Skip to main content

ചെറുശ്ശേരി മ്യൂസിയം: സാംസ്കാരിക വകുപ്പ്  അഡീഷണൽ ചീഫ്  സെക്രട്ടറി കിഴക്കേക്കര മതിലകം ക്ഷേത്രം സംന്ദർശിച്ചു

 

 ചെറുശ്ശേരി മ്യൂസിയം നിർമിക്കാൻ പോകുന്ന  കണ്ണൂരിലെ ചിറക്കൽ കിഴക്കേക്കര മതിലകം ക്ഷേത്രം സാംസ്കാരിക വകുപ്പ്  അഡീഷണൽ ചീഫ്  സെക്രട്ടറി രാജൻ എൻ ഖോബ്രഗഡെ  സന്ദർശിച്ചു. സ്ഥലം ഉൾപ്പെടെ വിലയിരുത്താനായിരുന്നു സന്ദർശനം.
ചിറക്കലിൽ ചെറുശ്ശേരി മ്യൂസിയം നിർമ്മിക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കി മറ്റു നടപടികൾ തുടർന്നു വരികയാണ്. വാസ്തുവിദ്യ ഗുരുകുലമാണ് ഡി.പി.ആർ തയ്യാറാക്കിയത്. ഓപ്പൺ ഓഡിറ്റോറിയം, വൃന്ദാവനം, മുഴുവൻ സമയവും കൃഷ്ണഗാഥ ശ്രവിക്കാവുന്ന ശബ്ദ സംവിധാനം, കൃഷ്ണഗാഥയുടെയും ചെറുശ്ശേരിയുടെയും ചരിത്ര പ്രാധാന്യം ചിത്രീകരിക്കുന്ന മ്യൂസിയം എന്നിവയാണ് ചെറുശ്ശേരി മ്യൂസിയത്തിന്റെ ഭാഗമായി ഒരുക്കുന്നത്. ഇതിന്റെ മറ്റ് സാങ്കേതിക നടപടികൾ തുടർന്ന് വരികയാണ്. കെ വി സുമേഷ് എം.എൽ.എയുടെ നിർദ്ദേശത്തെ തുടർന്നാണ്   സംസ്ഥാന സർക്കാർ ചിറക്കലിൽ ചെറുശ്ശേരി മ്യൂസിയത്തിനായി രണ്ട് കോടി രൂപ അനുവദിച്ചത്.
മലബാറിലെ ഏറ്റവും പഴക്കമുള്ള ക്ഷേത്രങ്ങളിൽ ഒന്നായ കിഴക്കേക്കര മതിലകം ക്ഷേത്രത്തിന് 1200 വർഷത്തിലേറെ പഴക്കമുണ്ട്. പഴക്കം ചെന്ന ആരൂഢവും, ഗോപുരവും 1500 പേർക്ക് ഒരേ സമയം ഭക്ഷണം കഴിക്കാൻ സാധിക്കുന്ന ഊട്ടുപുരയും എല്ലാം ക്ഷേത്രത്തിന്റെ പ്രത്യേകതകളാണ്. ചെറുശ്ശേരി രചിച്ച കൃഷ്ണഗാഥയിലെ ശ്രീകൃഷ്ണൻ്റെ ജനനം മുതൽ കംസ വധം വരെയുള്ള ഭാഗങ്ങൾ ഗോപുരത്തിൽ അതിമനോഹരമായ കൊത്തുപണിയായി അടയാളപ്പെടുത്തിയിട്ടുണ്ട്. സാങ്കേതിക നടപടികൾ വേഗത്തിലാക്കി പ്രവൃത്തി ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് കെ.വി.സുമേഷ് എം.എൽ.എ പറഞ്ഞു.
സന്ദർശനത്തിൽ കെ.വി സുമേഷ് എം.എൽ.എ, ഫോക്‌ലോർ അക്കാദമി സെക്രട്ടറി എ.വി. അജയകുമാർ, പ്രോഗ്രാം ഓഫീസർ പി.വി.ലവ് ലിൻ എന്നിവരുമുണ്ടായിരുന്നു.

 

date