അഴീക്കോടിന്റെ ഭവനവും ഗ്രന്ഥശേഖരവും ഉപയോഗയോഗ്യമാക്കാൻ മന്ത്രിയുടെ ഇടപെടൽ
#അഴീക്കോടിന്റെ ഭവനവും ഗ്രന്ഥശാലയും ഭാഷാപഠന കേന്ദ്രമാക്കുമെന്ന് മന്ത്രി ആർ. ബിന്ദു#
ഡോ. സുകുമാർ അഴീക്കോടിന്റെ തൃശൂർ എരവിമംഗലത്തുള്ള ഭവനവും ഗ്രന്ഥശേഖരവും പൊടിപിടിച്ചു ഉപയോഗശൂന്യമായി കിടക്കുന്നതിൽ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ. ബിന്ദുവിന്റെ ഇടപെടൽ. ഭവനവും ഗ്രന്ഥശേഖരവും ഏറ്റെടുത്ത് ഭാഷാപഠന കേന്ദ്രമാക്കി മാറ്റുമെന്ന് മന്ത്രി പറഞ്ഞു
സുകുമാർ അഴീക്കോടിന്റെ അനുസ്മരണ പരിപാടിയിൽ വെച്ചാണ് അഴീക്കോടിന്റെ ഗ്രന്ഥശേഖരം പൊടിപിടിച്ചു ഉപയോഗശൂന്യമായി കിടക്കുന്നത് മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്. അതിനോട് ഉടൻ പ്രതികരണമറിയിക്കുകയായിരുന്നു മന്ത്രി ആർ.ബിന്ദു. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന 'കേരള ലാംഗ്വേജ് നെറ്റ്‌വർക്ക്' എന്ന സെന്റർ ഓഫ് എക്‌സലൻസിന്റെ ഭാഗമായാണ് അഴീക്കോടിന്റെ പേരിലുള്ള ഭാഷാപഠന കേന്ദ്രം പ്രവർത്തിക്കുകയെന്നും അവർ പ്രഖ്യാപിച്ചു.
തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാലാ ക്യാമ്പസിൽ സ്ഥാപിക്കുന്ന കേരള ലാംഗ്വേജ് നെറ്റ്‌വർക്കിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി വിദേശഭാഷകളുടെയും പരിഭാഷയുടെയും ഉപകേന്ദ്രം, ഭാഷാ സാങ്കേതികവിദ്യകളുടെ ഉപകേന്ദ്രം, കേരളത്തിലെ തദ്ദേശഭാഷകളുടെ പഠന ഉപകേന്ദ്രം എന്നിവയും സ്ഥാപിക്കുമെന്ന് സെന്ററിന്റെ ധാരണാപത്ര കൈമാറ്റവേളയിൽ മന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. വിദേശഭാഷകളുടെയും പരിഭാഷയുടെയും ഉപകേന്ദ്രം പൊന്നാനി ആസ്ഥാനമാക്കി ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അഴീക്കോടിന്റെ പേരിലുള്ള ഭാഷാപഠന കേന്ദ്രം ആരംഭിക്കാനുള്ള തീരുമാനം മന്ത്രി അറിയിച്ചത്.
- Log in to post comments