Skip to main content

പാലക്കാട് ഉപതിരഞ്ഞെടുപ്പ്: സി വിജില്‍ വഴി ലഭിച്ചത് 1920 പരാതികള്‍

പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ട ലംഘനം ഉള്‍പ്പെടെയുളള പരാതികളും ക്രമക്കേടുകളും പൊതുജനങ്ങള്‍ക്ക്  അധികൃതരെ അറിയിക്കുന്നതിനുള്ള മൊബൈല്‍ ആപ്ലിക്കേഷനായ സി-വിജില്‍ (രഢകഏകഘ) വഴി ഇതുവരെ ലഭിച്ചത് 1920 പരാതികള്‍. ഉപതിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വന്നത് മുതല്‍ ഇന്നലെ (നവംബര്‍ അഞ്ച്) ഉച്ചയ്ക്ക് 2.30 വരെയുള്ള കണക്കാണിത്. അനധികൃതമായി പ്രചാരണ സാമഗ്രികള്‍ പതിക്കല്‍, പോസ്റ്ററുകളും ബാനറുകളും സ്ഥാപിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് ലഭിച്ച പരാതികളില്‍ ഭൂരിഭാഗവും. ലഭിച്ച പരാതികളില്‍ 1738 എണ്ണം ശരിയാണെന്ന് കണ്ടെത്തുകയും അനധികതമായി സ്ഥാപിച്ച പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യുകയും ചെയ്തു. 179 പരാതികള്‍ അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തുകയും ഉപേക്ഷിക്കുകയും ചെയ്തു. മൂന്നെണ്ണത്തില്‍ നടപടി പുരോഗമിക്കുന്നു.
ചട്ടലംഘനങ്ങളുടെ ഫോട്ടോ, രണ്ടു മിനിട്ടില്‍ കൂടാത്ത വീഡിയോ എന്നിവ സഹിതം ചെറുകുറിപ്പോടെ നല്‍കുന്ന പരാതികള്‍ക്ക് 100 മിനിട്ടിനുള്ളില്‍ നടപടിയുണ്ടാവും. പാലക്കാട് കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന സി വിജില്‍ ജില്ലാ കണ്‍ട്രോള്‍ റൂമിലേക്കാണ് പരാതികള്‍ ലഭിക്കുക. ഇവിടെ നിന്നും ബന്ധപ്പെട്ട സ്‌ക്വാഡുകള്‍ക്ക് പരാതി കൈമാറും.
സി-വിജില്‍ ആപ്ലിക്കേഷന്‍ ഗൂഗില്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
 

date