കൊച്ചി നഗരവികസനത്തിൽ നിർണായകമായി മൂന്ന് പദ്ധതികൾ
അത്യാധുനികകൊച്ചിക്കായി മെച്ചപ്പെട്ട ഗുണനിലവാരത്തോടെയും ആരോഗ്യകരമായ സുരക്ഷ മുൻനിർത്തിയുള്ള ശുചിയായ പരിപാലനത്തോടെയുമുള്ള പൊതുവിപണി കലൂർ മാർക്കറ്റിലൂടെ യാഥാർഥ്യമാക്കിയിരിക്കുകയാണ് ജിസിഡിഎ. മികച്ച രൂപകല്പനയിലുള്ള കലൂർ മാർക്കറ്റ് കെട്ടിടം പലവിധ കാരണങ്ങളാൽ സമ്പൂർണമായി സജ്ജമാക്കാൻ സാധിച്ചിരുന്നില്ല. നിലവിലെ നേതൃത്വത്തിന്റെ നിരന്തരഇടപെടലിലൂടെ 40000 ചതുരശ്ര അടിയോളം വിസ്തീർണമുള്ള രണ്ടുനില കെട്ടിടത്തിന്റെ നവീകരണമാണ് 5.87 കോടി രൂപയുടെ സിഎസ്എംഎൽ സഹകരണത്തോടെ പൂർത്തീകരിച്ചിട്ടുള്ളത്. ഇറച്ചി, മത്സ്യം, പഴം/പച്ചക്കറി (അനുബന്ധ ഉൽപ്പന്നങ്ങൾ/പലചരക്ക്) എന്നിങ്ങനെ ഓരോ വിഭാഗങ്ങൾക്കുമായി 6000 ചതുരശ്ര അടിയോളം വിസ്തൃതിയിൽ പ്രത്യേകം ഇടങ്ങൾ തന്നെ മാർക്കറ്റിന്റെ താഴെ നിലയിൽ ഒരുക്കിയിട്ടുണ്ട്. ഇറച്ചിയിൽ കോഴി, ആട്, മാട്, പോർക്ക് എന്നിവയുടെ വിപണനം ഉണ്ടായിരിക്കും. 84 എണ്ണം കടമുറികളുള്ള മാർക്കറ്റ് കെട്ടിടത്തിൽ വിശാലമായ സൂപ്പർമാർക്കറ്റ് സൗകര്യം, ഓപ്പൺ റെസ്റ്റോറന്റ് സൗകര്യം, വിശാലമായ പാർക്കിംഗ് സൗകര്യം, സർവീസ് ലിഫ്റ്റ്, കോണിപ്പടികൾ, മഴവെള്ള സംഭരണി, അഗ്നിശമന സജ്ജീകരണങ്ങൾ, ഫയർ ഫൈറ്റിംഗ് ടാങ്ക്, ശുചിമുറി സൗകര്യം, ഇലക്ട്രിക്കൽ റൂം, ഡ്രൈയിനേജ് സംവിധാനം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. മാലിന്യനിർമാർജനസംസ്കരണ പദ്ധതികളുടെ ഭാഗമായി ഉറവിടത്തിൽ തന്നെ മാലിന്യസംസ്കരണം സാധ്യമാക്കുന്നതിനായി പ്രതിദിനം 50 കിലോലിറ്റർ മലിനജല കപ്പാസിറ്റിയുള്ള ഇടിപി (Effluent Treatment Plant) സംവിധാനം ജിസിഡിഎ ഒരുക്കുന്നുണ്ട്. നിലവിൽ ദേശാഭിമാനി ജംഗ്ഷനു സമീപമുള്ള പഴയ മാർക്കറ്റിൽ പ്രവർത്തിക്കുന്ന വ്യാപാരികളെ കലൂർ മാർക്കറ്റിലേക്ക് പുനസ്ഥാപിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് നവീകരണം പൂർത്തീകരിച്ചിട്ടുള്ളത്.
ബാനർജി റോഡിൽ നിന്നും കലൂർ മാർക്കറ്റിലേക്കുള്ള പ്രവേശനത്തിനായി 160 മീറ്റർ നീളത്തിലും ശരാശരി 7.5 മീറ്റർ വീതിയിലുമുള്ള റോഡിന്റെ നിർമാണം പൂർത്തീകരിച്ചതാണ് മറ്റൊരു പദ്ധതി. ഇന്റർലോക്ക് ടൈലുകൾ സ്ഥാപിച്ചുകൊണ്ടുള്ള റോഡിന്റെ നിർമാണം 67 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് പൂർത്തീകരിച്ചിട്ടുള്ളത്. കലുങ്ക് നിർമാണങ്ങളും കനാലിനോട് ചേർന്ന ഫെൻസിംഗും ഈ കലൂർ മാർക്കറ്റ് റോഡ് പദ്ധതിയിൽ ഉൾപ്പെടുന്നു.
വിനോദസഞ്ചാരികൾക്കും പൊതുജനങ്ങൾക്കുമായി വൃത്തിയുള്ളതും നൂതനവുമായ ടോയ്ലറ്റ് സൗകര്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള പൊതു ഇടങ്ങളിൽ നിർമിച്ചിട്ടുള്ള 5 ടോയ്ലറ്റ് ബ്ലോക്കുകളുടെ പൂർത്തീകരണമാണ് മറ്റൊരു പദ്ധതി. മറൈൻ ഡ്രൈവിലും കലൂർ ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലും രണ്ട് വീതവും അംബേദ്കർ സ്റ്റേഡിയത്തിൽ ഒന്നും എന്നിങ്ങനെയാണ് ടോയ്ലറ്റ് ബ്ലോക്കുകൾ നിർമിച്ചിട്ടുള്ളത്. മറൈൻ ഡ്രൈവ്, അംബേദ്കർ സ്റ്റേഡിയം എന്നിവിടങ്ങളിൽ കഫറ്റീരിയയും ഉൾപ്പെടുന്നു. 2 കോടിയോളം രൂപയാണ് നിർമാണചെലവ്. പുരുഷന്മാർക്കും സ്ത്രീകൾക്കും ഭിന്നശേഷിയുള്ളവർക്കുമായി ആധുനിക സൗകര്യങ്ങളോടെയുള്ള നാല് ടോയ്ലറ്റുകളും യൂറിനലുകളും പ്രത്യേകം വാഷ് ഏരിയയും ഉൾപ്പെടുത്തിയിട്ടുണ്ട്. മറൈൻ ഡ്രൈവിലും അംബേദ്കർ സ്റ്റേഡിയത്തിലും രണ്ട് നിലകളിലായാണ് ബ്ലോക്ക് നിർമ്മിച്ചിട്ടുള്ളത്. താഴെ നിലയിൽ ടോയ്ലറ്റ് സൗകര്യവും മുകളിലെ നിലയിൽ കഫറ്റീരിയ സൗകര്യവും. ടോയ്ലറ്റ് സൗകര്യം ശുചിയായി നിലനിർത്തുന്നതിനും കൃത്യമായ ഇടവേളകളിൽ ക്ലീനിംഗ് ഉറപ്പാക്കുന്നതിനുമായി ബങ്ക് ഏരിയ, ഡൈനിംഗ് ഏരിയ എന്നിവ കരാർ എടുക്കുന്ന വ്യക്തിക്കോ/സ്ഥാപനത്തിനോ തന്നെ ടോയ്ലറ്റുകളുടെ പരിപാലന ചുമതല നൽകുന്ന വിധേന ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്
- Log in to post comments