മുഖം മിനുക്കി കളക്ടറേറ്റ് ജംഗ്ഷൻ; നവീകരിച്ച് കുടപ്പനക്കുന്ന് എംഎൽഎ റോഡ്
അതിവിപുലമായ സൗകര്യങ്ങൾ ഒരുക്കി മുഖം മിനുക്കുകയാണ് കുടപ്പനക്കുന്ന് കളക്ടറേറ്റ് ജംഗ്ഷൻ. പലവിധ ആവശ്യങ്ങൾക്കായി കളക്ടറേറ്റിൽ എത്തുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്ക് ആശ്വാസമാകുന്നതാണ് പുതിയ സജ്ജീകരണം. ആധുനിക സൗകര്യങ്ങളുള്ള ശുചിമുറികള്‍, കുട്ടികള്‍ക്കുള്ള ഫീഡിംഗ് മുറി, സ്ത്രീകള്‍ക്കായുള്ള വിശ്രമമുറി എന്നിവ ഉള്‍പ്പെടുത്തിയാണ് കുടപ്പനക്കുന്ന് ജംഗ്ഷന്റെ നവീകരണം പൂര്‍ത്തിയാക്കിയത്.
സംസ്ഥാന സര്‍ക്കാരിന്റെ 2020-21 വര്‍ഷത്തെ ബജറ്റ് ഫണ്ടില്‍ നിന്നും ഒരു കോടി രൂപ ചെലവഴിച്ചാണ് വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്ന കളക്ടറേറ്റ് ജംഗ്ഷൻ നവീകരിച്ചത്.
എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 90 ലക്ഷം ചെലവഴിച്ച് കുടപ്പനക്കുന്ന് എം.എല്‍.എ റോഡും നവീകരിച്ചു. കുടപ്പനക്കുന്ന് മുതല്‍ നാലാഞ്ചിറ വരെ 2200 മീറ്ററാണ് റോഡിന്റെ നീളം. പ്രദേശത്ത് 375 മീറ്റര്‍ ദൂരത്തോളം റോഡിന് ഇരുവശത്തെയും ഓടകള്‍ പുതുക്കിപണിതിട്ടുണ്ട്. നടപ്പാതയിൽ ഇന്റര്‍ലോക്ക് ടൈലുകൾ പതിക്കല്‍, ലേഡീസ് അമിനിറ്റി സെന്റര്‍ നിര്‍മാണം, ബസ് കാത്തിരിപ്പ് കേന്ദ്രം, ടാറിംഗ്, റോഡ് സുരക്ഷ, ഇലക്ട്രിക്കല്‍ പ്രവര്‍ത്തികള്‍ എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വെള്ളക്കെട്ട് ഉണ്ടാകുന്ന സ്ഥലമായതിനാൽ ഓട നിര്‍മാണത്തിനായി 40 മില്ലിമീറ്റര്‍ ചിപ്പിംഗ് കാര്‍പെറ്റ് ഉപയോഗിച്ച് ഉപരിതലം പുതുക്കുകയും മറ്റു റോഡ് സുരക്ഷാ അനുബന്ധ പ്രവര്‍ത്തികള്‍ നടത്തുകയും ചെയ്തു.
- Log in to post comments