23 വർഷത്തെ അലച്ചിൽ, പ്രഭക്ക് കരം തീരുവ നൽകി അദാലത്ത്
വസ്തുവിന്റെ കരം തീരുവ ലഭിക്കുന്നതിന് നീണ്ട 23 വർഷമാണ് വണ്ടിപ്പുര കാകുളം പ്രതീഷാ നിവാസിൽ പ്രഭ വിവിധ ഓഫീസുകൾ കയറിയിറങ്ങിയത്. വസ്തു പണയപ്പെടുത്തി ലോൺ എടുക്കുന്നതിനും മകളുടെ വിവാഹം നടത്തുന്നതിനും വസ്തുവിന്റെ കരം തീരുവ ആവശ്യമായിരുന്നു. പ്രഭയുടെ അവസ്ഥ മനസിലാക്കി വർക്കല താലൂക്ക് അദാലത്തിൽ കരം തീരുവ നൽകുന്നതിനുള്ള ഉത്തരവ് മന്ത്രിമാരായ വി.ശിവൻകുട്ടിയും ജി. ആർ അനിലും ചേർന്ന് നൽകി.
വിവാഹ സമയത്ത് പ്രഭക്കു ഇഷ്ടദാനമായി കിട്ടിയതാണ് നവായിക്കുളം വില്ലേജിലെ അഞ്ചു സെന്റ് സ്ഥലം. 40 വർഷം മുൻപ് പ്രഭയുടെ മാതാപിതാക്കൾ വാങ്ങിയ സ്ഥലത്തിന് കരം തീരുവ ലഭിച്ചത് വിവാഹത്തിന് ശേഷം 23 വർഷമായി പ്രഭ നടത്തിയ പോരാട്ടത്തിലൂടെയാണ്. കൂലിപ്പണിക്കാരനായ ഭർത്താവ് വേണുവിനും മക്കൾക്കുമൊപ്പം പാരിപ്പള്ളി പാളയംകുന്ന് വണ്ടിപ്പുരയിലുള്ള ഭർത്താവിന്റെ കുടുംബ വീട്ടിലാണ് ഇവർ താമസിക്കുന്നത്. നഴ്സിംഗ് പഠനം പൂർത്തിയാക്കിയ മകളുടെ പഠനാവശ്യങ്ങൾക്കായി വായ്പകൾ എടുത്തു കടക്കെണിയിലാണ് ഈ കുടുംബം ഇപ്പോൾ. വസ്തു പണയപ്പെടുത്തി കടങ്ങൾ വീട്ടി മകളുടെ വിവാഹം നടത്തണമെന്നാണ് പ്രഭയുടെ സ്വപ്നം. കരം തീരുവ ലഭിച്ച ഭൂമിയിൽ ഒരു വീടും നിർമ്മിക്കണം. തുടർസ്വപ്നങ്ങൾക്ക് സർക്കാരിന്റെ കരുതലിന്റെ കരങ്ങൾ കൂട്ടുണ്ടാകുമെന്ന ഉറപ്പാണ് അദാലത്തിൽ പ്രഭയെന്ന ഹരിതകർമസേന തൊഴിലാളിക്കു ലഭിച്ചത്...
- Log in to post comments