Skip to main content

ബീച്ച് ആശുപത്രിയില്‍ നിന്ന് ഏറ്റെടുത്ത കര്‍ണാടക സ്വദേശിയെ ബന്ധുക്കളോടൊപ്പം വിട്ടു

കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ നിന്ന് ഭിന്നശേഷി സദനം ഏറ്റെടുത്ത കര്‍ണ്ണാടക കോലാര്‍ സ്വദേശി അശോക് ബാബുവിനെ ബന്ധുക്കളോടൊപ്പം നാട്ടിലേക്കയച്ചു. ബീച്ച് ആശുപത്രിയില്‍ ബന്ധുക്കള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ വയോധികരെ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും ജില്ലാ ഭരണകൂടവും സാമുഹൃനീതി വകുപ്പും ഇടപ്പെട്ട് സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളില്‍ പുനരധിവസിപ്പിച്ചിരുന്നു. അമ്പതുകാരനായ അശോക് ബാബുവിന് അപകടത്തില്‍ ഒരു കാല്‍ നഷ്ടപ്പെട്ടിരുന്നു. കേള്‍വി കുറവുമുണ്ട്.
ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി പാനല്‍ അംഗം അഡ്വ. വി. രോഷ്ണി കര്‍ണ്ണാടക പോലിസ് അധികൃതരുടെ സഹകരണത്തോടെ ബന്ധുക്കളെ കണ്ടെത്തി വിവരമറിയിച്ചതിനെ തുടര്‍ന്ന് സഹോദരങ്ങളായ രവീന്ദ്രബാബു, നഞ്ചുണ്ടപ്പ എന്നിവരെത്തിയാണ് അശോക് ബാബുവിനെ കോഴിക്കോട് ഭിന്നശേഷി സദനത്തില്‍ നിന്ന് എറ്റെടുത്തത്. ഇവര്‍ക്കുള്ള യാത്ര ചെലവുകള്‍ ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി വഹിക്കും. ചടങ്ങില്‍ അശോക് ബാബുവിന് സ്വകാഷ് മാത്തോട്ടം വീല്‍ചെയര്‍ കൈമാറി. 
ഡി.എല്‍.എസ്.എ സെക്രട്ടറിയും സബ് ജഡ്ജുമായ എം.പി. ജയരാജ്, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അനിറ്റ.എസ്.ലിന്‍, നാഷണല്‍ ട്രസ്റ്റ് ജില്ല കണ്‍വീനര്‍ പി.സിക്കന്തര്‍, സ്‌ക്വാഷ് മാത്തോട്ടം പ്രസിഡണ്ട് എ.വി.റഷീദലി, സെക്രട്ടറി സുഭാഷ് ചന്ദ്രബോസ്, അബ്ദുള്‍ റഷീദ് പി, പി.എം.അബ്ദുള്‍ സലാം, എ.അന്‍വര്‍, ചൈല്‍ഡ് ലൈന്‍ കോര്‍ഡിനേറ്റര്‍ മുഹമ്മദ് അഫ്‌സല്‍ കെ.കെ. തുടങ്ങിയവര്‍ സന്നിഹിതരായി.

date