Skip to main content

കായല്‍ രത്‌ന കുട്ടനാടന്‍ കുത്തരി അഭിമാനം: മന്ത്രി പി പ്രസാദ്കായല്‍രത്‌ന കുട്ടനാടന്‍ കുത്തരിയുടെ സമഗ്ര പദ്ധതി റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു

കായല്‍ രത്‌ന എന്ന പേരില്‍ വിഷരഹിതമായ കുത്തരി കുട്ടനാട്ടില്‍ നിന്ന് ഉത്പാദിപ്പിച്ച് വിപണിയില്‍ എത്തിക്കാന്‍ കഴിയുന്നത് അഭിമാനകരമാണെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. ചങ്ങനാശ്ശേരി സെന്റ് ബര്‍ക്കമന്‍സ് കോളേജിലെ കണ്‍സള്‍ട്ടന്‍സി സെല്ലിന്റെ സഹായത്തോടെ ജില്ലാ ഭരണകൂടം തയ്യാറാക്കിയ കായല്‍രത്‌ന കുട്ടനാടന്‍ കുത്തരിയുടെ സമഗ്ര പദ്ധതി റിപ്പോര്‍ട്ട് ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. 
കായല്‍രത്‌നക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ജില്ലാ കളക്ടര്‍ അടക്കമുള്ള എല്ലാവരെയും അഭിനന്ദിക്കുന്നു. വിഷരഹിതമായ നമ്മുടെ സ്വന്തം കുത്തരി ഉത്പാദിപ്പിച്ച് വില്‍ക്കാന്‍ കഴിയുന്നു എന്ന് മാത്രമല്ല, നമ്മുടെ കര്‍ഷകര്‍ക്ക് അതിലൂടെ വരുമാനം ലഭിക്കുന്നു എന്നതും ഏറെ സന്തോഷകരമാണ്. 56 ശതമാനം രോഗങ്ങള്‍ക്കും ഇന്ന് കാരണം അനാരോഗ്യകരമായ ഭക്ഷണമാണെന്നാണ് ഐസിഎംആര്‍ പഠനം പറയുന്നത്. കേരളം ഇന്ന് കാന്‍സര്‍ ക്യാപിറ്റലായിമാറുകയാണ്. ഭക്ഷണക്കാര്യത്തില്‍ വലിയ ജാഗ്രത വേണ്ടതുണ്ട്. നമുക്ക് വേണ്ട വിഷരഹിതമായ അരി നമുക്ക് തന്നെ ഉത്പാദിപ്പിക്കാന്‍ കഴിയുന്നു എന്നത് അതുകൊണ്ട് തന്നെ വലിയ കാര്യമാണ്. ഒപ്പം നമ്മുടെ കര്‍ഷകരെ ചേര്‍ത്തുനിര്‍ത്തി മുന്നോട്ടുപോകാനും കഴിയുന്നു എന്നത് അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു. 
ജില്ലയിലെ തെരഞ്ഞെടുത്ത പാടശേഖരങ്ങളില്‍ നിന്നും സംഭരിക്കുന്ന നെല്ല് കുടുംബശ്രി മിഷന്‍ മുഖേന സംസ്‌കരിച്ച് കായല്‍ രത്‌ന എന്ന ബ്രാന്‍ഡില്‍ അരിയാക്കി വിപണിയില്‍ എത്തിക്കുവാനാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ 135 ഹെക്ടറില്‍ നിന്നുള്ള നെല്ലാണ് സംഭരിച്ച് അരിയാക്കി വിപണനം ചെയ്യുന്നത്. ജ്യോതി ഇനം നെല്ല് കൃഷി ചെയ്യുന്ന പാടശേഖരങ്ങളില്‍ നിന്നാണ് നെല്ല് സംഭരിക്കുക. കര്‍ഷകര്‍ക്ക് സംഭരണം നടത്തുന്ന മുറയ്ക്ക് തന്നെ നെല്ലിന്റെ വില ലഭ്യമാക്കുന്നതിനും ഒപ്പം നിശ്ചിത അളവില്‍ തവിട് നിലനിര്‍ത്തി കൊണ്ട് ഗുണമേന്മയുള്ള അരി വിപണിയില്‍ എത്തിക്കുവാനുമാണ് പദ്ധതിയിലൂടെ ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്. ഭാവിയില്‍ കൂടുതല്‍ അളവില്‍ നെല്ലു സംഭരിക്കുവാനും അതുവരെ വിപണിയില്‍ സുസ്ഥിരമായി ഇടപെടല്‍ നടത്തുവാനും പദ്ധതി തുടരുന്നതിലൂടെ സാധിക്കുമെന്നു പ്രതീക്ഷിക്കുന്നു. കുട്ടനാട്ടിലെ നെല്‍കര്‍ഷകര്‍ക്ക് വിപണന രംഗത്ത് താങ്ങാകുക എന്ന ലക്ഷ്യത്തോടുകൂടി ജില്ലാ ആസൂത്രണ സമിതി തയ്യാറാക്കിയ രൂപരേഖയില്‍ കൃഷിവകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശാനുസരണം ജില്ലാ കളക്ടര്‍ ജില്ലാ പഞ്ചായത്തിന്റെ സാമ്പത്തിക സഹായത്തോടെ കുടുംബശ്രീ മിഷന്‍ മുഖേന നടപ്പിലാക്കുന്ന സംയോജിത പദ്ധതിയാണിത്. ചങ്ങനാശ്ശേരി എസ്.ബി കോളേജിന്റെ സഹകരണത്തോടുകൂടിയാണ് പ്രാരംഭ പദ്ധതി രേഖ തയ്യാറാക്കിയത്. 
ചടങ്ങില്‍ ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ് ആമുഖഭാഷണം നടത്തി.  പദ്ധതിയുടെ വിവിധ വശങ്ങള്‍ സമഗ്രമായി പഠിച്ച്  മൂന്ന് മാസത്തിനുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കിയ എസ്. ബി കോളേജിലെ കണ്‍സള്‍ട്ടന്‍സി സെല്ലിനെ ചടങ്ങില്‍ ആദരിച്ചു. പി പി ചിത്തരഞ്ജന്‍ എംഎല്‍എ നേരിട്ടും എംഎല്‍മാരായ ദലീമ ജോജോ, എംഎസ് അരുണ്‍ കുമാര്‍ എന്നിവര്‍ ഓണ്‍ലൈനായും യോഗത്തില്‍ സംബന്ധിച്ചു. എസ്. ബി കോളേജ് ഹ്യുമാനിറ്റീസ് വകുപ്പ് ഡീന്‍ പ്രൊഫ. ഡോ.  മാത്യു ജോസഫ് സംസാരിച്ചു. എഡിഎം ആശ സി എബ്രഹാം, മറ്റ് ജില്ലാതല ഉദ്യോഗസ്ഥര്‍, കര്‍ഷക പ്രതിനിധികള്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date