Skip to main content

റോഡ് അറ്റകുറ്റപ്പണി പൂർത്തിയാക്കണം, ഗതാഗതക്കുരുക്ക് പരിഹരിക്കണം - ജില്ലാ വികസന സമിതി

 

കൊച്ചി നഗരത്തിലെയും ജില്ലയിലെ വിവിധ ഭാഗങ്ങളിലേയും ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതി. കുണ്ടന്നൂ‍ർ - തോപ്പുംപടി റോഡ്, ചെലവന്നൂർ ബണ്ട് റോഡ് എന്നിവിടങ്ങളിൽ അറ്റകുറ്റപ്പണി നീണ്ടു പോകുന്നത് മൂലമുള്ള പ്രതിസന്ധി ജനപ്രതിനിധികൾ വികസനസമിതിയുടെ ശ്രദ്ധയിൽ പെടുത്തി. അറ്റകുറ്റപ്പണി പൂർത്തിയാക്കി റോഡുകൾ ഉടനെ തുറന്നു കൊടുക്കുമെന്ന് ബന്ധപ്പെട്ട ഏജന്‍സികള്‍ അറിയിച്ചിട്ടുണ്ടെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് പറഞ്ഞു.

ഉമ തോമസ് എം.എല്‍.എയാണ് നഗരത്തിലെ റോഡുകളുടെ സ്ഥിതി സമിതിയിൽ ഉന്നയിച്ചത്. പാലാരിവട്ടം - തമ്മനം റൂട്ടിൽ ഏഴ് മണിക്ക് ശേഷം ബസുകള്‍ കുറവാണെന്നും എം.എല്‍.എ പറഞ്ഞു. പാഴൂർ കളമ്പൂർ തൂക്കുപാലത്തിൻ്റെ  സുരക്ഷ പരിശോധിക്കുന്നതിനോടൊപ്പം അറ്റകുറ്റപണികൾ അടിയന്തിരമായി പൂർത്തികരിക്കണമെന്ന് അനൂപ് ജേക്കബ് എം.എൽ.എ ആവശ്യപ്പെട്ടു. പിറവത്തു നിന്നും എറണാകുളത്തേക്കും മൂവാറ്റുപുഴയിലേക്കുമുള്ള റോഡുകളിലെ കുഴികള്‍ നികത്തണം. ചോറ്റാനിക്കര - പേപ്പതി, കാഞ്ഞിരമറ്റം - പുത്തന്‍കാവ് എന്നീ റോഡുകള്‍ ശബരിമലയിലേക്കുള്ള തീർത്ഥാടന തിരക്ക് വര്‍ധിക്കുന്നതിന് മുമ്പ് പൂര്‍ത്തിയാക്കണം. കൂത്താട്ടുകുളം സ്റ്റാന്‍റിൽ രാത്രികാലത്ത് ബസുകള്‍ കയറുന്നത് ഉറപ്പാക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. മാമലശേരി കുടിവെള്ള പദ്ധതിയുടെ പൂർത്തീകരണം വൈകരുതെന്നും അദ്ദേഹം പറഞ്ഞു.

ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട അപേക്ഷകള്‍ തീർപ്പാക്കുന്നതിനുള്ള അദാലത്തുകള്‍ നവംബർ ഏഴ് മുതൽ 15 വരെ വിവിധ താലൂക്കുകളിലായി നടക്കുമെന്ന് കളക്ടര്‍ അറിയിച്ചു. ഏഴിന് മൂവാറ്റുപുഴ, എട്ടിന് കോതമംഗലം, 11ന് കൊച്ചി, 12ന് കുന്നത്തുനാട്, 13ന് ആലുവ, 14ന് പറവൂര്‍, 15ന് കണയന്നൂർ എന്നിങ്ങനെയാണ് അദാലത്തുകൾ നിശ്ചയിച്ചിരിക്കുന്നത്.

കിഴക്കമ്പലം, മഴുവന്നൂർ, കുന്നത്തുനാട്, ഐക്കരനാട്, എന്നിവിടങ്ങളിലെ അംഗനവാടികളിൽ ജിവനക്കാരെ നിയമിക്കുന്നതിലുള്ള കാലതാമസം പി.വി. ശ്രീനിജന്‍ എം.എല്‍.എ ശ്രദ്ധയിൽ പെടുത്തി. 

കിഴക്കമ്പലം വില്ലേജിൽ പാറക്കാട്ടു മുകൾ ചാപ്പലിനോട് ചേർന്ന് കിടക്കുന്ന സ്ഥലത്ത് ചട്ടങ്ങൾ പാലിക്കാതെ അതിഥി തൊഴിലാളികളെ താമസിപ്പിക്കുവാനുള്ള നീക്കം പരിശോധിക്കണമെന്ന് എം എൽ എ പറഞ്ഞു.

മഞ്ഞപ്പിത്തം, ഡെങ്കു, ചിക്കന്‍ പോക്സ് തുടങ്ങിയ പകർച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ ആരോഗ്യ വകുപ്പിന് നി‍ർദേശം നൽകി. കുടിവെള്ളത്തിന്‍റെ ഗുണനിലവാരം പരിശോധിക്കണം. .എറണാകുളത്ത് സംഘടിപ്പിക്കുന്ന സംസ്ഥാന സ്കൂൾ ഒളിംപിക്സിൻ്റെ വിജയത്തിനായി വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കണമെന്നും കളക്ടര്‍ പറഞ്ഞു.

കുഴുപ്പിള്ളി, ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ അംബേദ്‌കർ  പട്ടികജാതി കോളനിയിലെ 27 കുടുംബങ്ങൾക്ക് 2004ൽ പട്ടയം ലഭിച്ച ഭൂമിയുടെ പോക്കുവരവ് നടപടികള്‍ പൂുർത്തിയാക്കണമെന്ന് കെ.എന്‍. ഉണ്ണിക്കൃഷ്ണന്‍ എം.എല്‍.എ കത്തു മുഖേന ആവശ്യപ്പെട്ടു. വൈപ്പിൻ-പള്ളിപ്പുറം സമാന്തര റോഡിൻ്റെ നിർമ്മാണം വേഗത്തിൽ പൂർത്തീകരിക്കണമെന്നും എം.എല്‍.എ നിർദേശിച്ചു.

ജില്ലാ പ്ലാനിംഗ് ഓഫീസറുടെ ചുമതല വഹിക്കുന്ന ജ്യോതിമോള്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തിൽ പങ്കെടുത്തു.

date