Skip to main content

പൊതുവിടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി: എം. ബി രാജേഷ്

#നെടുമങ്ങാട് ഹൈജീനിക് മാര്‍ക്കറ്റിന്റെ നിര്‍മ്മാണോദ്ഘാടനവും അറവുശാലയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു#

പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്ന ശീലം മലയാളി മാറ്റുന്നില്ലെന്നും മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. ബി രാജേഷ്. ലോകത്ത് ഇത്രയും അപരിഷ്കൃതമായി പെരുമാറുന്ന ജനത വേറെയില്ല. വേസ്റ്റ് ബിന്നുകൾ ഉണ്ടായിട്ടും അത് ഉപയോഗിക്കാത്തത് സാമൂഹ്യ വിരുദ്ധ നിലപാടാണ്. മാലിന്യം വലിച്ചെറിയുന്നവർക്ക് 10, 000 രൂപ പിഴ ഈടാക്കും. വെള്ളത്തിൽ മാലിന്യം ഇട്ടാൽ ഒരു ലക്ഷം രൂപയാണ് പിഴ.

മാലിന്യമുക്ത നവകേരളത്തിനായാണ് കേരളം തയാറെടുക്കുന്നത്. ഇന്ന് കേരളം നേരിടുന്ന വലിയ വെല്ലുവിളി മാലിന്യ സംസ്കരണത്തിന്റെതാണെന്നും എം. ബി രാജേഷ് പറഞ്ഞു.

 ബ്രഹ്മപുരം തീപിടുത്തതിന് ശേഷം മാലിന്യം സംസ്കരിക്കുന്നതിനുള്ള സൗകര്യങ്ങൾ വർധിപ്പിച്ചു. ഹരിതകർമസേന 90 ശതമാനം വീടുകളിൽ നിന്നും മാലിന്യം ശേഖരിക്കുന്നു. ക്ലീൻ കേരള കമ്പനി ശേഖരിക്കുന്ന മാലിന്യം മൂന്നിരട്ടിയായെന്നും അദ്ദേഹം പറഞ്ഞു.

29.33 കോടി രൂപ കിഫ്ബി ഫണ്ട് വിനിയോഗിച്ചാണ് ഹൈജീനിക് മാര്‍ക്കറ്റ് നിര്‍മ്മിക്കുന്നത്.  4 കോടി രൂപ ചെലവഴിച്ചാണ് ആധുനിക അറവുശാലയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

മാര്‍ക്കറ്റ് ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ അധ്യക്ഷത വഹിച്ചു. അനിവാര്യമായിട്ടുള്ള പദ്ധതികളിൽ രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒന്നിച്ചു നിൽക്കണമെന്നും മന്ത്രി പറഞ്ഞു. ആളുകൾക്ക് ഒന്നിച്ചു ചേരാൻ ഒരു പൊതുവിടം നെടുമങ്ങാട്  നിയോജകമണ്ഡലത്തിൽ ഒരുക്കും. മാർക്കറ്റിന്റെ നിർമാണം 18 മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

 എം. പിമാരായ അടൂർ പ്രകാശ്, എ. എ റഹീം, നെടുമങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.എസ് ശ്രീജ, ഇപാക്ട് കേരള എം. ഡി സുബ്രഹ്മണ്യൻ, സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺസ് ,തുടങ്ങിയവ൪ പങ്കെടുത്തു..

date