കായൽ ശുചീകരണത്തിൽ ഒറ്റയാൾ പോരാട്ടം; ബിനുവിന് ഇനി ഫൈബർ ബോട്ട് സ്വന്തം
വെള്ളായണി കായലിനേയും സമീപ ജലാശയങ്ങളേയും സംരക്ഷിക്കുന്നതിന് നിസ്വാർത്ഥ സേവനം നടത്തുന്ന ബിനു പുഞ്ചക്കരിക്ക് ഹരിതകേരള മിഷന്റെ അംഗീകാരം. വെള്ളായണി കായൽ തീരത്ത് വിനോദ സഞ്ചാരത്തിനെത്തുന്നവരുൾപ്പെടെയുള്ളവർ കായലിലേക്കും സമീപ ജലാശയങ്ങളിലേക്കും വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളും മാലിന്യങ്ങളും വാരിയെടുത്ത് സംസ്‌കരണത്തിനായി കൈമാറുന്ന ബിനു പുഞ്ചക്കരിക്ക് ആദരമായി ഫൈബർ ബോട്ട് നൽകുന്നു.
കോൺഫിഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ യുവജന വിഭാഗമായ യംങ് ഇന്ത്യൻസ് നൽകുന്ന ഫൈബർ ബോട്ട് നവകേരളം കർമ്മപദ്ധതി സംസ്ഥാന കോർഡിനേറ്ററും ഹരിതകേരളം മിഷൻ വൈസ് ചെയർപേഴ്‌സണുമായ ഡോ. ടി.എൻ. സീമ തിങ്കളാഴ്ച (ഡിസംബർ 9) കൈമാറും. രാവിലെ ഏഴിന് പുഞ്ചക്കരിയിൽ നടക്കുന്ന ചടങ്ങിൽ കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. സോമശേഖരൻ നായർ അധ്യക്ഷനാകും.
വെൽഡിങ് വർക്ക്‌ഷോപ്പിൽ പണിയെടുക്കുന്ന ബിനു പാഴ്വസ്തുക്കൾ കൊണ്ട് സ്വന്തമായുണ്ടാക്കിയ താത്കാലിക വഞ്ചിയിലാണ് പുലർച്ചെ മുതൽ കായൽ ശുചീകരണത്തിനിറങ്ങുന്നത്. ഇതിനു പുറമെ ജോലി കഴിഞ്ഞുള്ള സമയവും ബിനു മാലിന്യങ്ങൾ നീക്കം ചെയ്യുന്ന പ്രവർത്തി തുടരും. ഫൈബർ ബോട്ട് ബിനുവിന്റെ നിസ്വാർത്ഥ സേവനത്തിന് ഏറെ സഹായകരമാകുമെന്നും സ്വമേധയാ നടത്തുന്ന ഈ ശുചീകരണ പ്രവർത്തനം മാതൃകാപരമാണെന്നും ഹരിതകേരളം മിഷൻ വൈസ് ചെയർപേഴ്‌സൺ ഡോ. ടി.എൻ. സീമ പറഞ്ഞു.
- Log in to post comments