Skip to main content

കുഞ്ഞു ശ്രാവണിക്കും കുടുംബത്തിനും ആശ്വാസത്തിന് മുൻഗണന

ഏഴാം മാസത്തിൽ ജനിച്ച ശ്രാവണി, അവൾക്കിപ്പോൾ മൂന്നര വയസായി. ജന്മനാ ശ്രാവണിക്ക്‌ ഹൃദയത്തിനും രക്തകുഴലുകൾക്കും തകരാറുമുണ്ട്. അമ്മ സനിതക്കും അമ്മൂമ്മ സൂസമ്മക്കും ഒപ്പമാണ് ശ്രാവണി നെടുമങ്ങാട് താലൂക്ക് അദാലത്ത് വേദിയിൽ എത്തിയത്. ശ്രാവണിക്കും അമ്മയ്ക്കും മുൻഗണന റേഷൻ കാർഡ് അദാലത്തിൽ  മന്ത്രിമാർ കൈമാറിയത് വലിയ കഷ്ടപ്പാടുകൾക്കിടയിലെ ഒരു വെള്ളിവെളിച്ചമായി.

പൊന്മുടി കുളച്ചിക്കര ലയത്തിലാണ് സനിതയും ഭർത്താവ് സെൽവകുമാറും ശ്രാവണിക്കൊപ്പം താമസിക്കുന്നത്. കൂലിപ്പണിക്കാരനായ സെൽവകുമാറിന് ഒരു അപകടത്തിൽ കാലിന് പരിക്കേറ്റതോടെ ജീവിതം വീണ്ടും പാളം തെറ്റി. പരിസരത്തുള്ള വീടുകളിൽ ശുചീകരണ ജോലികൾ ചെയ്താണ് സനിത കുടുംബം പുലർത്തുന്നത്.

മകളുടെ ചികിത്സയ്ക്കും വീട്ടുചെലവിനും പെടാപ്പാടുപെടുന്ന  കുടുംബത്തിന് ഏറെ ആശ്വാസമായി സർക്കാരിന്റെ ഈ കൈത്താങ്ങ്. സ്വന്തമായി ഒരു വീട് വേണമെന്നുള്ളതാണ് ഇവരുടെ ഇനിയുള്ള സ്വപ്നം. അതിനു പരിഹാരം വൈകാതെ കാണാം എന്ന ഉറപ്പ് അദാലത്തിൽ മന്ത്രി വി ശിവൻകുട്ടി നൽകിയത് നിറ കണ്ണുകളോടെയാണ് സനിത കേട്ടത്. ജീവിത ദുരിതങ്ങളിൽ സർക്കാർ ഒപ്പമുണ്ടാകുമെന്ന ഉറപ്പാണ് ശ്രാവണിക്കും സനിതയ്ക്കും അദാലത്തിൽ നിന്നു ലഭിച്ചത്.

date