Skip to main content
സി.എം. ബിന്ദു

വീട് പുഴ കവരില്ല; ആശ്വാസത്തിൽ ഷൈലയുടെയും ബിന്ദുവിന്റെയും കുടുംബങ്ങൾ കരുതലും കൈത്താങ്ങും അദാലത്തിൽ ഇരുവരുടെയും പുരയിടങ്ങൾക്ക് സംരക്ഷണ ഭിത്തി കെട്ടാൻ 27 ലക്ഷം രൂപ അനുവദിച്ചു

 കിടപ്പാടങ്ങൾ പുഴയെടുക്കുമെന്ന പേടിയില്ലാതെ ഇനി ഷൈലയ്ക്കും ബിന്ദുവിനും ഉറങ്ങാം. പുഴയിലേയ്ക്ക് ഇടിഞ്ഞുകൊണ്ടിരിക്കുന്ന പുരയിടങ്ങൾക്ക് സംരക്ഷണ ഭിത്തികെട്ടാൻ തുക അനുവദിച്ച് മന്ത്രിമാരായ വി.എൻ. വാസവനും റോഷി അഗസ്റ്റിനും പങ്കെടുത്ത കരുതലും കൈത്താങ്ങും മീനച്ചിൽ താലൂക്ക് പരാതിപരിഹാര അദാലത്ത്.    
ഈരാറ്റുപേട്ട തലപ്പുലം ആറാം മൈൽ ഇടത്തംകുന്നേൽ പി. ഷൈലയുടെ വീടിരിക്കുന്ന ഭാഗം മീനച്ചിലാറ്റിലേക്ക് ഇടിഞ്ഞു തുടങ്ങിയിട്ട് വർഷങ്ങളായി. മുൻപ് കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് അധികൃതർ എസ്റ്റിമേറ്റ് തയാറാക്കിയിരുന്നു. എന്നാൽ ഇതുവരെ തുകയൊന്നും ലഭിക്കാത്തതിനാലാണ് അദാലത്തിൽ പരാതി നൽകിയത്. പരാതി പരിശോധിച്ച ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിൻ അടിയന്തരമായി 15 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായി. നിറ കണ്ണുകളോടെയാണ് ഷൈലയ്ക്കു വേണ്ടി അദാലത്തിൽ ഹാജരായ ഭർത്താവ് കുഞ്ഞുകുട്ടൻ മന്ത്രിയുടെ വാക്കുകൾ കേട്ടത്.
കടനാട് പഞ്ചായത്തിലെ 11-ാം വാർഡിൽ ചിറയിൽ പുത്തൻ വീട്ടിൽ ​സി.എം. ബിന്ദുവിന്റെ വീട് കടനാട് ചെക്ക്ഡാമിന്റെ കരയിലാണ്. ചെക്ക് ഡാമിൽ വെള്ളം നിറഞ്ഞുനിൽക്കുന്നതിന്റെ കൂടെ വെള്ളപ്പൊക്കം കൂടിയുണ്ടാകുമ്പോൾ തീരം ഇടിയുന്നത് പതിവായി. വീടിനോടു ചേർന്നുള്ള സെപ്റ്റിക് ടാങ്ക് ഏതു നിമിഷവും പുഴയെടുക്കാവുന്ന അവസ്ഥയിലുമാണ്. അദാലത്തിൽ പരാതി നൽകിയ ബിന്ദുവിന് സംരക്ഷണ ഭിത്തികെട്ടാൻ 12 ലക്ഷം രൂപയാണ് അനുവദിച്ചത്.
കാര്യമായ ഉപജീവനമാർഗമില്ലാത്ത ബിന്ദുവിനും രണ്ടു കുട്ടികൾക്കും അദാലത്ത് നൽകിയ ആശ്വാസം ചെറുതല്ല. ബിന്ദു ചായക്കട നടത്തിയാണ് കോവിഡ് കാലം വരെ കഴിഞ്ഞിരുന്നത്. അതിനു ശേഷം കട നടത്താനായില്ല. വീട് നഷ്ടപ്പെട്ടാൽ എന്തു ചെയ്യുമെന്നറിയാതെ വിഷമിച്ചിരുന്ന തനിക്ക് ഇപ്പോൾ കിട്ടിയ സഹായം വലിയ ആശ്വാസമാണെന്ന് ബിന്ദു പറഞ്ഞു. കടനാട് പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പിക്കൊപ്പമാണ് ബിന്ദു അദാലത്തിനെത്തിയത്.

date