Skip to main content

ട്രാക്കിലും ഫീല്‍ഡിലും കായികപ്രതിഭകള്‍ക്ക് ആശ്വാസമേകി 'സ്‌പോര്‍ട്‌സ് ആയുര്‍വേദ'

 

സംസ്ഥാനസ്‌കൂള്‍ കായികമേളയില്‍ മല്‍സരിക്കുന്ന കുട്ടിത്താരങ്ങളുടെ ആരോഗ്യപരിരക്ഷ ഉറപ്പുവരുത്താനായി വേദികളില്‍ പ്രവര്‍ത്തിക്കുന്ന 'സ്‌പോര്‍ട്‌സ് ആയുര്‍വേദ' വിഭാഗം കുട്ടികളുടെയും രക്ഷിതാക്കളുടെയും പരിക്കാശങ്കകള്‍ക്ക് വലിയ ആശ്വാസമായി മാറി. ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന്‍, നാഷണല്‍ ആയുഷ് മിഷന്‍ എന്നിവയുടെ കീഴില്‍ കേരളാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ് ആയുര്‍വേദ ആന്‍ഡ് റിസര്‍ച്ചാണ് (കിസാര്‍) കായിക മേളയില്‍ പരിക്കേല്‍ക്കുന്നവര്‍ക്കടക്കം തത്സമയം ചികിത്സ നല്‍കുന്നത്. കിസാര്‍ സൂപ്രണ്ട് ഡോ. കെ.ആര്‍. സിന്ധു, സ്‌പോര്‍ട്‌സ് ആയുര്‍വേദ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. പി. ആര്‍. പ്രീത എന്നിവരുടെ നേതൃത്വത്തില്‍ കായികമേള നടക്കുന്ന 17 വേദികളിലും മെഡിക്കല്‍ സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. 20 സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍മാരും 60 മെഡിക്കല്‍ ഓഫീസര്‍മാരും അടക്കം ഇരുനൂറോളം ജീവനക്കാരാണ് കുട്ടികള്‍ക്ക് ആശ്വാസംപകരാനായി രംഗത്തുള്ളത്. 
കായികമേളയുടെ ആദ്യ ദിനം തന്നെ 228 കായിക താരങ്ങള്‍ ഇവരുടെയടുത്ത് ചികിത്സ തേടി. രണ്ടാം ദിവസം 350 പേരും. മല്‍സരങ്ങള്‍ക്കും പരിശീലനങ്ങള്‍ക്കുമിടെ ഏല്‍ക്കുന്ന പരിക്കുകള്‍ക്ക് ചികിത്സ നല്‍കുന്നത് കൂടാതെ കായിക താരങ്ങളുടെ ശാരീരികക്ഷമത ഉറപ്പുവരുത്തുന്നതിനുള്ള ചികിത്സകളും ഭക്ഷണ, പോഷകാഹാര നിയന്ത്രണങ്ങളുമടക്കമുള്ള സേവനങ്ങളും സ്‌പോര്‍ട്‌സ് ആയുര്‍വേദയുടെ ഭാഗമായി നല്‍കുന്നുണ്ടെന്ന് സ്റ്റേറ്റ് കണ്‍വീനര്‍ ഡോ. പി.ആര്‍. പ്രീത പറഞ്ഞു.

date