Skip to main content

62 വർഷത്തെ പോരാട്ടം ഫലം കണ്ടു സരസ്വതി അമ്മയ്ക്ക് സ്വന്തം ഭൂമിയുടെ കൈവശാവകാശം ലഭിച്ചു

വട്ടപ്പാറ ചിറ്റാഴ സ്വദേശി 84 കാരി സരസ്വതി അമ്മയുടെയും കുടുംബത്തിന്റെയും ആറു പതിറ്റാണ്ടിലധികം നീണ്ട കാത്തിരിപ്പിനായിരുന്നു നെടുമങ്ങാട് താലൂക്ക് അദാലത്തിൽ വിരാമമായത്. പാരമ്പര്യമായി ലഭിച്ച അഞ്ച് സെന്റ് വസ്തുവിന്റെ കൈവശാവകാശ സർട്ടിഫിക്കറ്റിനായി 1962 മുതൽ ഭർത്താവ് ശ്രീധരൻനായരാണ് അപേക്ഷ നൽകി കാത്തിരുന്നത്. മൂന്ന് വർഷം മുൻപ് ശ്രീധരൻനായർ മരണപ്പെട്ടു. കരുതലും കൈത്താങ്ങും നെടുമങ്ങാട് താലൂക്ക് അദാലത്തിൽ സരസ്വതി അമ്മ സമർപ്പിച്ച അപേക്ഷ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിലിന്റെ പരിഗണനക്കെത്തുകയും കൈവശാവകാശം നൽകുന്നതിന് മന്ത്രി ഉത്തരവിടുകയും ചെയ്തു.

1958 വരെ കരമടച്ചിരുന്ന ഭൂമിയിൽ 1.75 സെന്റ് വസ്തു പി.ഡബ്ല്യൂഡി. പുറമ്പോക്കെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കരമടയ്ക്കാൻ കഴിയാതിരുന്നത്. തുടർന്ന് കുടുംബം നടത്തിയ നിരന്തര ശ്രമങ്ങളെ തുടർന്ന് പി.ഡബ്യൂ.ഡിയുടെയും പഞ്ചായത്തിന്റെയും അനുകൂല റിപ്പോർട്ട് ലഭിക്കുകയായിരുന്നു. എന്നാൽ ചില സാങ്കേതിക പ്രശ്‌നങ്ങളെ തുടർന്ന് കൈവശരേഖ ലഭിച്ചിരുന്നില്ല.

വാർധക്യസഹജമായ അവശതകളെ തുടർന്ന് നേരിട്ടെത്താനായില്ലെങ്കിലും നീണ്ട നാളത്തെ നിരന്തരശ്രമം ഫലം കണ്ടതിന്റെ ആശ്വാസത്തിലാണ് സരസ്വതി അമ്മ. കരുതലും കൈത്താങ്ങും താലൂക്ക് അദാലത്തിലൂടെ മന്ത്രിയിൽ നിന്നും ലഭിച്ച അനുകൂല ഉത്തരവിൽ ഏറെ സന്തോഷമുള്ളതായി മകൻ ശ്രീകുമാർ പറഞ്ഞു. അച്ഛൻ ശ്രീധരൻ നായുടെയും അമ്മ സരസ്വതി അമ്മയുടെയും പരിശ്രമങ്ങൾ അനുഭാവപൂർവം പരിഗണിച്ച സർക്കാരിന് നന്ദിയും അറിയിച്ചു.

date