്‍ കണക്കിന് അവശ്യവസ്തുക്കള്‍ എത്തുന്നു; തരംതിരിക്കാന്‍ ആയിരത്തോളം വൊളന്റിയര്‍മാര്‍

 

പ്രളയക്കെടുതിയില്‍നിന്നു കരയേറുന്ന കേരളത്തിലേക്ക് അന്യദേശങ്ങളില്‍നിന്നു സഹായം പ്രവഹിക്കുന്നു. രാജ്യത്തിന് അകത്തുനിന്നും പുറത്തുനിന്നും തലസ്ഥാനത്തേക്ക് അയക്കുന്ന അവശ്യവസ്തുക്കള്‍ ജില്ലാ ഭരണകൂടം തരംതിരിച്ചു സൂക്ഷിച്ച്, ആവശ്യാനുസരണം വിവിധ ജില്ലകളിലേക്ക് അയക്കുകയാണ്. ആയിരത്തോളം സന്നദ്ധ പ്രവര്‍ത്തകര്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഇതിനായി അക്ഷീണം പ്രയത്‌നിക്കുന്നു. വിമാനത്തിലും ട്രെയിനിലുമായി തിരുവനന്തപുരത്തെത്തുന്ന സാധനങ്ങള്‍ നഗരത്തിലെ നാലു കേന്ദ്രങ്ങളിലാണു സംഭരിക്കുന്നത്.

തമ്പാന്നൂര്‍ റെയില്‍വേ കല്യാണ മണ്ഡപം, ജഗതിയിലെ കോ-ഓപ്പറേറ്റീവ് ടവര്‍, വിമന്‍സ് കോളജ്, ഓള്‍ സെയ്ന്റ്‌സ് കോളജ് എന്നിവിടങ്ങളിലാണ് സംഭരണ കേന്ദ്രങ്ങള്‍. മറ്റു സംസ്ഥാനങ്ങളില്‍നിന്നു റെയില്‍ മാര്‍ഗം എത്തുന്ന സാധനങ്ങള്‍ അധികവും റെയില്‍വേ കല്യാണ മണ്ഡപത്തിലും കോര്‍പ്പറേഷന്‍ ടവറിലുമാണു സൂക്ഷിക്കുന്നത്. പ്രളയ ബാധിത ജില്ലകളില്‍ നിലവില്‍ ആവശ്യത്തിന് അവശ്യവസ്തുക്കള്‍ എത്തിയിട്ടുള്ളതിനാല്‍ ഇവയുടെ വിതരണം പൂര്‍ത്തിയാകുന്ന മുറയ്‌ക്കേ തിരുവനന്തപുരത്തുനിന്നു സാധനങ്ങള്‍ അയക്കൂ. കുടിവെള്ള ക്ഷാമം രൂക്ഷമായ ആലപ്പുഴയിലേക്ക് 36 ലോഡ് കുടിവെള്ളം അയച്ചു. കുട്ടനാട്ടിലെ പഞ്ചായത്തുകളിലേക്ക് അയക്കുന്ന ഇത് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കു കൈമാറും.
 
കുട്ടികള്‍ക്കുള്ള ഭക്ഷണം, കുട്ടികളുടെ വസ്ത്രങ്ങള്‍, ഡയപ്പറുകള്‍, തൊപ്പി, ബെഡ് ഷീറ്റ്, ബ്ലാങ്കറ്റ്, ടീഷര്‍ട്ട്, പാന്റ്‌സ്, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള വസ്ത്രങ്ങള്‍, അടിവസ്ത്രങ്ങള്‍, സാനിറ്ററി നാപ്കിന്‍, അരി, പഞ്ചസാര, തേയില, കാപ്പിപ്പൊടി, പായ, ഈന്തപ്പഴം, മെഴുകുതിരി, നൂഡില്‍സ്, ടിന്നിലാക്കിയ ഭക്ഷണ പദാര്‍ഥങ്ങള്‍, അവല്‍, സോപ്പ്, പേസ്റ്റ്, ബ്രഷ്, പാത്രങ്ങള്‍, മാവ്, ക്ലീനിങ് ഉപകരണങ്ങള്‍, ഓയില്‍, കുപ്പിവെള്ളം, ജ്യൂസ് തുടങ്ങിയവയാണ് ഇപ്പോള്‍ എത്തുന്നത്. ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്ന് അരിയും സവാള അടക്കമുള്ള വസ്തുക്കളും എത്തുന്നുണ്ട്. 

വിമാനത്താവളത്തിലും റെയില്‍വേ സ്റ്റേഷനിലുംനിന്ന് ലോറികളില്‍ സംഭരണ കേന്ദ്രങ്ങളിലെത്തിക്കുന്ന അവശ്യവസ്തുക്കള്‍ പ്രത്യേകം പട്ടികയായി തരംതിരിച്ച് സൂക്ഷിക്കുകയും പ്രളയ മേഖലകളിലെ കളക്ടര്‍മാര്‍ അറിയിക്കുന്നതനുസരിച്ച് ലോഡുകളായി അയക്കുകയുമാണു ചെയ്യുന്നത്. സാധനങ്ങള്‍ തരംതിരിക്കുന്നതിനും പായ്ക്ക് ചെയ്യുന്നതിനും ജില്ലാ കളക്ടറുടെ ആഹ്വാനപ്രകാരം ആയിരത്തോളം വൊളന്റിയര്‍മാരാണ് ഇന്നലെയും സംഭരണ കേന്ദ്രങ്ങളിലെത്തിയത്.

date