Skip to main content

കാടും പുഴയും താണ്ടിയ സിനിമാ മോഹം 

 പത്തനംതിട്ട ജില്ലയില്‍ ശബരിമലയ്ക്ക് അടുത്ത് കാടിന്റെ ഉള്‍പ്രദേശങ്ങളില്‍ താമസിക്കുന്ന മലൈപണ്ടാരം തദ്ദേശീയ ജനവിഭാഗം. അവരുടെ ജീവിത നേര്‍ക്കാഴ്ചകള്‍ തിരശ്ശീലയിലേക്കെത്തിച്ച മൂന്ന് ചലച്ചിത്രങ്ങള്‍ കനസ് ജാഗ- തദ്ദേശീയ കുട്ടികളുടെ ചലച്ചിത്രമേളയില്‍ പ്രേക്ഷക പ്രീതി നേടിയതിന്റെ ആവേശത്തിലാണ് അണിയറപ്രവര്‍ത്തകരായ കുട്ടികള്‍. അവസ്ഥ, ആദ്യാക്ഷരം, സ്വപ്‌നം എന്നീ മൂന്ന് സിനിമകളാണ് ഈ മേഖലയില്‍ നിന്ന് ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചത്. 

  അച്ചന്‍കോവിലാറും കടന്ന് കിലോമീറ്ററുകള്‍ താണ്ടി അടിസ്ഥാനസൗകര്യങ്ങള്‍ നേടിയെടുക്കേണ്ടി വരുന്ന സ്‌കൂള്‍ കുട്ടികളുള്‍പ്പെടെയുള്ള ജനതയുടെ നിസ്സഹായതയും സാഹചര്യവുമാണ് 'അവസ്ഥ' എന്ന ചിത്രത്തിന്റെ ഉള്ളടക്കം. 

 സ്‌കൂളില്‍ പോയി പഠിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും സൗകര്യങ്ങളുടെ അഭാവത്തില്‍ അതിന് കഴിയാതെ വരുന്ന കുട്ടിയെ സ്‌കൂളില്‍ എത്തിക്കാന്‍ സഹായിക്കുന്ന രണ്ട് സഹപാഠികളുടെ കഥ പറയുന്ന ചിത്രമാണ് 'ആദ്യക്ഷരം'. സ്വന്തം കളിസ്ഥലം നഷ്ടപ്പെടുന്ന കുട്ടികളുടെ മാനസികാവസ്ഥയും പുതിയ കളിസ്ഥലം ലഭിക്കുന്നതിനായി അവര്‍ നടത്തുന്ന പോരാട്ടവും ഒടുവില്‍ അവരുടെ ശ്രമങ്ങള്‍ ലക്ഷ്യം കാണുന്നതുമാണ് 'സ്വപ്നം' എന്ന ഹ്രസ്വചിത്രത്തിന്റെ പ്രമേയം. 

 സ്വന്തം ഉന്നതിയിലെ ജനങ്ങള്‍ നേരിടുന്ന ദുരിതങ്ങളും അവരുടെ ആവശ്യങ്ങളും തങ്ങള്‍ക്ക് ലഭ്യമായ പരിമിതമായ സൗകര്യങ്ങള്‍ ഉപയോഗിച്ച് സിനിമയെന്ന മാധ്യമത്തിലൂടെ പുറം ലോകത്തേക്ക് എത്തിക്കുകയായിരുന്നു ഈ പദ്ധതി പ്രദേശത്തെ കുട്ടികള്‍. ആദ്യമായി ക്യാമറയ്ക്ക് മുന്നിലേക്കെത്തിയ കുട്ടികളുടെ മടിയും ലൊക്കേഷന്‍ കണ്ടെത്തുന്നതിലുണ്ടായ പ്രശ്‌നങ്ങളും സിനിമാചിത്രീകരണത്തിനിടെ വിഷമിപ്പിച്ചെങ്കിലും കനസ് ജാഗയില്‍ സിനിമ എത്തിച്ചതോടെ ആ സങ്കടകങ്ങളെല്ലാം സന്തോഷമായി മാറിയെന്ന് പറയുന്നു 'അവസ്ഥ' സിനിമയുടെ കഥയും തിരക്കഥയും രചിച്ച വിനീത. ജെ. തങ്ങള്‍ക്കാവശ്യമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സിനിമയിലൂടെ പുറംലോകത്തേക്കെത്തിച്ച് അത് നേടിയെടുക്കാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയും വിനീതയ്ക്കുണ്ട്.
 

date