Skip to main content

ഇ.ടി.പി.ബി.എസ് സംവിധാനം വഴി ജില്ലയില്‍ ബാലറ്റ് നല്‍കിയത് 1885 സര്‍വീസ് വോട്ടര്‍മാര്‍ക്ക്

മലപ്പുറം ജില്ലയില്‍ ഇലക്‌ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് മാനേ‍ജ്‍മെന്റ് സിസ്റ്റം (ഇ.ടി.പി.ബി.എസ്) വഴി ബാലറ്റ് നല്‍കിയത് 1885 സര്‍വീസ് വോട്ടര്‍മാര്‍ക്ക്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സര്‍വീസ് വോട്ടര്‍മാര്‍ക്ക്  വോട്ടുചെയ്യുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേകം സജ്ജമാക്കിയ പോര്‍ട്ടല്‍ വഴിയാണ് അതത് മണ്ഡലങ്ങളുടെ വരണാധികാരികള്‍ ഇ-ബാലറ്റുകള്‍ അയച്ചത്.
1821 പുരുഷ വോട്ടര്‍മാരും  64 സ്ത്രീ സര്‍വീസ് വോട്ടര്‍മാരുമാണ് ജില്ലയിലുള്ളത്.  ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത്  വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന നിലമ്പൂര്‍, വണ്ടൂര്‍ നിയോജക മണ്ഡലങ്ങളിലാണ്. നിലമ്പൂരില്‍ 331 ഉം വണ്ടൂരില്‍ 263 സര്‍വീസ് വോട്ടര്‍മാരുമാണുള്ളത്. സ്ത്രീ സര്‍വീസ് വോട്ടര്‍മാര്‍ കൂടുതലുള്ളതും നിലമ്പൂര്‍ മണ്ഡലത്തിലാണ്. ഒമ്പതു പേര്‍. വേങ്ങര നിയോജക മണ്ഡലത്തിലാണ് ഏറ്റവും കുറവ് സര്‍വീസ് വോട്ടര്‍മാരുള്ളത്. 23 പേര്‍.
സൈനിക-അര്‍ദ്ധ സൈനിക വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് സര്‍വീസ് വോട്ട് ചെയ്യാന്‍ അവസരം. സര്‍വീസ് വോട്ടര്‍മാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് അയക്കാനുള്ള സംവിധാനമാണ് ഇലക്‌ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് മാനേജ്മെന്റ് സിസ്റ്റം (ഇ.ടി.പി.ബി.എസ്). സര്‍വീസ് വോട്ടര്‍മാര്‍ ജോലി ചെയ്യുന്ന വകുപ്പ് തല മേധാവിക്കാണ് ഇ-ബാലറ്റുകള്‍ ലഭിക്കുക.  പ്രത്യേക യൂസര്‍ നെയിമും പാസ്‍വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്താല്‍ വകുപ്പ് തല മേധാവിക്ക് ഓഫീസിന് കീഴിലുള്ള വോട്ടര്‍മാരുടെ വിവരങ്ങള്‍ ലഭിക്കും. ബാലറ്റ് പേപ്പര്‍, വോട്ടുചെയ്ത ശേഷം തിരിച്ചയക്കുന്നതിനുള്ള കവര്‍ എന്നിവ ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് വകുപ്പ് മേധാവി വോട്ടർമാർക്ക് വിതരണം ചെയ്യും. വോട്ട് ചെയ്ത ശേഷം അവ  വകുപ്പ് തല മേധാവിയുടെ സാക്ഷ്യപ്പെടുത്തലോടു കൂടി ബന്ധപ്പെട്ട റിട്ടേണിങ് ഓഫീസര്‍ക്ക് തപാല്‍ മാര്‍ഗം അയച്ചു നല്‍കണം. ക്യു.ആർ. കോഡ് സംവിധാനം ഉപയോഗിച്ചാണ് കൗണ്ടിങ്‌ സമയത്ത് ഈ പോസ്റ്റൽ ബാലറ്റിന്റെ സാധുത പരിശോധിക്കുക. സാധുവായ പോസ്റ്റൽ ബാലറ്റ് മാത്രമേ കൗണ്ടിങ്ങിനായി പരിഗണിക്കൂ.

 

date