Skip to main content

ഇരിങ്ങാലക്കുട മണ്ഡലത്തിലെ റോഡ് നവീകരണ പുരോഗതി വിലയിരുത്തി

ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദുവിന്റെ അധ്യക്ഷതയില്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ സാന്നിധ്യത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഇരിങ്ങാലക്കുട മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ ഇനി നടത്തേണ്ട പേവ്‌മെന്റ് ക്വാളിറ്റി കോണ്‍ക്രീറ്റ് (പി.ക്യു.സി) പ്രവൃത്തികളുടെ ഗതാഗത ക്രമീകരണങ്ങളും അതിനു നല്‍കാവുന്ന സമയക്രമവും ചര്‍ച്ച ചെയ്തു.

ക്രൈസ്റ്റ് കോളേജ് ജംഗ്ഷന്‍ മാപ്രാണം ഭാഗത്തെ പ്രവൃത്തിക്ക് ഉടന്‍ അനുമതി നല്‍കാന്‍ യോഗത്തില്‍ തീരുമാനിച്ചു. ഈ ഭാഗത്ത് പ്രവൃത്തി നടത്തുമ്പോള്‍ തൃശ്ശൂര്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ചന്തക്കുന്ന് ജംഗ്ഷനില്‍ നിന്ന് തിരിഞ്ഞ് ബസ് സ്റ്റാന്‍ഡ് വഴി സിവില്‍ സ്റ്റേഷന്‍ റോഡില്‍ പ്രവേശിച്ച് മാപ്രാണത്ത് എത്തി യാത്ര തുടരാവുന്നതാണെന്ന് യോഗം നിര്‍ദ്ദേശിച്ചു. ഈ പ്രവൃത്തി നവംബര്‍ 1 ന് ആരംഭിച്ച് 90 ദിവസം കൊണ്ട് പൂര്‍ത്തിയക്കാമെന്ന് കരാറുകാരന്‍ അറിയിച്ചു.

ഇപ്പൊള്‍ പ്രവൃത്തി നടക്കുന്ന കോണോത്തുക്കുന്ന് വെള്ളാങ്കല്ലൂര്‍ ഭാഗത്ത് പണി പൂര്‍ത്തിയാകുന്ന മുറയ്ക്ക് മാപ്രാണം മുതല്‍ ആറാട്ടുപുഴ വരെയുള്ള 5 കി.മീ ഭാഗത്തെ പ്രവൃത്തികള്‍ ആരംഭിക്കാന്‍ അനുമതി നല്‍കാമെന്നും യോഗത്തില്‍ ധാരണയായി. പൂതക്കുളം മുതല്‍ ക്രൈസ്റ്റ് കോളേജ് ജംഗഷന്‍ വരെയുള്ള 430 മീറ്റര്‍ നീളം വരുന്ന ഭാഗത്തെ പ്രവൃത്തികള്‍ ഡിസംബര്‍ 6 ന് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും കരാറുകാരന്‍ യോഗത്തെ അറിയിച്ചു.

യോഗത്തില്‍ സബ് കളക്ടര്‍ അഖില്‍ വി. മേനോന്‍, കെ.എസ്.ടി.പി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ പി.വി ബിജി, റോഡ് വിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ എസ്. ഹരീഷ്, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date