Skip to main content

യങ് ഇന്നോവേറ്റേഴ്‌സ് ടെക്‌നിക്കൽ സമ്മിറ്റിന് നാളെ (22) തുടക്കം: മന്ത്രി ഡോ. ആർ ബിന്ദു

പോളിടെക്‌നിക്ക് കോളേജുകളുടെ ആദ്യ സംസ്ഥാനതല ടെക്‌നിക്കൽ എക്‌സിബിഷൻ കളമശ്ശേരിയിൽ ഫെബ്രുവരി 22ന് ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. പോളിടെക്നിക് കോളേജ് വിദ്യാർത്ഥികളിൽ നൂതനാശയ രൂപീകരണം പ്രോത്സാഹിപ്പിക്കാനും സാങ്കേതികവിദ്യാ സഹായത്തോടെ സാമൂഹികപ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താനുമാണ് സംസ്ഥാനതലത്തിൽ ആദ്യമായി പ്രൊജക്റ്റ് എക്‌സിബിഷനും ടെക് ഫെസ്റ്റും ഒരുക്കുന്നതെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. സാങ്കേതികവിദ്യാഭ്യാസ ഡയറക്ടറേറ്റിനു കീഴിൽ  പുതുതായി രൂപീകരിച്ച യങ് ഇന്നോവഷൻ ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് യങ് ഇന്നോവേറ്റേഴ്‌സ് ടെക്‌നിക്കൽ സമ്മിറ്റ് (വൈ -സമ്മിറ്റ് 2024) എന്ന പേരിൽ  പ്രൊജക്റ്റ് എക്‌സിബിഷനും ടെക് ഫെസ്റ്റും സംഘടിപ്പിക്കുന്നത്. 

ഫെബ്രുവരി 22 മുതൽ  24 വരെ നടക്കുന്ന യങ് ഇന്നോവേറ്റേഴ്‌സ് ടെക്‌നിക്കൽ സമ്മിറ്റ് (വൈ -സമ്മിറ്റ് 2024) കളമശ്ശേരി ഗവ. പോളിടെക്‌നിക്കിൽ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി നിർവ്വഹിക്കും. വിജ്ഞാന സമ്പദ്ഘടനയിലേക്കുള്ള കേരളത്തിന്റെ പ്രയാണത്തിൽ പ്രധാന പങ്കുവഹിക്കുന്ന തരത്തിൽ പോളിടെക്നിക് വിദ്യാർത്ഥികളെ സജ്ജരാക്കാൻ യങ് ഇന്നോവേറ്റേഴ്‌സ് ടെക്‌നിക്കൽ സമ്മിറ്റ് (വൈ-സമ്മിറ്റ് 2024) സഹായകരമാകുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. സംസ്ഥാനത്തെ എൺപതോളം പോളിടെക്നിക്കുകളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ അവരുടെ നൂതനാശയങ്ങൾ പൊതുജനങ്ങൾക്കും വ്യവസായ മേഖലയിലെ പ്രതിനിധികൾക്കും മുന്നിൽ പ്രദർശിപ്പിക്കും.

പോളിടെക്നിക് മേഖലയിലെ തിരഞ്ഞെടുക്കപ്പെട്ട അധ്യാപക - വിദ്യാർത്ഥി പ്രതിനിധികൾസ്റ്റാർട്ട് അപ്പ്-വ്യവസായ രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുക്കുന്ന ഇൻഡസ്ട്രി - ഇൻസ്റ്റിറ്റ്യൂട്ട് മീറ്റപ്പ് വൈ-സമ്മിറ്റിൽ അരങ്ങേറും. വിദ്യാർത്ഥികളും നിലവിലുള്ള വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലവസരങ്ങളും തമ്മിലുള്ള അന്തരം പരിഹരിക്കാനാണ് ഇൻഡസ്ട്രി-ഇൻസ്റ്റിറ്റ്യൂട്ട്  മീറ്റപ്പ്. അമ്പതിൽപരം വ്യവസായസ്ഥാപനങ്ങളുടെ പ്രതിനിധികളും തിരഞ്ഞെടുത്ത അധ്യാപക-വിദ്യാർത്ഥി പ്രതിനിധികളും പങ്കെടുക്കുന്ന ഇൻഡസ്ട്രി-ഇൻസ്റ്റിറ്റ്യൂട്ട്  മീറ്റപ്പ് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. സാങ്കേതികവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികളെ വ്യവസായ സ്ഥാപനങ്ങളിലെ ജോലിസാധ്യതകൾക്ക്  അനുയോജ്യരാക്കുകയെന്ന ദൗത്യമാണ് ഇൻഡസ്ട്രി-ഇൻസ്റ്റിറ്റ്യൂട്ട്  മീറ്റപ്പ് വഴി ഏറ്റെടുക്കുന്നതെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു. 

സംസ്ഥാനത്തെ പോളിടെക്നിക്കുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള അമ്പത്തഞ്ചോളം നൂതന പ്രൊജക്റ്റുകളുടെയും എഞ്ചിനീയറിംഗ് കോളേജുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഇരുപത്തഞ്ചോളം നൂതനാശയങ്ങളുടെയും പ്രദർശനമാണ് ടെക്‌നിക്കൽ എക്‌സിബിഷനിൽ നടക്കുക. സംസ്ഥാനത്തെ വിവിധ സാങ്കേതികവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി ഇരുന്നൂറോളം വിദ്യാർത്ഥികൾ ടെക്‌നിക്കൽ എക്‌സിബിഷനിൽ പങ്കെടുക്കും.

സാമൂഹ്യസാമ്പത്തികപാരിസ്ഥിതിക വിഷയങ്ങളെ  പ്രശ്‌നാധിഷ്ഠിതമായി സമീപിച്ച് പ്രായോഗികപരിഹാരം കാണാൻ വിദ്യാർത്ഥികളെ സജ്ജരാക്കുന്ന സാങ്കേതിക സൗഹൃദ പരിപാടിയാണ് വൈ-സമ്മിറ്റ് 2024 ലെ മറ്റൊരാകർഷണം. അഭിരുചിയുള്ള വിദ്യാർത്ഥികളെ സാങ്കേതികവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ആകർഷിക്കുവാനും സാമൂഹ്യപ്രതിബദ്ധതയുള്ള ശാസ്ത്രജ്ഞരായി അവരെ വളർത്തിയെടുക്കാനുമാണ് സാങ്കേതിക സൗഹൃദ പരിപാടി സംഘടിപ്പിക്കുന്നത്. തദ്ദേശീയമായ സഹോദര വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി ക്ലസ്റ്ററുകൾ രൂപീകരിക്കാനും ശാസ്ത്രവിഷയങ്ങളിൽ കൂട്ടായ ചർച്ചകൾ ഉയർത്തിക്കൊണ്ടുവരാനും സാങ്കേതിക സൗഹൃദ പരിപാടി വഴിയൊരുക്കുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. കൂടാതെസംസ്ഥാനത്തെ വിവിധ പോളിടെക്നിക്കുകളിൽ നിന്നും തിരഞ്ഞെടുത്ത 36 പേപ്പറുകൾ മൂന്നു വേദികളിലായി വിദ്യാർത്ഥികൾ അവതരിപ്പിക്കും.

സാങ്കേതികവിദ്യാഭ്യാസ മേഖലയുടെ സിലബസ് നവീകരിക്കാനും വ്യവസായ മേഖലയ്ക്കാവശ്യമായ വിധത്തിൽ വിദ്യാർത്ഥികളെ സജ്ജരാക്കാനും അതിലൂടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാനും  വൈ-സമ്മിറ്റ് 2024 അവസരമൊരുക്കും. സമൂഹത്തിലെ എല്ലാ മേഖലകളിലും ഇൻഫർമേഷൻ ടെക്‌നോളജിആർട്ടിഫിഷ്യൽ ഇന്റലിജിൻസ് തുടങ്ങിയ നൂതന സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തി മാറ്റങ്ങൾ കൊണ്ടുവരാൻ വിദ്യാർത്ഥികളെ വൈ-സമ്മിറ്റ് 2024 പ്രാപ്തരാക്കുമെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു. 

നാഷണൽ സർവ്വീസ് സ്‌കീം ടെക്‌നിക്കൽ സെൽ വോളന്റീയർമാരുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ വിവിധ യൂണിറ്റുകൾ ചേർന്ന് കേരള കൾച്ചറൽ ഫെസ്റ്റും ഒരുക്കിയിട്ടുണ്ട്. കേരള കൾച്ചറൽ ഫെസ്റ്റിന്റെ ഭാഗമായി സൂഫി നൃത്തംതിരുവാതിരക്കളിദഫ് മുട്ട്ഒപ്പനചവിട്ടുനാടകം തുടങ്ങി നൂറിൽപ്പരം കേരളീയ കലാരൂപങ്ങളും അരങ്ങേറും. സംസ്ഥാനത്തെ വിവിധ എൻ എസ് എസ് യൂണിറ്റുകളാണിവ അവതരിപ്പിക്കുക. വൈ-സമ്മിറ്റിന്റെ ഭാഗമായി കമേഴ്ഷ്യൽ സ്റ്റാളുകളും കുടുംബശ്രീ നടത്തുന്ന ഫുഡ് ഫെസ്റ്റും തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.

പി.എൻ.എക്‌സ്. 805/2024

date