Skip to main content

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങ് നടത്തി

കേരള സംസ്ഥാന  ന്യുനപക്ഷകമ്മീഷന്‍ എറണാകുളം ജില്ലാ  സിറ്റിങ് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍
നടന്നു.കമ്മീഷനംഗം എ.സെയ്ഫുദ്ദീന്‍ ഹാജിയുടെ അദ്ധ്യക്ഷതയില്‍ ഹര്‍ജികള്‍ പരിഗണിച്ചു.
ജോലിസ്ഥലത്ത്  ഉന്നതോദ്യോഗസ്ഥരുടെ  ഭാഗത്ത് നിന്നും   മാനസികപീഡനങ്ങള്‍  നേരിടുന്നത്   സംബന്ധിച്ച്   കാലടി പ്ലാന്റേഷന്റെ   കല്ലാല എസ്റ്റേറ്റ് ഡിവിഷന്‍ എഫ് ജീവനക്കാരന്റെ ഹര്‍ജിയില്‍   പരാതിക്കാരന്‍   തൊഴില്‍പരമായോ  മറ്റേതെങ്കിലും  തരത്തിലോ ഉള്ള  വിവേചനങ്ങള്‍  നേരിടുന്നില്ലെന്ന്  ഉറപ്പ് വരുത്തുവാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന്  പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ മാനേജിംഗ്   ഡയറക്ടര്‍ക്ക്  കമ്മീഷന്‍  നിര്‍ദ്ദേശം നല്‍കി.
 കേരള സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷനില്‍ 2011- 12 കാലയളവില്‍ എംപ്ലോയ്മെന്റ്  എക്‌സ്‌ചേഞ്ച്   മുഖാന്തിരം താല്‍ക്കാലിക  സേവനമനുഷിച്ചിരുന്നത്   പരിഗണിച്ച്    സ്ഥിരം നിയമനം ലഭ്യമാക്കണം എന്നാവശ്യപ്പെട്ട്  എറണാകുളം എടവനക്കാട് സ്വദേശി   സമര്‍പ്പിച്ച   ഹര്‍ജി തീര്‍പ്പാക്കി.  179 ദിവസകാലയളവിലെ നിയമനകാലാവധി കഴിഞ്ഞ സമയം തന്നെ  ഹര്‍ജികക്ഷിയെ ജോലിയില്‍  നിന്നും  വിടുതല്‍  ചെയ്തിട്ടുള്ളതായും  ഇതിന് ശേഷം    ഉദ്ദേശം 13  വര്‍ഷം  കഴിഞ്ഞു  സമര്‍പ്പിച്ച   നിവേദനം  നിലവിലെ ചട്ടങ്ങള്‍ പ്രകാരം   പരിഗണിക്കുവാന്‍ സാധിക്കുകയില്ല എന്ന  ബിവറേജസ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടറുടെ റിപ്പോര്‍ട്ട്  വസ്തുതാപരമാണെന്ന്  നിരീക്ഷിച്ച  കമ്മീഷന്‍, ഇത്തരം ഒരു പരാതി പരിഗണിക്കുന്ന പക്ഷം സമാനമായ മറ്റ്  പരാതികളിലും  അനുകൂല നിലപാട് സ്വീകരിക്കേണ്ടി വന്നേക്കാം എന്നത് കൂടി കണക്കിലെടുത്ത്  ഹര്‍ജിയിലെ തുടര്‍ നടപടികള്‍ അവസാനിപ്പിച്ചുത്തരവായി. 

ഇടമലയാര്‍ ഇറിഗേഷന്‍  പദ്ധതിക്കായി  ജലസേചന വകുപ്പ് ഏറ്റെടുത്ത ഭൂമിയില്‍ നിന്നും കുടിയിറക്കുന്നതിനെതിരെ മഞ്ഞപ്ര അമലാപുരം  സ്വദേശി  സമര്‍പ്പിച്ച ഹര്‍ജിയില്‍,  സര്‍ക്കാര്‍  അധീനതയിലുള്ള  ഭൂമിയിലെ അനധികൃതകുടിയേറ്റങ്ങള്‍ കമ്മീഷന്‍ അംഗീകരിക്കുന്നില്ലെങ്കിലും  അപേക്ഷകന്റെ  സാമൂഹ്യ/സാമ്പത്തികാവസ്ഥ   പരിഗണിച്ച്  ഏതെങ്കിലും തരത്തിലുള്ള സമാശ്വാസ അനൂകൂല്യം    നല്‍കുവാന്‍  സാധിക്കുമോ എന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇടമലയാര്‍ ഇറിഗേഷന്‍  പ്രോജക്റ്റ്   ചീഫ് എഞ്ചിനീയര്‍ക്ക്  നിര്‍ദ്ദേശം നല്‍കി.
സിറ്റിങ്ങില്‍  പരിഗണിച്ച  അഞ്ച്  പരാതികളില്‍  രണ്ടെണ്ണം  തീര്‍പ്പാക്കി. മൂന്ന്   പരാതികള്‍ വിശദമായ വാദം കേള്‍ക്കലിനായി അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി.

date