Skip to main content

വാര്‍ഡ് വിഭജനം: പബ്ലിക്ക് ഹിയറിംഗ് നടത്തി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനവും അതിര്‍ത്തി നിര്‍ണയവും സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിനായി ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ചെയര്‍മാനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുമായ എ.ഷാജഹാന്റെ നേതൃത്വത്തില്‍ പബ്ലിക് ഹിയറിംഗ് നടത്തി. ജില്ലാ ഇലക്ഷന്‍ ഓഫീസറും ജില്ലാ കളക്ടറുമായ അനുകുമാരിയും ഹിയറിംഗില്‍ പങ്കെടുത്തു.

തിരുവനന്തപുരം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ ഒന്‍പതിന് ആരംഭിച്ച ഹിയറിംഗിന് എത്തിയ മുഴുവന്‍ ആളുകളുടേയും പരാതികള്‍ കമ്മീഷന്‍ നേരിട്ട് കേട്ടു. അന്വേഷണ റിപ്പോര്‍ട്ടിന്റെയും ഹിയറിംഗിന്റെയും അടിസ്ഥാനത്തില്‍ പരാതികള്‍ ന്യായമായ രീതിയില്‍ തീര്‍പ്പാക്കുമെന്ന് അദ്ദേഹം അറിയിച്ചു.

രാവിലെ ഒന്‍പതിന് ആരംഭിച്ച ഹിയറിംഗില്‍ അതിയന്നൂര്‍, ചിറയിന്‍കീഴ്, കിളിമാനൂര്‍, നെടുമങ്ങാട് എന്നീ ബ്ലോക്കുകളിലെ പരാതികള്‍ പരിഗണിച്ചു.  നേമം, പാറശാല, പെരുങ്കടവിള , പോത്തന്‍കോട് എന്നീ ബ്ലോക്കുകളിലെ പരാതികള്‍ രാവിലെ 11മണിക്കും, വാമനപുരം, വര്‍ക്കല, വെള്ളനാട് ബ്ലോക്കുകളിലെ പരാതികള്‍ ഉച്ചയ്ക്ക് രണ്ടു മണിക്കും ഹിയറിംഗില്‍ പരിഗണിച്ചു.

വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട പൊതുജനങ്ങള്‍/ സംഘടനകള്‍ തുടങ്ങിയവര്‍ക്കുള്ള പരാതികള്‍/ ആക്ഷേപങ്ങള്‍/ നിര്‍ദ്ദേശങ്ങള്‍ എന്നിവ നേരിട്ടു കേട്ട് പരിഹരിക്കുന്നതിന്റെ ഭാഗമായാണ്  പബ്ലിക്ക് ഹിയറിംഗ് സംഘടിപ്പിച്ചത്. ഡീലിമിറ്റേഷന്‍ കമ്മീഷന്‍ സെക്രട്ടറി എസ്. ജോസ്‌നമോള്‍, ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) എന്‍. ബാലസുബ്രഹ്മണ്യന്‍ എന്നിവര്‍ ഹിയറിംഗില്‍ പങ്കെടുത്തു.

ജില്ലയിലെ വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട് ഇന്ന് (ഫെബ്രുവരി 22)  രാവിലെ 9 മണി മുതൽ നടക്കുന്ന പബ്ലിക് ഹിയറിംഗില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി തലത്തിലെ പരാതികള്‍ പരിഗണിക്കും.

 വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട് നിശ്ചിത സമയപരിധിക്ക് മുമ്പ് പരാതി നല്‍കി രസീത് കൈപ്പറ്റിയ പരാതിക്കാരാണ് ഹിയറിംഗില്‍ ഹാജരാകേണ്ടത്.

date