Skip to main content

ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഉപയോഗിക്കുന്നത് 30,238 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ

 

*രണ്ടാംഘട്ടം ഇവിഎം റാൻഡമൈസേഷൻ പൂർത്തിയായി

ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഉപയോഗിക്കുന്നത് 30,238 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സജ്ഞയ് കൗൾ പറഞ്ഞു. ഏപ്രിൽ 26ന് നടക്കുന്ന വോട്ടെടുപ്പിൽ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലെ 25231  ബൂത്തുകളിലായി (ബൂത്തുകൾ-25177ഉപബൂത്തുകൾ-54) 30,238 ബാലറ്റ് യൂണിറ്റുകളും 30238 കൺട്രോൾ യൂണിറ്റുകളും 32698 വിവിപാറ്റ് യന്ത്രങ്ങളുമാണ് ഉപയോഗിക്കുക. റിസർവ് മെഷീനുകൾ അടക്കമുള്ള കണക്കാണിത്. ഏതെങ്കിലും യന്ത്രങ്ങൾക്ക് പ്രവർത്തന തകരാർ സംഭവിച്ചാൽ പകരം അതത് സെക്ടർ ഓഫീസർമാർ വഴി റിസർവ് മെഷീനുകൾ എത്തിക്കും. നിലവിൽ വോട്ടിങ് മെഷീനുകൾ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർമാരുടെ (എആർഒ) കസ്റ്റഡിയിൽ സ്ട്രോങ് റൂമുകളിൽ സൂക്ഷിച്ചിരിക്കുകയാണ്.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം എല്ലാ തിരഞ്ഞെടുപ്പുകളിലും ഇസിഐ എം3 മോഡൽ ഇവിഎമ്മുകളും വിവിപാറ്റുകളുമാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞവർഷം സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ പ്രാഥമിക പരിശോധന(എഫ്എൽസി) പൂർത്തിയാക്കി തിരഞ്ഞെടുത്ത് സ്ട്രോങ് റൂമുകളിൽ സൂക്ഷിച്ചിരുന്ന ഇവിഎമ്മുകളാണ് ലോക്സഭ തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത്.

തിരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നതിന് മുമ്പ് യൂണിറ്റുകൾ പരിശോധിക്കുന്ന പ്രക്രിയയാണ് എഫ്എൽസി. എഫ്എൽസി പാസായ ഇവിഎമ്മുകൾ മാത്രമേ തിരഞ്ഞെടുപ്പിൽ ഉപയോഗിക്കൂ. ദേശീയസംസ്ഥാന അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് എഫ്എൽസി നടത്തുന്നത്. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരുടെ മേൽനോട്ടത്തിൽ ജില്ലാ ആസ്ഥാനങ്ങളിൽ വെച്ച് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ (ബെൽ) അംഗീകൃത എഞ്ചിനീയർമാരാണ് ഇവിഎമ്മുകളുടെയും വിവിപാറ്റുകളുടെയും ആദ്യതല പരിശോധന നടത്തിയത്. എഫ് എൽ സിക്ക് ശേഷം തിരഞ്ഞെടുത്ത യൂണിറ്റുകൾ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.

തുടർന്ന് അസംബ്ലി മണ്ഡലം തിരിച്ച് ഇവിഎം അനുവദിക്കുന്നതിന് ഒന്നാംഘട്ട റാൻഡമൈസേഷൻ മാർച്ച് 27നാണ് നടന്നത്. രാഷ്ട്രീയ പാർട്ടി പ്രതിനിധികൾതിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ ഇവിഎം മാനേജ്‌മെന്റ് സിസ്റ്റം (ഇഎംഎസ്) വഴിയാണ് ഒന്നാംഘട്ട റാൻഡമൈസേഷൻ നടത്തിയത്.    വോട്ടിംഗ് യന്ത്രങ്ങളുടെയും വിവിപാറ്റിന്റെയും സീരിയൽ നമ്പറുകൾ ഇഎംഎസ് സോഫ്റ്റ് വെയർ ഉപയോഗിച്ച് റാൻഡമൈസേഷൻ നടത്തിയ ശേഷം ഇവയുടെ സീരിയൽ നമ്പർ അടങ്ങിയ പ്രിന്റ് ഔട്ട് എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്കും കൈമാറിയിരുന്നു.

ഓരോ പോളിംഗ് ബൂത്തിലേക്കുമുള്ള വോട്ടിംഗ് യന്ത്രങ്ങൾ ഏതെന്ന് തീരുമാനിക്കുന്ന രണ്ടാം ഘട്ട റാൻഡമൈസേഷൻ ഇന്ന് (ഏപ്രിൽ 16) നടന്നതായും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. ഓരോ പോളിംഗ് ബൂത്തിലും ഉപയോഗിക്കുന്ന ഇവിഎമ്മുകളുടെ തനത് ഐഡി നമ്പർ അടങ്ങിയ പട്ടിക മത്സരിക്കുന്ന സ്ഥാനാർഥികൾക്കും അവരുടെ ഏജന്റുമാർക്കും നൽകിയിട്ടുണ്ട്.

വോട്ടെടുപ്പ് ദിനത്തിലെ മോക്ക്പോൾ ഇങ്ങനെ;

വോട്ടെടുപ്പ് ആരംഭിക്കുന്നതിന് ഒന്നരമണിക്കൂർ മുമ്പാണ് മോക്ക്പോൾ നടത്തുന്നത്. വോട്ടെടുപ്പ്  ദിവസം വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ്  കൺട്രോൾ യൂണിറ്റിലെ റിസൾട്ട് ബട്ടൺ അമർത്തി കൺട്രോൾ യൂണിറ്റിൽ വോട്ടുകളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് പ്രിസൈഡിംഗ് ഓഫീസർ പോളിംഗ് ഏജന്റുമാരെ ബോധ്യപ്പെടുത്തുന്നതോടെയാണ് മോക്ക്പോൾ പ്രക്രിയ ആരംഭിക്കുന്നത്. കൺട്രോൾ യൂണിറ്റിലെ ഡിസ്പ്ലേ എല്ലാ സ്ഥാനാർഥികൾക്കെതിരെയും പൂജ്യം വോട്ടാണ് അപ്പോൾ കാണിക്കുക. ശേഷം വിവിപാറ്റിന്റെ ബാലറ്റ് കമ്പാർട്ടുമെന്റും തുറന്ന് ശൂന്യമാണെന്ന് പോളിംഗ് ഏജന്റുമാരെ പ്രിസൈഡിങ് ഓഫീസർ  ബോധ്യപ്പെടുത്തുന്നു . അതിനുശേഷം പോളിംഗ് ഏജന്റുമാരുടെ സാന്നിധ്യത്തിൽ കുറഞ്ഞത് 50 വോട്ടുകളുള്ള മോക്ക് പോൾ നടത്തുന്നു. തുടർന്ന് കൺട്രോൾ യൂണിറ്റിൽ രേഖപ്പെടുത്തിയ ഇലക്ട്രോണിക് ഫലം വിവിപാറ്റ് സ്ലിപ്പ് കൗണ്ടുമായി താരതമ്യം ചെയ്ത് പോളിങ് ഏജന്റുമാരെ ബോധ്യപ്പെടുത്തുന്നു.

ഇതിന് ശേഷം യഥാർത്ഥ വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് മോക്ക് പോൾ ഫലം മായ്ക്കാൻ പ്രിസൈഡിംഗ് ഓഫീസർ 'ക്ലിയർ ബട്ടൺഅമർത്തുന്നു. തുടർന്ന് വോട്ടുകളൊന്നും അവശേഷിക്കുന്നില്ല എന്ന് ഉറപ്പുവരുത്താൻ കൺട്രോൾ യൂണിറ്റ് ഡിസ്‌പ്ലേയിൽ പൂജ്യം വോട്ടുകൾ കാണിക്കുന്നതിന് 'ടോട്ടൽബട്ടൺ അമർത്തുകയും വിവിപാറ്റ് ബാലറ്റ് കമ്പാർട്ട്‌മെന്റ് ശൂന്യമാണെന്ന് വീണ്ടും പോളിംഗ് ഏജന്റുമാരെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. തുടർന്ന് പോളിംഗ് ഏജന്റുമാരുടെ സാന്നിധ്യത്തിൽ കൺട്രോൾ യൂണിറ്റും വിവിപാറ്റും സീൽ ചെയ്യുന്നു.  ഇതിന് ശേഷമാണ് ബൂത്തിൽ യഥാർത്ഥ വോട്ടെടുപ്പ് ആരംഭിക്കുക.

പി.എൻ.എക്‌സ്. 1433/2024

date