Skip to main content

മാമ്പുഴ മാഷ് ആയിരങ്ങളിൽ ആശയങ്ങളുടെ വിത്തിട്ട എൻ്റെ ഗുരു: മന്ത്രി ഡോ. ബിന്ദു

 

ഒരു തപസ്വിയെ പോലെ അക്ഷരങ്ങളെ ഉപാസിച്ച സാഹിത്യസ്നേഹിയാണ് മാമ്പുഴ കുമാരൻ മാഷിൻ്റെ വിയോഗത്തിലൂടെ മറയുന്നതെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

ഇരിങ്ങാലക്കുടയുടെ സാംസ്കാരികമേഖലയിൽ ആറു പതിറ്റാണ്ടിലേറെ കാലം പ്രചോദനാത്മകമായ സാന്നിദ്ധ്യമായി തുടർന്ന സമാദരണീയ വ്യക്തിത്വമാണ് മാഷ്. അദ്ധ്യാപകനെന്ന നിലയിലും നിരൂപകൻ എന്ന നിലയിലും പ്രഭാഷകൻ എന്ന നിലയിലുമെല്ലാം ആയിരങ്ങളുടെ മനസ്സിൽ ഈ പ്രതിഭാശാലി ആശയങ്ങളുടെ വിത്തെറിഞ്ഞു. പുരസ്കാരങ്ങളോ അംഗീകാരങ്ങളോ ഒന്നും വിഷയമായിരുന്നില്ല നിസ്വാർത്ഥമായ സാഹിതീസപര്യയുടെ ആൾരൂപമായിരുന്ന മാഷിന് - മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

വ്യക്തിപരമായി ഗുരുവും പിതൃസമാനനും ആയിരുന്നുവെന്നും മന്ത്രി അനുസ്മരിച്ചു. അടുത്ത സുഹൃത്തിന്റെ അച്ഛനാണദ്ദേഹം. സ്കൂൾ-കോളേജ് കാലത്ത് എന്നും സന്ദർശിച്ചിരുന്ന വീടായിരുന്നു അത്. പുസ്തകങ്ങൾ മുറികളിൽ നിറയുമ്പോൾ വീണ്ടും പുസ്തകമുറിയുണ്ടാക്കി സ്ഥലം കണ്ടെത്തിയിരുന്ന ആ വീടിൻ്റെ  അന്തരീക്ഷം തനിക്കും പ്രയോജനപ്പെട്ടുവെന്ന് മന്ത്രി പറഞ്ഞു.

ആദ്യം സാഹിത്യ അക്കാദമിയിൽ പരിപാടിക്ക് കൊണ്ടുപോയത് മാഷായിരുന്നു. തന്റെ എഴുത്തിനെക്കുറിച്ച് ഏറ്റവും പ്രോത്സാഹനജനകമായി സംസാരിച്ചിട്ടുള്ളയാളും മാഷായിരുന്നു - മന്ത്രി ഡോ. ബിന്ദു അനുസ്മരിച്ചു.

 

date