Skip to main content

അനധികൃത കയ്യേറ്റവും വഴിത്തർക്കവും, ഹേമലത അമ്മയുടെ പരാതി ഗൗരവപൂർവം പരിഗണിച്ച് അദാലത്ത്

മകനും കൊച്ചുമക്കൾക്കും ഇഷ്ടദാനമായി നൽകിയ വസ്തുവിൽ വഴിവെട്ടാൻ സമ്മതിക്കാതെ അയൽവാസി ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഒരുവശത്ത്. കുടുംബസ്വത്തിലെ വസ്തുവിൽ മതിലിനോട് ചേർന്ന് മറ്റൊരു അയൽക്കാരൻ ശുചിമുറി കെട്ടി കയ്യേറിയ പൊല്ലാപ്പുകൾ മറുവശത്ത്. പരിഹാരവും സ്വസ്ഥതയും തേടിയാണ് നവായിക്കുളം പറകുന്ന് സ്വദേശി 86 വയസുള്ള ഹേമലത വർക്കല താലൂക്ക് അദാലത്തിന് എത്തിയത്. അമ്മയുടെ പരാതി ഗൗരവത്തോടെ പരിഗണിച്ചു ശാശ്വതമായ ഒരു തീർപ്പ് ഉണ്ടാകുമെന്ന ഉറപ്പാണ് അദാലത്തിൽ മന്ത്രിമാരായ ജി. ആർ അനിലും വി. ശിവൻകുട്ടിയും നൽകിയത്.

നാവായിക്കുളം വില്ലേജ് പരിധിയിലെ സ്വന്തം വീടിനോട് ചേർന്ന 53 സെന്റ് സ്ഥലത്തിൽ 40 സെന്റ് മകനും ബാക്കി 13 സെന്റ് മകളുടെ മക്കൾക്കുമാണ് ഹേമലത നൽകിയത്. ഈ വസ്തുവിന് ആധാരത്തിൽ രേഖപ്പെടുത്തിയിട്ടുള്ള മൂന്ന് ലിങ്ങ്സ് വഴിവെട്ടുന്നതിനാണ് അയൽവാസി തടസ്സം നിൽക്കുന്നത്. വഴി പൂർണമായും ഹേമലതയുടെ വസ്തുവിൽ തന്നെയാണ് ഉള്ളത്. കൂടാതെ തൊട്ടടുത്തുള്ള കുടുംബവീട്ടിലെ 45 സെന്റ് പുരയിടത്തിൽ മതിലിനോട് ചേർന്ന് മറ്റൊരു അയൽവാസി അനധികൃതമായി ശുചിമുറി കെട്ടി മതിൽ വീഴാറായ അവസ്ഥയിലുമാണ്. വയസുകാലത്തു കേസിനും തർക്കത്തിനും പോകാൻ ഇവർക്ക് കഴിയുന്നില്ല. 94 വയസുള്ള ഭർത്താവ് ആരോഗ്യം മോശമായി വിശ്രമത്തിലാണ്. മകൻ മനേഷ് നവായിക്കുളം പഞ്ചായത്തിൽ ജോലി ചെയ്യുന്നുവെങ്കിലും കേസിനു പോകാനോ പരാതിയുമായി ഓഫീസുകൾ കയറിയിറങ്ങാനോ താത്പര്യമില്ല. മകൾ വർഷങ്ങൾക്കു മുൻപ് ഗൾഫിൽ വച്ചു പ്രസവ സമയത്ത് മരണപ്പെട്ടതാണ്.

താൻ ജീവിച്ചിരിക്കുന്ന കാലത്തുതന്നെ ഈ പ്രശ്നങ്ങളിൽ ഒരു തീർപ്പുണ്ടാക്കി ലഭിക്കണമെന്നാണ് ഹേമലതയുടെ ആവശ്യം. പ്രശ്ന പരിഹാരത്തിനായി എല്ലാ രീതിയിലും ഇടപെടുമെന്ന ഉറപ്പാണ് അദാലത്തിൽ ഈ അമ്മയ്ക്ക് ലഭിച്ചത്.

date