Skip to main content

ദേശീയ വിരവിമുക്ത ചികിത്സാ പരിപാടി;  ജില്ലാതല ഉദ്ഘാടനം പെരിയയില്‍ 

ഒരു വയസുമുതല്‍ 19 വരെയുള്ളവര്‍ക്ക് വിര നശീകരണത്തിനുള്ള ആല്‍ബഡസോള്‍ ഗുളികകള്‍ നല്‍കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം പെരിയ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഇന്ന്(25) ഉച്ചക്ക് 1.30ന്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീര്‍ നിര്‍വഹിക്കും. ദേശീയ വിരവിമുക്ത ചികിത്സാ പരിപാടിയുടെ ഭാഗമായാണ് ആല്‍ബഡസോള്‍ ഗുളികകള്‍ നല്‍കുന്നത്. 
      എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളിലെയും അംഗന്‍വാടികളിലെയും കുട്ടികള്‍ക്ക് ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ അധ്യാപകര്‍, അംഗന്‍വാടി വര്‍ക്കര്‍മാര്‍ എന്നിവരാണ് ഗുളിക നല്‍കുന്നത്. ഒന്നു മുതല്‍ രണ്ടുവയസുവരെ പകുതി ഗുളിക (200 മി.ഗ്രാം), ഒരു ടേബിള്‍ സ്പൂണ്‍ തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ അലിയിച്ച് കൊടുക്കണം. രണ്ടു മുതല്‍ അഞ്ച് വയസുവരെയുള്ള കുട്ടികള്‍ക്ക് ഒരു ഗുളിക (400 ഗ്രാം) പൊടിച്ച് കൊടുക്കണം. അഞ്ചു മുതല്‍ 19 വയസു വരെ ഒരു ഗുളിക (400 ഗ്രാം) ചവച്ചരച്ച് കഴിക്കണം.  ഇന്ന് (ഒക്ടോബര്‍ 25)  ഗുളിക കഴിക്കാന്‍ സാധിക്കാത്തവര്‍ സമ്പൂര്‍ണ വിരവിമുക്ത ദിനമായ നവംബര്‍ ഒന്നിന് നിര്‍ബന്ധമായും കഴിക്കണം. സ്‌കൂളുകളിലും അംഗന്‍വാടികളിലും രജിസ്റ്റര്‍ ചെയ്യാത്ത ഒന്നു മുതല്‍ 19 വയസുവരെയുള്ള എല്ലാ കുട്ടികള്‍ക്കും ആശ പ്രവര്‍ത്തകരുടെ സഹകരണത്തോടെ അംഗന്‍വാടികളില്‍ ഗുളിക നല്‍കും. ജില്ലയിലെ 3,59,480 കുട്ടികള്‍ക്ക് ഈ ദിവസം ഗുളികകള്‍ വിതരണം ചെയ്യും.
     മെഡിക്കല്‍ ഓഫീസര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, അധ്യാപകര്‍, ആശ, അംഗന്‍വാടി വര്‍ക്കര്‍മാര്‍ എന്നിവര്‍ക്കുള്ള പരിശീലന പരിപാടി പൂര്‍ത്തിയായിട്ടുണ്ട്. മണ്ണില്‍ കളിക്കുന്നതിലൂടെയും ശുചിത്വമില്ലായ്മയിലൂടെയും നല്ലവണ്ണം വൃത്തിയാക്കാത്തതും പാചകം ചെയ്യാത്തതുമായ പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവയിലൂടെയും വിരകള്‍ ശരീരത്തില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്. ഇവ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയ്ക്കുകയും കുട്ടികള്‍ക്ക് വിളര്‍ച്ച, പോഷക കുറവ്, തളര്‍ച്ച, വിശപ്പില്ലായ്മ എന്നിവയ്ക്കും കാരണമാകുന്നു. ഇത്തരം അവസ്ഥകള്‍ ഉണ്ടാകാതിരിക്കാന്‍ ആറ് മാസത്തിലൊരിക്കല്‍ വിരമരുന്ന് നല്‍കേണ്ടത് അത്യന്താപേക്ഷിതമാണ്. കുട്ടികളില്‍ കാണപ്പെടുന്ന വിളര്‍ച്ച തടയുന്നത്തിനും രോഗപ്രതിരോധശേഷിയും പഠനശേഷിയും വര്‍ദ്ധിപ്പിക്കുന്നതിനും അതിലൂടെ ആരോഗ്യവും ബുദ്ധിയും കാര്യക്ഷമതയുമുള്ള യുവതലമുറയെ വാര്‍ത്തെടുക്കുകയുമാണ് ഈ പരിപാടിയുടെ ലക്ഷ്യം.
    തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ്, വിദ്യാഭ്യാസവകുപ്പ്, സാമൂഹ്യനീതിവകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന ഈ പരിപാടി വിജയിപ്പിക്കുവാന്‍ എല്ലാവരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ. പി. ദിനേശ്കുമാര്‍ അറിയിച്ചു.
                                       

date