Skip to main content

റീസൈക്ലിംഗിലൂടെ പുനർനിർമ്മിതിയിലേക്ക്

 

പ്രളയക്കെടുതിയിൽ നിന്ന് കേരളത്തെ കരകയറ്റാൻ ആവശ്യമായ തുക കണ്ടെത്തുന്നതിന് വ്യത്യസ്തവും മാതൃകാപരവുമായ ഒരു പദ്ധതി നടപ്പിലാക്കിയിരിക്കുകയാണ് ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത്.

റീസൈക്ലിംഗ് മെറ്റീരിയൽ കളക്ഷൻ സെന്റർ എന്ന പേരിൽ ഒരു കളക്ഷൻ സെന്ററാണ് ബ്ലോക്കിൽ ആരംഭിച്ചിരിക്കുന്നത്.  മാഗസിൻ, പത്രങ്ങൾ, പുസ്തകങ്ങൾ തുടങ്ങി റീസൈക്കിൾ ചെയ്യാൻ സാധിക്കുന്ന എല്ലാ വസ്തുക്കളും ഇവിടെ ശേഖരിക്കുന്നു. ഇവ വിറ്റ് കിട്ടുന്ന തുക കൂടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനാണ് ബ്ലോക്ക് അധികൃതർ തീരുമാനിച്ചിരിക്കുന്നത്.

എല്ലാ സ്‌കൂളുകളിലും ഇതിനോടകം തന്നെ അറിയിപ്പുകൾ നൽകിയിട്ടുണ്ട്. പഴയ നോട്ട്ബുക്കുകളും മറ്റ് സാധനങ്ങളും സ്‌കൂളുകളിൽ ശേഖരിച്ച് ബ്ലോക്കിൽ പ്രവർത്തിക്കുന്ന റീസൈക്ലിംഗ് സെന്ററിൽ എത്തിക്കാവുന്നതാണ്. ഇതോടൊപ്പം പൊതുജനങ്ങൾക്കും ഈ ധനശേഖരണ യജ്ഞത്തിൽ പങ്കാളികളാകാം.  ഇത്തരത്തിൽ സമാഹരിക്കുന്ന തുക 14 ന് ആറ്റിങ്ങൽ ടൗൺ ഹാളിൽ വച്ച് നടക്കുന്ന പരിപാടിയിൽ മന്ത്രിയെ നേരിട്ട് ഏൽപ്പിക്കുമെന്ന് പ്രസിഡന്റ് ആർ. സുഭാഷ് പറഞ്ഞു.

പത്താം ക്ലാസ്സിലെത്തുമ്പോൾ  വിനോദയാത്രയ്ക്ക് പോകാൻ ദേവിക കുടുക്കയിൽ കരുതിയ ഒരോ നാണയവും ഇനി മുഖ്യമന്ത്രിയുടെ ദുരിത്വാശ്യാസ നിധിയിലേക്ക്.മാരായമുട്ടം ഗവൺമെന്റ് ഹയർ സെക്കഡറി സ്‌കൂളിലെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്  ദേവിക വി.എൽ. തന്റെ ചെറിയ സന്തോഷങ്ങളെക്കാൾ  ഏറെ പ്രധാനപ്പെട്ടത് സഹജീവികളെ സഹായിക്കുന്നതാണ് എന്ന തിരിച്ചറിവാണ്  നവകേരള നിർമ്മിതിയിൽ പങ്കാളിയാകുവാൻ ദേവികയെ പ്രേരിപ്പിച്ചത്.  മാതാപിതാക്കളെ ബുദ്ധിമുട്ടിക്കാതെ വിനോദയാത്രയ്ക്ക് പോകാൻ ഒരു വർഷം കൊണ്ട് സമ്പാദിച്ച ആയിരം രൂപയാണ് ദേവിക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.

ദേവികയെ മാതൃകയാക്കി അഞ്ചാം ക്ലാസ്സിലെ ആൽവിൻ സൈമണും മുന്നോട്ട് വന്നു. ആൽവിൻ വന്നത് പണക്കിഴിയുമായിട്ടാണ്. ഏതെങ്കിലും അത്യാവശ്യം വരുമ്പോൾ ചെലവാക്കാൻ കൈയിൽ പൈസ കരുതണമെന്ന അമ്മയുടെ നിർദ്ദേശ പ്രകാരമാണ് ആൽവിൻ പൈസ കിഴിയിൽ സൂക്ഷിക്കാൻ തുടങ്ങിയത്. നാടിന്റെ ആവശ്യം സ്വന്തം ആവശ്യമാണെന്ന് മനസ്സിലാക്കി തുണിക്കിഴി അപ്പാടെ  ആൽവിൻ ക്ലാസ്സ് ടീച്ചർക്ക് കൈമാറുകയായിരുന്നു.
സ്‌കൂളിന് മാതൃകയായ വിദ്യാർത്ഥികളെ അസംബ്ലയിൽ ഹെഡ്മാസ്റ്റർ റോബർട്ട് ദാസ് അനുമോദിച്ചു. ദേവികയുടെ വിനോദയാത്ര സ്വപ്നം പൂർത്തിയാക്കാൻ അദ്ധ്യാപകരും പി.റ്റി.എ.അംഗങ്ങളും സന്നദ്ധത അറിയിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ  ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണത്തിന് മികച്ച പ്രതികരണമാണ് മാരായമുട്ടം സ്‌കൂളിൽ നിന്ന് ലഭിച്ചത്.46738 രൂപ ഇതുവരെ ലഭിച്ചിട്ടുണ്ട്. ഇതു കൂടാതെ കുട്ടികളുടെ ഓണാഘോഷ പരിപാടിയിലേക്ക് സംഭാവന ചെയ്യാൻ അദ്ധ്യാപകർ കരുതിയ 25000 രൂപയും ദുരിതാശ്വാസ നിധിയിലേക്ക് കൈ മാറി. പ്രളയ സമയത്ത് നാലു ദിവസം മാരായമുട്ടം സ്‌കൂൾ ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിച്ചിരുന്നു.
(പി.ആർ.പി. 2285/2018)

date