കിണർ വെള്ളപരിശോധന 96 ശതമാനം പൂർത്തിയായി
പ്രളയസ്ഥലങ്ങളിലെ പൈലറ്റ് അടിസ്ഥാനത്തിലുള്ള കിണർ വെള്ളപരിശോധന 96 ശതമാനം പൂർത്തിയായതായി ഹരിതകേരളം മിഷൻഎക്‌സിക്യുട്ടീവ് വൈസ്‌ചെയർപേഴ്‌സൺ ഡോ.ടി.എൻസീമ അറിയിച്ചു.
ഹരിതകേരളം മിഷന്റെയും തദ്ദേശസ്വയംഭരണ വകുപ്പിന്റെയും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെയും നേതൃത്വത്തിൽ സെപ്തംബർ 8, 9 തീയതികളിലാണ് പ്രളയബാധിത ജില്ലകളിൽ പൈലറ്റ് അടിസ്ഥാനത്തിൽ കുടിവെള്ള ഗുണനിലവാര പരിശോധന നടത്തിയത്. കേരള സ്റ്റേറ്റ് റിമോട്ട് സെൻസിംഗ് ആന്റ് എൻവയോൺമെന്റ് സെന്റർ വികസിപ്പിച്ച മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗപ്പെടുത്തിയാണ് പരിശോധനാ വിവരങ്ങളുടെ ഡാറ്റാബേസ് തയ്യാറാക്കിയത്. ഭാവിയിൽ ഉപയോഗിക്കാവുന്നവിധത്തിൽ കിണറുകളുടെ ചിത്രം, ലൊക്കേഷൻ തുടങ്ങിയവയും ഈ ആപ്ലിക്കേഷനിൽ ശേഖരിക്കുന്നുണ്ട്. സംസ്ഥാന എൻ.എസ്.എസ് സെല്ലിന്റെ നേതൃത്വത്തിൽ വിവിധ കോളേജുകളിലെ എൻ.എസ്.എസ്. വോളണ്ടിയർമാരാണ് കിണറുകൾ സന്ദർശിച്ച് സാമ്പിളുകൾ ശേഖരിക്കുകയും ഡാറ്റാബേസ് തയ്യാറാക്കുകയും ചെയ്തത്. ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റും കേരള വാട്ടർ അതോറിറ്റിയും സംരംഭത്തിൽ പങ്കാളികളായി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഫീൽഡ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ആദ്യ ഘട്ടമായി പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, വയനാട്, ജില്ലകളിൽ ആറ് ഗ്രാമ പഞ്ചായത്തുകളുടെയും ആറ് നഗരസഭകളുടെയും പരിധിയിൽ വരുന്ന ശുചീകരിച്ച കിണറുകളിലെ വെള്ളമാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. റാന്നിഅങ്ങാടി, തിരുവാർപ്പ്, കാലടി, മാള, പടിഞ്ഞാറേത്തറ ഗ്രാമപഞ്ചായത്തുകളിലും തിരുവല്ല, ചെങ്ങന്നൂർ, വൈക്കം, നോർത്ത് പറവൂർ, ചാലക്കുടി, കൽപ്പറ്റ നഗരസഭകളിലുമുള്ള പ്രദേശങ്ങളിലെ 16,232 കിണറുകളിലെ വെള്ളം പരിശോധിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. അതിൽ 15,631 (96ശതമാനം) കിണറുകളുടെ പരിശോധന പൂർത്തിയായി. പരിശീലനം നേടിയ എൻ.എസ്.എസ് വോളണ്ടിയർമാർ കിണറുകൾ സന്ദർശിച്ച് ശേഖരിച്ച വെള്ളത്തിന്റെ സാമ്പിൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ പ്രത്യേകമായി സജ്ജീകരിച്ച ബൂത്തുകളിലെ ലാബുകളിലെത്തിച്ചാണ് പരിശോധന നടത്തിയത്. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗം പ്രളയം ബാധിച്ച മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ശുചീകരിച്ച കിണർ പരിശോധിക്കുന്നതിനുള്ള കർമ്മപരിപാടി തയ്യാറാക്കും. പരിശോധന നടന്ന കിണറുകളിൽ തുടർ നടപടികൾ ആവശ്യമെങ്കിൽ അതു സംബന്ധിച്ചും തീരുമാനമെടുക്കുമെന്നും ഡോ. ടി.എൻ. സീമ അറിയിച്ചു.
(പി.ആർ.പി. 2287/2018)
- Log in to post comments