Skip to main content

ദുരിതാശ്വാസ ഫണ്ട്‌ സമാഹരണം :  ആദ്യഘട്ടം ജില്ലയില്‍ 5.70 കോടി ലഭിച്ചു

പ്രളയബാധിതരെ സഹായിക്കാന്‍ വേണ്ടിയുളള ദുരിതാശ്വാസ ഫണ്ട്‌ സമാഹരണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തീകരിച്ചപ്പോള്‍ തൃശൂര്‍ ജില്ലയില്‍ 57018017 രൂപ ലഭിച്ചു. എഴു താലൂക്കുകളില്‍ നിന്നായി 45818017 രൂപയും വിദ്യാര്‍ത്ഥികളില്‍ നിന്ന്‌ 11200000 രൂപയും ചേര്‍ന്നാണ്‌ മുകളില്‍ പറഞ്ഞ തുക ലഭിച്ചത്‌. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ സെപ്‌തംബര്‍ 10 മുതല്‍ 15 വരെ ഫണ്ട്‌ സമാഹരിക്കാനാണ്‌ പരിപാടി. ഇതില്‍ ജില്ലയിലെ താലൂക്കുകളില്‍ നിന്നു മാത്രം ഇന്നലെ (സെപ്‌തംബര്‍ 13) മന്ത്രിമാരായ പ്രൊഫ. സി രവീന്ദ്രനാഥ്‌, അഡ്വ. വി എസ്‌ സുനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്‌ തുക കൈപ്പറ്റിയത്‌. എല്ലാവരും ചേര്‍ന്ന്‌ കേരളത്തെ പുനര്‍നിര്‍മ്മിക്കണം. അതിനായി കഴിയുന്നത്ര സഹായം ചെയ്യണം. നമ്മുടെ ആവശ്യമെന്ന നിലയില്‍ കണ്ട്‌ പരമാവധി സഹായിക്കുമ്പോള്‍ നമുക്ക്‌ നവകേരളം പുനസൃഷ്‌ടിക്കാന്‍ കഴിയും. രണ്ടാം ഘട്ടമായ സെപ്‌തംബര്‍ 15 ന്‌ ധനസഹായസമാഹരണത്തിനെത്തുമ്പോഴും കഴിവതും സഹായിക്കാന്‍ മുന്നോട്ടു വരണമെന്നും മന്ത്രിമാര്‍ അഭ്യര്‍ത്ഥിച്ചു. തൃശൂര്‍ താലൂക്കില്‍ നടന്ന സമാഹരണത്തില്‍ ഗീതാഗോപി എം എല്‍ എ, കോര്‍പ്പറേഷന്‍ മേയര്‍ അജിതാ ജയരാജന്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡണ്ട്‌ എം കെ സുദര്‍ശന്‍, തിരുവമ്പാടി ദേവസ്വം ബോര്‍ഡ്‌ പ്രസിഡണ്ട്‌ പ്രൊഫ. പി ചന്ദ്രശേഖരന്‍, പ്രൊഫ. എം മാധവന്‍ക്കുട്ടി, തഹസില്‍ദാര്‍ എന്‍ ആര്‍ അനില്‍ ഫിലിപ്പ്‌, ഡെപ്യൂട്ടി തഹസില്‍ദാര്‍മായ നിഷ, ലിഷ എന്നിവര്‍ സന്നിഹിതരായി. ദേവസ്വം ബോര്‍ഡ്‌ ജീവനക്കാര്‍, കെമിസ്റ്റ്‌ ആന്‍ഡ്‌ ഡ്രഗിസ്റ്റ്‌ അസോസിയേഷന്‍, തൃശൂര്‍ മാനേജ്‌മെന്റ്‌ അസോസിയേഷന്‍, കാംകോ, കേരള വിഷന്‍, അമ്പാടി നഗര്‍ നിവാസികള്‍, പെന്‍ഷന്‍കാര്‍ തുടങ്ങി നിരവധി പേര്‍ നേരിട്ടെത്തി ധനസഹായം നല്‍കി. ചുരുങ്ങിയ സമയം കൊണ്ട്‌ തൃശൂര്‍ താലൂക്കില്‍ 18800000 രൂപ സമാഹരിക്കാനായി.
തലപ്പിളളി താലൂക്കില്‍ 1434411 രൂപയാണ്‌ സമാഹരിച്ചു നല്‍കിയത്‌. അനില്‍ അക്കര എം എല്‍ എ, തഹസില്‍ദാര്‍ റോഷന ഹൈദ്രോസ്‌ തുടങ്ങിയവര്‍ സന്നിഹിതരായി. കുന്നംകുളം താലൂക്കില്‍ 3658250 രൂപ സമാഹരിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ജയന്തി രവീന്ദ്രന്‍, വൈസ്‌ ചെയര്‍മാന്‍ പി എം സുരേഷ്‌, തഹസില്‍ദാര്‍ ബ്രീജാകുമാരി, ഡെപ്യൂട്ടി തഹസില്‍ദാര്‍ എം കെ കിഷോര്‍, തദ്ദേശസ്വയംഭരണസ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ മന്ത്രിമാര്‍ ധനസഹായം ഏറ്റുവാങ്ങുന്ന ചടങ്ങില്‍ പങ്കെടുത്തു. ചാവക്കാട്‌ താലൂക്കില്‍ 11300000 രൂപയാണ്‌ ലഭിച്ചത്‌. എം എല്‍ എ മാരായ മുരളി പെരുനെല്ലി, കെ വി അബ്‌ദുള്‍ ഖാദര്‍, ഗീതാ ഗോപി, തഹസില്‍ദാര്‍ കെ പ്രേമചന്ദ്‌ തുടങ്ങിയവര്‍ സന്നിഹിതരായി. കൊടുങ്ങല്ലൂര്‍ താലൂക്കില്‍ 1952000 രൂപ കൈമാറി. എം എല്‍ എ മാരായ ഇ ടി ടൈസണ്‍ മാസ്റ്റര്‍, വി ആര്‍ സുനില്‍കുമാര്‍, നഗരസഭാ ചെയര്‍മാന്‍ കെ ആര്‍ ജൈത്രന്‍, തഹസില്‍ദാര്‍ ജെസ്സി സേവ്യര്‍, തദ്ദേശസ്വയംഭരണസ്ഥാപനപ്രതിനിധികള്‍ പങ്കെടുത്തു. 
മുകുന്ദപുരം താലൂക്കില്‍ നിന്ന്‌ 4762000 രൂപ മന്ത്രിമാര്‍ക്ക്‌ കൈമാറി. പ്രൊഫ. കെ യു അരുണന്‍ എം എല്‍ എ, ഇരിങ്ങാലക്കുട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ മനോജ്‌ കുമാര്‍, തദ്ദേശസ്വയംഭരണസ്ഥാപനപ്രതിനിധികള്‍, തഹസില്‍ദാര്‍ ഐ ജെ മധുസൂദ്ദനന്‍ എന്നിവരും പങ്കെടുത്തു. ചാലക്കുടി താലൂക്കില്‍ നിന്ന്‌ 3911356 രൂപയാണ്‌ ലഭിച്ചത്‌. എം എല്‍ എ മാരായ ബി ഡി ദേവസ്സി, വി ആര്‍ സുനില്‍കുമാര്‍, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജയന്തി പ്രവീണ്‍കുമാര്‍, തഹസില്‍ദാര്‍ മോളി ചിറയത്ത്‌, ജനപ്രതിനിധികള്‍, തദ്ദേശസ്വയംഭരണസ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കടുപ്പശ്ശേരി ചിന്നത്ത്‌ വീട്ടില്‍ സുലോചന പത്മനാഭനും എടക്കുളം ഉളളാട്ട്‌ വീട്ടില്‍ സുജാത സുരേന്ദ്രനും മാതാപിതാക്കളുടെ സ്‌മരാണര്‍ത്ഥം കോടശ്ശേരി വില്ലേജില്‍ 10 സെന്റ്‌ ഭൂമിയുടെ ആധാരം മന്ത്രിമാര്‍ക്ക്‌ കൈമാറി. ഫണ്ടു ശേഖരണത്തിന്റെ ഭാഗമായി എല്ലാ താലൂക്കുകളിലും ഡെപ്യൂട്ടി കളക്‌ടര്‍ എം ബി ഗിരീഷും എത്തി.

ഫണ്ട്‌ സമാഹരണത്തിന്റെ രണ്ടാം ഘട്ടം സെപ്‌തംബര്‍ 15 ന്‌ ജില്ലയിലെ മന്ത്രിമാരുടെ നേതൃത്വത്തില്‍ നടക്കും. താലൂക്ക്‌, സമയം യഥാക്രമം: തലപ്പിള്ളി : രാവിലെ 9.30-10.00, കുന്നംകുളം : രാവിലെ 10.45-11.15, ചാവക്കാട്‌- രാവിലെ 11.45- ഉച്ചയക്ക്‌ 12.15, കൊടുങ്ങല്ലൂര്‍ (മതിലകം ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാള്‍) ഉച്ചയക്ക്‌ 1-1.30, മുകുന്ദപുരം ഉച്ചയക്ക്‌ 2.30- വൈകീട്ട്‌ 3, ചാലക്കുടി വൈകീട്ട്‌ 3.30-4, തൃശൂര്‍ വൈകീട്ട്‌ 5-5.30.

date